
തിരുവനന്തപുരം: സിവില്‍ സര്‍വീസ് പരീക്ഷയില്‍ കേരളം സര്‍വ്വകാലനേട്ടം കൈവരിച്ചിരിക്കുകയാണെന്ന് മന്ത്രി ആര്‍ ബിന്ദു. ഫലം പ്രഖ്യാപിച്ചപ്പോള്‍ ആദ്യ നൂറില്‍ 13 മലയാളികളാണ് ഇടം പിടിച്ചത്. സംസ്ഥാനത്തിനാകെയും ഉന്നതവിദ്യാഭ്യാസ വകുപ്പിന് വിശേഷിച്ചും നിറവിന്റെ മുഹൂര്‍ത്തം സമ്മാനിച്ചിരിക്കുന്ന ചരിത്രനേട്ടമാണിത്. കേരള സിവില്‍ സര്‍വീസ് അക്കാദമിയില്‍ നിന്നു മാത്രമായി 54 പേര്‍ യോഗ്യത നേടിയെന്നും മന്ത്രി അറിയിച്ചു.
മന്ത്രി ബിന്ദുവിന്റെ കുറിപ്പ്: കേരള സിവില്‍ സര്‍വീസ് അക്കാദമിയില്‍ നിന്നു മാത്രമായി യോഗ്യത നേടിയ 54 പേരടക്കം, സിവില്‍ സര്‍വീസ് പരീക്ഷയില്‍ സര്‍വ്വകാലനേട്ടം കൈവരിച്ചിരിക്കുകയാണ് കേരളം. സിവില്‍ സര്‍വീസ് ഫലം പ്രഖ്യാപിച്ചപ്പോള്‍ ആദ്യ നൂറില്‍ 13 മലയാളികളാണ് ഇടം പിടിച്ചത്. സംസ്ഥാനത്തിനാകെയും ഉന്നതവിദ്യാഭ്യാസ വകുപ്പിന് വിശേഷിച്ചും നിറവിന്റെ മുഹൂര്‍ത്തം സമ്മാനിച്ചിരിക്കുന്ന ചരിത്രനേട്ടമാണിത്. സിവില്‍ സര്‍വീസ് അക്കാദമിയുടെ പേര് വാനോളമുയര്‍ത്തി നാലാം റാങ്കില്‍ മുത്തമിട്ട എറണാകുളം സ്വദേശി സിദ്ധാര്‍ത്ഥ് റാം കുമാര്‍ ഉള്‍പ്പെടെ, ജേതാക്കളെയാകെ ആശ്ലേഷിക്കട്ടെ. സിവില്‍ സര്‍വീസ് എന്ന ഉജ്ജ്വലസ്വപ്നം നേടിയെടുക്കാന്‍ പ്രയത്‌നിച്ച എല്ലാ മിടുക്കന്മാര്‍ക്കും മിടുക്കികള്‍ക്കും ഹൃദയത്തില്‍ നിന്ന് ആശ്ലേഷങ്ങള്‍. കേരളത്തിന്റെ ഉയരുന്ന ഉന്നതവിദ്യാഭ്യാസത്തിന്റെ അത്യുന്നത മാതൃക തീര്‍ത്ത സിവില്‍ സര്‍വീസ് അക്കാദമിയ്ക്ക് പ്രത്യേകം അഭിനന്ദനങ്ങള്‍.
കഴിഞ്ഞദിവസമാണ് സിവില്‍ സര്‍വീസ് ഫലം പ്രഖ്യാപിച്ചത്. ലഖ്‌നൗ സ്വദേശി ആദിത്യ ശ്രീവാസ്തവയാണ് ഒന്നാം റാങ്ക് നേടിയത്. അനിമേഷ് പ്രധാന്‍, ദൊനുരു അനന്യ റെഡി എന്നിവര്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. 1016 പേരുടെ റാങ്ക് പട്ടികയില്‍ ഇക്കുറി മലയാളി തിളക്കമാണ് പ്രതിഫലിച്ചത്. വിഷ്ണു ശശികുമാര്‍ (31 റാങ്ക്), അര്‍ച്ചന പി പി (40 റാങ്ക്), രമ്യ ആര്‍ ( 45 റാങ്ക്), ബിന്‍ ജോ പി ജോസ് (59 റാങ്ക്), പ്രശാന്ത് എസ് (78 റാങ്ക്), ആനി ജോര്‍ജ് (93 റാങ്ക്), ജി ഹരിശങ്കര്‍ (107 റാങ്ക്), ഫെബിന്‍ ജോസ് തോമസ് (133 റാങ്ക്), വിനീത് ലോഹിദാക്ഷന്‍ (169 റാങ്ക്), മഞ്ജുഷ ബി ജോര്‍ജ് (195 റാങ്ക്), അനുഷ പിള്ള (202 റാങ്ക്), നെവിന്‍ കുരുവിള തോമസ് (225 റാങ്ക്), മഞ്ഞിമ പി (235 റാങ്ക്) തുടങ്ങിയവ മലയാളികളും റാങ്ക് നേടി. 1016 പേരുടെ പട്ടികയില്‍ 80 പേരെ ഐഎഎസിനും 37 പേരെ ഐഎഫ്എസിനും 200 പേരെ ഐപിഎസിനും ശുപാര്‍ശ ചെയ്തിട്ടുണ്ട്.
30,000 പേര്‍ക്ക് തൊഴിൽ; ഏറ്റവും ഉയരം കൂടിയ ഐടി വ്യവസായ സമുച്ചയങ്ങൾ നിർമ്മിക്കുന്നത് ലുലു ഗ്രൂപ്പ്
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam