
തിരുവനന്തപുരം : മുൻ നിശ്ചയിച്ച സ്വാതന്ത്ര്യസമര സേനാനികളുടെ സ്മൃതി മണ്ഡപം ഉദ്ഘാടനത്തിന് രാഹുല്‍ ഗാന്ധിയെത്താതിരുന്ന സംഭവത്തിൽ രൂക്ഷഭാഷയിൽ പ്രതികരിച്ച് ബിജെപി. ഭാരത് ജോഡോ യാത്രയുമായി തലസ്ഥാനത്തെത്തിയ രാഹുൽ സ്വാതന്ത്ര്യ സമര സേനാനികളെ അപമാനിക്കുകയാണെന്നും ക്ഷമാപണം നടത്തണമെന്നും കെ സുരേന്ദ്രൻ കുറ്റപ്പെടുത്തി.
''എല്ലാവരും കാത്ത് നിൽക്കവേ, ഉദ്ഘാടനം നടത്തേണ്ടിയിരുന്ന സ്മൃതി മണ്ഡപത്തിന് മുന്നിലൂടെ രാഹുൽ തിരിഞ്ഞു നോക്കുക പോലും ചെയ്യാതെയാണ് കടന്നു പോയത്. സ്വാതന്ത്ര്യസമര സേനാനികളോട് അങ്ങേയറ്റത്തെ അനാദരവാണുണ്ടായത്. രാഹുൽ മാപ്പ് പറയണമെന്നും സ്വാതന്ത്ര്യസമര സേനാനികളുടെ സ്മൃതി മണ്ഡപം സന്ദര്‍ശിച്ച് പ്രായശ്ചിത്തം ചെയ്യണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു''.
''യാത്രയുടെ ഉദ്ദേശത്തിന് നേരെ വിപരീതമാണ് നടക്കുന്നത്. ദേശീയതയെ കുറിച്ച് വാതോരാതെ സംസാരിക്കുന്ന നേതാവിൻ്റെ നിലപാടിതാണോയെന്ന് വ്യക്തമാക്കണം. കെപിസിസി അധ്യക്ഷനും തരൂര്‍ എംപിയും പരസ്യമായി എതിർപ്പ് പ്രകടിപ്പിച്ചു''. മലയാളികളെ ആകെ അപമാനിച്ച രാഹുൽ മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നെയ്യാറ്റിന്‍കര നിംസ് ആശുപത്രിയില്‍ സ്വാതന്ത്ര്യസമര സേനാനികളുടെ സ്മൃതി മണ്ഡപം ഉദ്ഘാടനം ചെയ്യാന്‍ രാഹുല്‍ ഗാന്ധിയെത്താതിരുന്നതാണ് വിവാദത്തിന് തിരികൊളുത്തിയത്. ഗാന്ധിയന്‍ ഗോപിനാഥൻ നായരുടെയും കെഇ മാമന്‍റെയും ബന്ധുക്കളും കെപിസിസി അദ്ധ്യക്ഷന്‍ കെ സുധാകരനും ശശി തരൂരും അടക്കമുള്ള നേതാക്കളും അടക്കം വന്‍ ജനക്കൂട്ടം എത്തിയിട്ടും മുന്നിലൂടെ ജാഥയില്‍ നടന്നു പോയ രാഹുല്‍ ഗാന്ധി സ്മൃതി മണ്ഡപം ഉദ്ഘാടനം ചെയ്യാൻ എത്തിയില്ല.
ഈയിടെ അന്തരിച്ച ഗാന്ധിയന്‍ ഗോപിനാഥന്‍ നായരുടെയും കെഇ മാമന്‍റെയും സ്മൃതി മണ്ഡപമാണ് നെയ്യാറ്റിന്‍കര നിംസില്‍ നിര്‍മിച്ചത്. ഭാരത് ജോഡോ യാത്ര ഇതിന് മുന്നിലൂടെ കടന്നുപോകുമ്പോൾ രാഹുല്‍ ഗാന്ധി ഉദ്ഘാടനം ചെയ്യാനായിരുന്നു നേരത്തെയുണ്ടായിരുന്ന തീരുമാനം. ജാഥയുടെ വിവരങ്ങള്‍ അടങ്ങിയ വാര്‍ത്താക്കുറിപ്പിലും ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചിരുന്നു.
നേതാക്കൾ കാത്തുനിന്നു; സ്മൃതി മണ്ഡപം ഉദ്ഘാടനം ചെയ്യാൻ രാഹുൽ ഗാന്ധിയെത്തിയില്ല, പ്രതിഷേധം, വിവാദം
വൈകീട്ട് നാല് മണിക്ക് മുമ്പ് തന്നെ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍, ശശി തരൂര്‍ എംപി, യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സന്‍, ഡിസിസി അദ്ധ്യക്ഷന്‍ പാലോട് രവി, വിഎസ് ശിവകുമാര്‍ തുടങ്ങിയ നേതാക്കൾ സ്ഥലത്തെത്തി. ഗോപിനാഥന്‍ നായരുടെ ഭാര്യയും കുടുംബാംഗങ്ങളും കെഇ മാമന്‍റെ കുടുംബാംഗങ്ങളും എത്തി. ജാഥ ഇതിന് മുന്നിലൂടെ കടന്നുപോയി. പക്ഷേ രാഹുല്‍ ഗാന്ധി എത്തിയില്ല. സംഭവം കോണ്‍ഗ്രസ് നേതാക്കള്‍ക്ക് വലിയ നാണക്കേടായി. പറയാമെന്നല്ലാതെ എന്ത് ചെയ്യാന്‍ കഴിയുമെന്നാണ് കെപിസിസി അധ്യക്ഷൻ കെ സുധാകരന്‍ പറഞ്ഞത്. ഇത്തരം തീരുമാനങ്ങളാണ് വിശ്വാസ്യത ഇല്ലാതാക്കുന്നതാണെന്ന് ശശി തരൂരും തുറന്നടിച്ചു. മറ്റൊരു അവസരത്തില്‍ നന്നായി ചടങ്ങ് സംഘടിപ്പിക്കാമെന്ന് ഉറപ്പ് നല്‍കിയ കെ സുധാകരന്‍ ആശുപത്രി അധികൃതരോട് ക്ഷമ ചോദിക്കുകയും ചെയ്തു. സ്വാതന്ത്ര്യ സമര സേനാനികളെ അപമാനിക്കുന്ന നടപടിയായിപ്പോയെന്നാണ് ചില കുടുംബാംഗങ്ങളും പറയുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam