ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച സംഭവം; പൊലീസ് പ്രതികളെ ചോദ്യം ചെയ്യുന്നു

By Web TeamFirst Published Jun 27, 2020, 5:49 PM IST
Highlights

ഡിസിപി ജി പൂങ്കുഴലിയുടെ നേതൃത്വത്തിലാണ് കേസിലെ മുഖ്യപ്രതി ഷെരീഫ്  ഉൾപ്പടെയുള്ളവരെ ചോദ്യം ചെയ്യുന്നത്. എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിലാണ് ചോദ്യം ചെയ്യൽ. 


കൊച്ചി: നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കേസിൽ പൊലീസ് പ്രതികളെ ചോദ്യം ചെയ്യുന്നു. ഡിസിപി ജി പൂങ്കുഴലിയുടെ നേതൃത്വത്തിലാണ് കേസിലെ മുഖ്യപ്രതി ഷെരീഫ്  ഉൾപ്പടെയുള്ളവരെ ചോദ്യം ചെയ്യുന്നത്. എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിലാണ് ചോദ്യം ചെയ്യൽ. 

കേസിൽ പിടിയിലായ  ഷെരീഫും റഫീഖുമാണ് മുഖ്യ ആസൂത്രകരെന്ന് ഐ ജി വിജയ് സാഖറെ അറിയിച്ചു. ആകെ ഒമ്പത് പ്രതികളാണുള്ളത്. നിലവിൽ നാല് പേരാണ് അറസ്റ്റിലായിട്ടുള്ളത്. ഹൈദരാബാദിൽനിന്ന് തിരിച്ചെത്തിയാൽ ഓൺലൈനായി ഷംനയുടെ മൊഴി രേഖപ്പെടുത്തും. പ്രതികൾ ഷംന കാസിമിലേയ്ക്ക് എത്തിയതെങ്ങനെയെന്നും തട്ടിപ്പിന് സിനിമാ മേഖലയിലെ കൂടുതൽ പേർ ഇരയായിട്ടുണ്ടോയെന്നും അന്വേഷിക്കുമെന്നും ഐജി സാഖറെ വ്യക്തമാക്കി. സംഭവത്തിൽ അന്വേഷണം തുടരുകയാണ്. ഡിസിപി ജി പൂങ്കുഴലിയുടെ നേതൃത്വത്തിൽ അഞ്ച് സംഘമായി തിരിഞ്ഞാണ് അന്വേഷണം.
 
അതേ സമയം പ്രധാന പ്രതികളിലൊരാളായ മുഹമ്മദ് ഷെരീഫ് നിരപരാധിയാണെന്ന് കുടുംബം പ്രതികരിച്ചു. ഷരീഫിന്‍റെ ഭാര്യയുടെ അനുജത്തിയുടെ ഭർത്താവ് റഫീക്കാണ് സൂത്രധാരനെന്ന് ഷരീഫിക്കിന്‍റെ സഹോദരൻ ഷഫീക്ക് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. നിരവധി ക്രിമിനൽ കേസിൽ പ്രതിയാണ് റഫീക്ക്. ഇയാളുടെ ഡ്രൈവറായിരുന്നു ഷരീഫ്. തന്‍റെ ജേഷ്ഠനെ ഇയാള്‍ കുടുക്കിയതാണെന്ന് സഹോദരൻ ആരോപിച്ചു. പാലക്കാട് സ്വദേശിയായ ഷെരീഫിനെ ഇന്ന് രാവിലെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. നടി ഷംന കാസിമിനെ കെണിയിൽപ്പെടുത്താൻ പദ്ധതിയുണ്ടാക്കിയത് ഷെരീഫാണ്. ഷെരീഫിനെതിരെ നേരത്തെ വധശ്രമത്തിന് പാലക്കാട് കേസുണ്ട്.

തമിഴ്നാട്ടിലും തൃശ്ശൂരിലുമായി ഒളിവിൽ കഴിഞ്ഞ പ്രതിയെ ഇന്ന് പുലർച്ചെയോടെയാണ് പ്രത്യേക സംഘം തൃശ്ശൂരിൽ വെച്ച് പിടികൂടിയത്. ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ നോക്കിയ കേസിലും പാലക്കാട്ടെ ഹോട്ടലിൽ എട്ട് യുവതികളെ എത്തിച്ച് പണം തട്ടിയ സംഭവത്തിലെയും ആസൂത്രകൻ മുഹമ്മദ് ഷെരീഫ് ആണ്. ഷംന കാസിമിനെ ഇയാൾ പലവട്ടം ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നു. സിനിമയിൽ അടക്കം അവസരം വാദ്ഗാനം ചെയ്ത് പെൺകുട്ടികളെ എത്തിച്ചത് ഇയാളുടെ നേതൃത്വത്തിലുള്ള സംഘമാണ്. 

 

Read Also: പ്രതികൾ വീട്ടിലെത്തിയത് ആക്രമിക്കാനെന്ന് സംശയിക്കുന്നതായി ഷംന കാസിം: കേരള പൊലീസിനെയോർത്ത് അഭിമാനം...

 

click me!