
കോഴിക്കോട്: കരിങ്കല്‍ ക്വാറിയില്‍ നിന്നുള്ള സ്ലറി മാലിന്യം പുറത്തേക്കൊഴുകി പുഴയില്‍ കലര്‍ന്ന് ജലം മലിമായി. കോഴിക്കോട് മുക്കം തോട്ടുമുക്കത്താണ് സംഭവം. പ്രദേശത്ത് പ്രവര്‍ത്തിക്കുന്ന ക്വാറിയിലെ സ്ലറി ടാങ്ക് പൊട്ടി തോട്ടുമുക്കം ചെറുപുഴയിലേക്ക് ഒഴുകിയാണ് ജലസ്രോതസ്സുകള്‍ പൂര്‍ണ്ണമായും മലിനമായത്. ചാലിയാറിലേക്ക് ഒഴുകിയെത്തുന്ന ചെറുപുഴയിലാണ് വലിയ തോതില്‍ സ്ലറി മാലിന്യം കലര്‍ന്ന് ജലത്തിന്‍റെ നിറം തന്നെ അപ്പാടെ മാറിയത്. ഇതോടെ പുഴയിലെ വെള്ളം കുളിക്കാനോ മറ്റ് ആവശ്യങ്ങള്‍ക്കോ ഉപയോഗിക്കാന്‍ കഴിയാത്ത അവസ്ഥയിലായതായി പ്രദേശവാസികള്‍ പറയുന്നു.
പുഴയുടെ ഇരുതീരങ്ങളിലുമായി പ്രദേശവാസികള്‍ ആശ്രയിക്കുന്ന നിരവധി കുടിവെള്ള സ്രോതസ്സുകളും കുളിക്കടവുകളുമാണുള്ളത്. സ്ലറി കലര്‍ന്നതോടെ ഇവയെല്ലാം പൂര്‍ണ്ണമായും ഉപയോഗശൂന്യമായിരിക്കുകയാണ്. പനമ്പിലാവ് ഭാഗത്തിന് മുകളിലായി പ്രവര്‍ത്തിക്കുന്ന ക്രഷറില്‍ നിന്നാണ് സ്ലറി പുഴയിലേക്ക് ഒഴുകിയെത്തിയതെന്നാണ് നാട്ടുകാരുടെ നിഗമനം. സംഭവത്തില്‍ അധികൃതര്‍ അടിയന്തരമായി ഇടപെടണമെന്നും കുടിവെള്ളം മുട്ടിച്ച ക്രഷര്‍ ഉടമകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam