Asianet News MalayalamAsianet News Malayalam

പ്രതികൾ വീട്ടിലെത്തിയത് ആക്രമിക്കാനെന്ന് സംശയിക്കുന്നതായി ഷംന കാസിം: കേരള പൊലീസിനെയോർത്ത് അഭിമാനം

ഇത്രയും പെട്ടെന്ന് പ്രതികളെ പിടികൂടിയ കേരള പൊലീസിനെ ഓർത്ത് അഭിമാനം തോന്നുന്നു. താരസംഘടനയായ അമ്മ എനിക്ക് എല്ലാ പിന്തുണയും നൽകുന്നുണ്ട്. ലാലേട്ടൻ നേരിൽ വിളിച്ചു സംസാരിച്ചു. ഒപ്പമുണ്ടെന്ന് ധൈര്യം തന്നു. 
 

shamna kasim fraud case
Author
Kochi, First Published Jun 27, 2020, 4:23 PM IST

കൊച്ചി: നടി ഷംന കാസിമിനെ ബ്ലാക്ക് മെയിൽ ചെയ്യാൻ സംഭവത്തിൽ മുഴുവൻ പ്രതികളും അറസ്റ്റിലായെങ്കിലും വിവാദങ്ങൾ അവസാനിക്കുന്നില്ല. ഷംനയ്ക്ക് പിന്നാലെ പരാതിയുമായി പൊലീസിനെ സമീപിച്ച ഒരു മോഡലിന് ചിലരിൽ നിന്നും ഭീഷണിയുണ്ടായാതായി വിവരമുണ്ട്. കേസിലെ മുഖ്യപ്രതിയായ ഷെഫീഖ് നിരപരാധിയാണെന്നും മറ്റൊരു പ്രതിയായ റഫീഖ് ആണ് ഗൂഢാലോചനയുടെ സൂത്രധാരനെന്നും ആരോപിച്ച് ഷെഫീഖിൻ്റെ ബന്ധുക്കളും രംഗത്ത് എത്തിയിട്ടുണ്ട്.

ബ്ലാക്ക് മെയിൽ കേസ് വിവാദം തുടരുമ്പോഴും താൻ രക്ഷപ്പെട്ട അപകടത്തിന്റെ ആഴം എത്രത്തോളമായിരുന്നുവെന്ന് തിരിച്ചറിഞ്ഞതിൻ്റെ ഞെട്ടലിലും ആശ്വാസത്തിലുമാണ് നടി ഷംന കാസിം. ബ്ലാക്ക് മെയിൽ സംഘത്തിൻ്റെ തട്ടിപ്പിനിരയാവുകയും പിന്നീട് ഭീഷണി നേരിടുകയും ചെയ്ത യുവമോഡലും സംവിധായകൻ ബൈജു കൊട്ടാരക്കരയും ഏഷ്യാനെറ്റ് ന്യൂസിൻ്റെ പ്രത്യേക വാർത്താ പരിപാടിയിൽ ഇന്ന് സംസാരിച്ചു. 

ഷംന കാസിം  - നടി, പരാതിക്കാരി 

പരാതി കൊടുക്കുന്ന ഘട്ടത്തിൽ ഇത്രവലിയൊരു കുറ്റകൃത്യത്തിലേക്കാണ് വഴി തുറക്കുന്നത് എന്നു ഞാൻ വിചാരിച്ചില്ല. എൻ്റെ സുരക്ഷയെ കരുതിയാണ് എൻ്റെ അമ്മ വിഷയത്തിൽ പൊലീസിന് പരാതി നൽകിയത്. എന്നാൽ അന്വേഷണത്തിലൂടെ ഇതിൻ്റെ ഭീകരത മനസിലാക്കുമ്പോൾ വലിയൊരു അപകടത്തിൽ നിന്നാണ് രക്ഷപ്പെട്ടത്. 

അൻവർ അലി, മുഹമ്മദ് അലി, എന്നീ വ്യാജപേരുകളിലാണ് പ്രതികൾ ഞങ്ങളെ സമീപിച്ചത്. ശരത്, രമേശ് എന്നീ രണ്ട് പ്രതികൾ ഡ്രൈവർമാർ എന്ന പേരിലാണ് ഞങ്ങളുടെ മുന്നിൽ എത്തിയത്. ഇപ്പോൾ പിടിയിലായ റഫീഖോ, ഷെഫീഖോ ആരാണ് എന്നോട് ഫോണിലൂടെ സംസാരിച്ചത് എന്ന് എനിക്ക് ഇപ്പോഴും അറിയില്ല. എങ്കിലും ഇത്രയും പെട്ടെന്ന് പ്രതികളെ പിടികൂടിയ കേരള പൊലീസിനെ ഓർത്ത് അഭിമാനം തോന്നുന്നു. 

ആരാണ് തട്ടിപ്പുസംഘത്തിന് വേണ്ടി ഞങ്ങളോടൊക്കെ സംസാരിച്ചത് എന്ന് അറിയില്ല. അത്രയും വിദഗ്ദ്ധമായാണ് അവർ എന്നേയും എൻ്റെ കുടുംബത്തേയും കൈകാര്യം ചെയ്തത്. മലബാറിലെ ഒരു നല്ല കുടുംബത്തിൽ നിന്നുള്ള വിവാഹാലോചന എന്ന നിലയിലാണ് അവർ ഞങ്ങളെ സമീപിച്ചതും ഇടപെട്ടതും. ഞാൻ കണ്ണൂർ സ്വദേശിയാണെങ്കിലും എറണാകുളത്താണുള്ളത്.  കോഴിക്കോട് സ്വദേശികളാണ് എന്ന നിലയിലാണ് അവർ എൻ്റെ പിതാവിനേയും സഹോദരനേയും സമീപിച്ചത്. 

കോഴിക്കോട്ടെ ഒരു വിലാസവും അവർ ഞങ്ങൾക്ക് നൽകി. ആ വിലാസത്തിൽ അന്വേഷിച്ചപ്പോൾ അതു ശരിയാണെന്ന് മനസിലായി. പക്ഷേ ലോക്ക് ഡൗണായ കാരണം ആ വിലാസത്തിൽ താമസിക്കുന്നവരെ കുറിച്ച് കൂടുതൽ അന്വേഷിക്കാൻ സാധിച്ചില്ല. പയ്യൻ്റെ മാതാപിതാക്കൾ ഒന്നു വീട്ടിലേക്ക് വന്നോട്ടെ എന്നാണ് അവ‍ർ ചോദിച്ചത്.  അവ‍ർ ‍ഞങ്ങൾക്ക് വരൻ്റേയും പിതാവിൻ്റേയും മറ്റും ഫോട്ടോസ് അയച്ചു തരികയും ഫോണിലൂടെ വളരെ മാന്യമായി ഇടപെടുകയും ചെയ്തതിനാൽ വീട്ടിലേക്ക് വരുന്നത് ഞങ്ങൾ വിലക്കിയില്ല. ഇത്രയും നടന്നപ്പോഴേക്കും ഒരാഴ്ച മാത്രമേ സമയമായിട്ടുള്ളൂ എന്നോ‍ർക്കണം. 

എന്നാൽ രക്ഷിതാക്കളെ പ്രതീക്ഷിച്ചു നിന്ന ഞങ്ങളുടെ മുന്നിലേക്ക് എത്തിയവരെ കണ്ടപ്പോൾ തന്നെ ‍ഞങ്ങൾക്ക് സംശയം തുടങ്ങി. ശരത്, രമേശ് എന്നിവ‍ർ ഡ്രൈവ‍ർമാരാണ് എന്നു പറഞ്ഞാണ് സംഘത്തിനൊപ്പം എത്തിയത് ഇവരെ കണ്ടപ്പോൾ തന്നെ എന്തോ സംശയം തോന്നിയതിനാൽ ഡ്രൈവ‍ർമാ‍ർ പുറത്തു തന്നെ നിൽക്കട്ടെ എന്ന് ഞാൻ അവരോട് ആവശ്യപ്പെട്ടു.  വീട്ടിൽ കേറി ‍ഞങ്ങളെ അക്രമിക്കാനായിരുന്നു അവരുടെ പ്ലാൻ എന്ന് ഞാനിപ്പോൾ സംശയിക്കുന്നു.  ഒരു പക്ഷേ വീട്ടിൽ ആ സമയത്ത് ഒരുപാടാളുകൾ ഉള്ളതിനാലാവാം അവ‍ർ ആ ശ്രമത്തിൽ നിന്നും പിന്മാറിയത് എന്നാണ് തോന്നുന്നത്. 

ഈ കേസിൽ എനിക്ക് പിന്നാലെ നിരവധി പേ‍ർ പരാതിയുമായി എത്തിയിട്ടുണ്ട്. അവ‍രിൽ ചില‍ർക്ക് നേരെ ഭീഷണിയുണ്ടെന്നും അറിഞ്ഞു. അവരോടൊക്കെ എനിക്ക് പറയാനുള്ളത് നിങ്ങൾ സത്യത്തിനൊപ്പം ഉറച്ചു നിൽക്കണം എന്നാണ്. കേരള പൊലീസിനെ വിശ്വാസിച്ചു നമ്മുക്ക് മുന്നോട്ട് പോകാം. വീട്ടിൽ വന്ന അഞ്ച് പേരേയും പൊലീസ് ഇപ്പോൾ പിടികൂടിയിട്ടുണ്ട്. എന്തിനാണ് അവ‍ർ പെണ്ണു കാണൽ നാടകം നടത്തി എൻ്റെ വീട്ടിലേക്ക് വന്നത് എന്നാണ് എനിക്കിനി അറിയേണ്ടത്. 

