
തിരുവനന്തപുരം: സംസ്ഥാനത്ത് മലയോര മേഖലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ വിഭാഗത്തിന്‍റെ മുന്നറിയിപ്പ്. കഴിഞ്ഞ ദിവസങ്ങളിൽ അടക്കം മഴ ശക്തമായിരുന്ന പ്രദേശങ്ങളിൽ അതീവ ജാഗ്രത വേണം. പത്തനംതിട്ട, എറണാകുളം, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിൽ ഞായറാഴ്ച യെല്ലോ അലർട്ടായിരുന്നു. നാളെയും ഈ ജില്ലകലിൽ യെല്ലോ അലർട്ടുണ്ട്. കോമോറിൻ തീരത്തായുള്ള ചക്രവാതച്ചുഴിയുടെ സ്വാധീനമാണ് മഴ തുടരുന്നതിന് കാരണം. പടിഞ്ഞാറൻ കാറ്റ് ശക്തിപ്പെടുന്നത് അനുസരിച്ച് അടുത്ത ദിവസങ്ങളിൽ മഴ കനക്കാനും സാധ്യതയുണ്ട്. അടുത്ത അഞ്ച് ദിവസം കേരളത്തില്‍ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ വിഭാഗം നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.
അതിനിടെ ഞായറാഴ്ച വൈകുന്നേരം പെയ്ത കനത്തമഴയെ തുടര്‍ന്ന് തിരുവനന്തപുരം പാലോടില്‍ 10 പേര്‍ മലവെള്ളപ്പാച്ചിലില്‍ അകപ്പെട്ടു. മൂന്ന് കുടുംബത്തിലെ 10 പേരെടങ്ങിയ സംഘമാണ് അപകടത്തില്‍പ്പെട്ടത്. ഇതിലെ എട്ടുപേരെ രക്ഷിച്ചു. അമ്മയെയും കുഞ്ഞിനെയും ഇനിയും കണ്ടെത്താനുണ്ട്. ആറു വയസ്സുള്ള കുഞ്ഞിനെയും അമ്മയെയും ആണ് കണ്ടെത്താൻ ഉള്ളത്. രണ്ടുപേരെ മറുകരയില്‍ നിന്ന് തിരിച്ചെത്തിക്കാനുള്ള ശ്രമം തുടരുകയാണ്. നാട്ടുകാരും പൊലീസും ഫയര്‍ഫോഴ്സും രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നത്. നെടുമങ്ങാട് നിന്നെത്തിയവര്‍ കുളിക്കുന്നതിനിടെയാണ് മലവെള്ളപ്പാച്ചിലില്‍ അകപ്പെട്ടത്. മങ്കയം ആറിലെ വാഴത്തോപ്പ് കുളിക്കടവിലാണ് സംഭവം. 10 അംഗസംഘത്തിലെ ആറുപേരാണ് ഒഴുക്കില്‍പ്പെട്ടത്. എല്ലാവരും സുരക്ഷിതര്‍.
വയനാട് മീനങ്ങാടിയിൽ പെയ്ത കനത്ത മഴയിൽ റോഡ് ഒലിച്ചു പോയി. അപ്പാട് കോളനിക്കടുത്തുള്ള റോഡാണ് ഒലിച്ചു പോയത്. ചൂതുപ്പാറയുമായി ബന്ധിപ്പിക്കുന്ന ഗ്രാമീണ റോഡാണ് തകർന്നത്. ആലിലാക്കുന്ന് തോട് കരകവിഞ്ഞതാണ് അപകടത്തിന് കാരണം. മേഖലയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam