വാഴക്കോട് ക്വാറിയിലെ സ്ഫോടനം: സ്ഫോടക വസ്തു വേറെ ക്വാറിയിലേതെന്ന് പരിക്കേറ്റയാളുടെ മൊഴി

By Web TeamFirst Published Jun 24, 2021, 10:22 AM IST
Highlights

നിർവീര്യമാക്കുന്നതിനിടെയാണ്  പൊട്ടിത്തെറിച്ചെന്നാണ് ഇയാൾ മൊഴി നൽകിയിരിക്കുന്നത്. സ്ഫോടനത്തിൽ 5 പേർക്ക് പരിക്ക് പറ്റുകയും ഒരാൾ മരിക്കുകയും ചെയ്തിരുന്നു. 

തൃശൂർ: തൃശൂർ ജില്ലയിലെ വാഴക്കോട് ക്വാറിയിൽ നടന്ന സ്ഫോടനത്തെക്കുറിച്ച് പരിക്കേറ്റ ഒഡീഷക്കാരന്റെ മൊഴി. ചേലക്കര ക്വാറിയിലെ സ്ഫോടക വസ്തുക്കളാണ് വാഴക്കോട് എത്തിച്ചതെന്ന് പരുക്കേറ്റ ഒഡീഷക്കാരൻ ജില്ലാ ക്രൈംബ്രാഞ്ചിന് മൊഴി നൽകി. ക്രൈംബ്രാഞ്ച് സംഘം ഇന്ന് സംഭവസ്ഥലം പരിശോധിക്കും. നിർവീര്യമാക്കുന്നതിനിടെയാണ്  പൊട്ടിത്തെറിച്ചെന്നാണ് ഇയാൾ മൊഴി നൽകിയിരിക്കുന്നത്. സ്ഫോടനത്തിൽ 5 പേർക്ക് പരിക്ക് പറ്റുകയും ഒരാൾ മരിക്കുകയും ചെയ്തിരുന്നു. പാറമട ഉടമയുടെ അനുജനാണ് മരിച്ചത്. പാറപൊട്ടിക്കാൻ പാറമടയിൽ സൂക്ഷിച്ചിരുന്ന തോട്ടകളാണ് പൊട്ടിത്തെറിച്ചത്. 

വൈകീട്ട് ഏഴരയോടെയാണ് സ്ഫോടനമുണ്ടായത്. സമീപത്തെ നിരവധി വീടുകൾക്ക് കേടുപാട് സംഭവിച്ചു. പാറമട പ്രവർത്തിച്ചിരുന്നത് ലൈസൻസില്ലാതെയാണെന്നും ഈ പാറമട മൂന്നു വർഷം മുമ്പ് സബ് കളക്ടർ പൂട്ടിച്ചിരുന്നതാണെന്നും വിവരമുണ്ട്. മുള്ളൂർക്കര മുൻ പഞ്ചായത്ത് പ്രസിഡൻ്റിൻ്റെ ഉടമസ്ഥതയിലുള്ളതാണ് പാറമട. പാറമട നിലവിൽ പ്രവർത്തിക്കുന്നില്ലെന്നും മണ്ണിനടിയിൽ പെട്ട തോട്ടകൾ  പൊട്ടിത്തെറിച്ചതാകാം അപകട കാരണമെന്നും ഉടമ അബ്ദുൾ സലാം പറഞ്ഞു. അപകടത്തിൽ പെട്ടവർ പാറമടയിൽ കയറിയത് മീൻ പിടിക്കാനായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. പാറമട ഉടമയുടെ സഹോദരൻ അബ്ദുൽ നൗഷാദ് (45) ആണ് മരിച്ചത്. പരിക്കേറ്റവരെ ജനറൽ ആശുപത്രിയിലും ഒരാളെ അശ്വനി ഹോസ്പിറ്റലിലും പ്രവേശിപ്പിച്ചിരിക്കുകയാണ്. 

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona


 

click me!