വെള്ളറടയിലെ റിസോര്‍ട്ട് നടത്തിപ്പുകാരനായ ആര്യനാട് ശ്യാമിനെ ആക്രമിച്ച് തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച കേസിൽ ഒരാൾ കൂടി റിമാൻഡിൽ
തിരുവനന്തപുരം: വെള്ളറടയിലെ റിസോര്‍ട്ട് നടത്തിപ്പുകാരനായ ആര്യനാട് ശ്യാമിനെ ആക്രമിച്ച് തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച കേസിൽ ഒരാൾ കൂടി റിമാൻഡിൽ. ഥാർ തടഞ്ഞ് തട്ടിക്കൊണ്ട് പോകാൻ ശ്രമിക്കുന്നതിനിടെ കണ്ണിന് പരിക്കേറ്റ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വിളപ്പില്‍ശാല സ്വദേശി നവാസുദ്ദീന്‍(46) നെയാണ് കോടതി റിമാന്‍ഡ് ചെയ്തു. മറ്റ് നാല് പ്രതികൾ റിമാൻഡിലായിരുന്നു. വര്‍ഷങ്ങള്‍ക്കു മുന്‍പ് റിസോര്‍ട്ട് ഉടമ ശ്യാമും കര്‍ണാടക സ്വദേശിയുമായുള്ള സാമ്പത്തിക ഇടപാടിനെ ചൊല്ലിയാണ് ശ്യാമിനെ വഴിമധ്യേ തടഞ്ഞ് ക്രൂരമായി മര്‍ദ്ദിച്ച് രണ്ടു വാഹനങ്ങളിലായി എത്തിയ സംഘം ഓഡി വാഹനത്തില്‍ കടത്തിക്കൊണ്ടു പോയത്.
പൊലീസിന്‍റെ ഇടപെടലിനെ തുടര്‍ന്ന് തമിഴ്‌നാട്ടിലേക്ക് പോകേണ്ട അക്രമി സംഘം കേരളത്തിലേക്ക് വാഹനം ഓടിച്ചു പോയതിനെത്തുടര്‍ന്ന് ചെമ്പൂരില്‍ വെച്ച് ആര്യങ്കോട്, വെള്ളറട പൊലീസ് സംഘം സംയുക്തമായി അഞ്ചംഗ സംഘത്തെ പിടികൂടി. അതില്‍ അഞ്ചാമനായ വിളപ്പില്‍ശാല സ്വദേശി കണ്ണിനു ഗുരുതരമായി പരുക്കേറ്റതിനെത്തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നത്. പരിക്ക് ഭേദപ്പെട്ടതിനെ തുടര്‍ന്ന് നടപടികള്‍ പൂര്‍ത്തിയാക്കി റിമാന്‍ഡ് ചെയ്യുകയായിരുന്നു. പ്രതികളെയെല്ലാം കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ ചോദ്യം ചെയ്താൽ മാത്രമെ ആക്രമണക്കുറിച്ച് വ്യക്തമായ സൂചന ലഭിക്കുകയുള്ളൂവെന്നാണ് പൊലീസ് പറയുന്നത്.


