'കീഴ്‍വഴക്കങ്ങൾ മാറണം', സ്ഥാനാർത്ഥികളായി ചെറുപ്പക്കാരും പുതുമുഖങ്ങളും വരണമെന്ന് രാഹുൽ ഗാന്ധി

By Web TeamFirst Published Jan 27, 2021, 4:40 PM IST
Highlights

ജനങ്ങളുമായി അടുത്തു ബന്ധമുള്ളവരെ സ്ഥാനാർത്ഥിയാക്കണം. അതോടൊപ്പം യുഡിഎഫ് പുറത്തിറക്കുന്നത് ജനങ്ങളുടെ പ്രകടന പ്രതികയായിരിക്കണമെന്നും രാഹുൽ നിർദ്ദേശിച്ചു.

മലപ്പുറം: സംസ്ഥാനത്ത് വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ചെറുപ്പക്കാർക്കും പുതുമുഖങ്ങൾക്കും അവസരം നൽകണമെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി രാഹുൽ ഗാന്ധി. സ്ഥാനാർത്ഥികളെ തെരഞ്ഞെടുക്കുന്നതിൽ പഴയ കീഴ് വഴക്കം മാറ്റണമെന്ന് രാഹുൽ ആവശ്യപ്പെട്ടു. ജനങ്ങളുമായി അടുത്തു ബന്ധമുള്ളവരെ സ്ഥാനാർത്ഥിയാക്കണം. അതോടൊപ്പം യുഡിഎഫ് പുറത്തിറക്കുന്നത് ജനങ്ങളുടെ പ്രകടന പ്രതികയായിരിക്കണമെന്നും രാഹുൽ നിർദ്ദേശിച്ചു.

കേരളത്തിലെ ജനങ്ങളുടെ വികാരം പ്രതിഫലിപ്പിക്കുന്ന തെരഞ്ഞെടുപ്പാക്കണമിതെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയെ രൂക്ഷമായി വിമർശിച്ച രാഹുൽ, പ്രാധാന മന്ത്രി ഇന്ത്യയെ ദുർബലപ്പെടുത്തിയെന്ന് ചൈനക്കാർക്കറിയാമെന്നും നെഞ്ചളവ് 56 ഇഞ്ചുണ്ടെന്ന് അവകാശപ്പെടുന്ന പ്രധാനമന്ത്രി രാഷ്ട്രത്തിന് വേണ്ടി എന്ത് ചെയ്തെന്നും ചോദിച്ചു. 

നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കേരളാ സന്ദർശനത്തിനെത്തിയ രാഹുൽ ഗാന്ധി നിലമ്പൂർ, വണ്ടൂർ നിയോജക മണ്ഡലങ്ങളിലെ പൊതുപരിപാടികളിലും ത്രിതല പഞ്ചായത്ത് തെരെഞ്ഞെടുപ്പിൽ മത്സരിച്ച യു.ഡി.എഫ് സ്ഥാനാർത്ഥികളുടെ  സംഗമമത്തിലും പങ്കെടുത്ത ശേഷം വയനാട്ടിലേക്ക് പോകും. രാവിലെ 11 മണിയോടെ  കരിപ്പൂരിലെത്തിയ രാഹുൽ കോൺഗ്രസ് -ലീഗ് നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി  രാമചന്ദ്രൻ, കെ.സി.വേണുഗോപാൽ  മുസ്ലീം ലീഗ് നേതാക്കളായ പി.കെ.കുഞ്ഞാലിക്കുട്ടി, പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, ഇ.ടി.മുഹമ്മദ് ബഷീർ എന്നിവരാണ്  രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച്ച നടത്തിയത്. 

click me!