എൻ്റെ സുരക്ഷയെ കരുതി മാത്രമാണ് എന്റെ മാതാവ് പരാതിയുമായി പൊലീസിനെ സമീപിച്ചത്. അതുകൊണ്ട് ഇത്രവലിയൊരു ക്രിമിനൽ സംഘത്തെ പിടികൂടാൻ സാധിച്ചു. എൻ്റെ കുടുംബം വലിയ പിന്തുണയാണ് ഇക്കാര്യത്തിൽ കാണിച്ചത്. ഞാൻ കൂടി അം​ഗമായ താരസംഘടന അമ്മയുടെ ഭാ​ഗത്ത് നിന്നും വലിയ പിന്തുണയാണ് ഇക്കാര്യത്തിൽ ലഭിച്ചത്. ലാലേട്ടനടക്കം എന്നെ നേരിൽ വിളിച്ചു സംസാരിക്കുകയും ഒപ്പമുണ്ടെന്ന് ധൈര്യം നൽകുകയും ചെയ്തു. 

പരാതിക്കാരിയായ യുവമോഡൽ 

ഇന്നലെ മാധ്യമങ്ങൾക്ക് മുന്നിൽ സംസാരിച്ചതിന് പിന്നാലെ എനിക്ക് നേരെ ഭീഷണിയുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ അത്തരം പ്രശ്നങ്ങളില്ല. പൊലീസ് ഉദ്യോ​ഗസ്ഥരുടെ ഭാ​ഗത്ത് നിന്നും നല്ല പിന്തുണയാണ് ലഭിച്ചത്. എന്നോട് നേരിട്ടല്ല എൻ്റെ സുഹൃത്തുകളോടാണ് അവ‍ർ പറഞ്ഞത്. അനാവശ്യമായി ആരുടെയെങ്കിലും പേരുകൾ പരാതിയിൽ പറഞ്ഞാൽ മാനനഷ്ടത്തിന് കേസ് കൊടുക്കും എന്നും മറ്റുമാണ് അവ‍ർ പറഞ്ഞത്. ഇതിൻ്റെ പേരിൽ എന്നോട് സംസാരിക്കാൻ പോലും ഭയമാണെന്ന് സുഹൃത്തുകൾ പറയുന്നു. എന്നേയും മറ്റു രണ്ട് മോഡലുകളേയും മാ‍ർച്ച് നാലാം തീയതിയാണ് അവ‍ർ കബളിപ്പിച്ച് തടവിലാക്കിയത്. എനിക്ക് മുൻപേ പോയ പെൺകുട്ടികൾ മൂന്നാഴ്ചയായി അവരുടെ പിടിയിലായിരുന്നു. എനിക്ക് ശേഷം വേറെയും ചില‍രെ ഇവർ വർക്കിനെന്ന പേരിൽ കൊണ്ടു പോയി തടവിലാക്കിയിരുന്നുവെന്നാണ് എനിക്ക് കിട്ടിയ വിവരം. 

ബൈജു കൊട്ടാരക്കര - സംവിധായകൻ

മലയാള സിനിമയിൽ ഇത്തരം ക്രിമിനലുകളുടെ സാന്നിധ്യം തിരിച്ചറിയാനും അവരെ നിരീക്ഷിക്കാനും ഇവിടെയുള്ള സംഘടനകൾക്ക് ഇല്ല. പെട്ടെന്ന് കാശുണ്ടാക്കാനുള്ള ഒരു മാ‍‍​ർ​ഗ്മായി ഇത്തരം തട്ടിപ്പുകളെ നോക്കി കാണുന്ന ഒരു സ്ഥിതി വിശേഷമുണ്ട്. ഇതേക്കുറിച്ച് വിശദമായി അന്വേഷിച്ചാൽ മലയാള സിനിമയിലെ പലരിലുമായിരിക്കും ആ അന്വേഷണം ചെന്നു നിൽക്കുക. കഞ്ചാവ്, മയക്കുമരുന്ന് കേസ്, ബ്യൂട്ടി പാ‍ർല‍ർ കേസ്, നടിയെ ആക്രമിച്ച കേസ്... ഇങ്ങനെ സിനിമമേഖലുമായി ബന്ധമുള്ള നിരവധി കേസുകളാണ് ഇക്കാലയളവിൽ ഉണ്ടായി. 

നടിയെ ആക്രമിച്ച കേസിലെ പ്രതികളിൽ ചലച്ചിത്രസംഘടനകളിലൊന്നിലെ ട്രേഡ് യൂണിയൻ നേതാക്കളും കോടതി കേറി. എന്നിട്ടും ഇവർക്കെതിരെ ഒരു നടപടിയുണ്ടായില്ല. മലയാള സിനിമയിലേക്ക് ഹവാല പണം ഒഴുകുന്നുണ്ട്. ബ്ലാക്ക് മണി മലയാള സിനിമയിലേക്ക് എത്തിക്കുന്നത് ഇത്തരം വിധ്വംസക ശക്തികളാണ്. ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷനും മാക്ടയും അറിയാത്ത നിരവധി സിനിമകളുടെ ഷൂട്ടിം​ഗാണ് ഇപ്പോൾ നടക്കുന്നത്. 

Follow Us:
Download App:
  • android
  • ios