
പാലക്കാട്: സംസ്ഥാന സർക്കാരിന്‍റെ അനുമതിയില്ലാതെ നടത്തുന്ന എല്ലാവിധ മോട്ടോർ വാഹന റേസുകൾക്കും പാലക്കാട് ജില്ലയിൽ നിരോധനം ഏര്‍പ്പെടുത്തി. ജില്ലാ കളക്ടറുടേതാണ് ഉത്തരവ്.
പാലക്കാട് ജില്ലയിൽ ഇനി അഭ്യാസമിറക്കിയാൽ, പിടി വീഴും പണികിട്ടും. സർക്കാരിന്‍റെ രേഖാമൂലമുള്ള അനുമതി ഇല്ലാതെ ഒരു റേസിങ്ങും ജില്ലയിൽ അനുവദിക്കില്ല. റോഡ് സുരക്ഷയും പൊതുജന സുരക്ഷയും മുൻ നിർത്തിയാണ് നടപടി.
ജില്ലയിൽ അനധികൃതമായി വാഹനങ്ങളുടെ മത്സരയോട്ടവും അഭ്യാസ പ്രകടനങ്ങളും ഓഫ് റോഡ് മത്സരങ്ങളും സംഘടിപ്പിക്കുന്നതായി ആര്‍ടിഒ എൻഫോഴ്സ്മെന്‍റ് കണ്ടെത്തിയിരുന്നു. ഏപ്രിലിൽ ആറു വയസ്സുകാരൻ മുതിർന്നവർക്ക് ഒപ്പം മഡ് റേസിങ് പരിശീലനത്തിന് ഇറങ്ങിയത് വലിയ വാർത്ത ആയിരുന്നു. ഇവയ്ക്ക് സാമൂഹിക മാധ്യമങ്ങളിൽ പ്രചാരണം കിട്ടുന്നതിനാൽ, ചെറുപ്പക്കാർ സുരക്ഷാ മുൻകരുതൽ ഇല്ലാതെ മത്സരങ്ങളിൽ പങ്കെടുക്കുന്നത് പതിവാണ്.
ഡ്രൈവർമാർക്കും കാണികൾക്കും ഇക്കാരണത്താൽ അപകട സാധ്യതയുണ്ട്. ഇത് കൂടി കണക്കിലെടുത്താണ് നിരോധനം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam