
തിരുവനന്തപുരം: പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മന് ഒരു ചരിത്രവിജയമുണ്ടാകുമെന്ന കാര്യത്തിൽ സംശയമില്ല. ഇടതുമുന്നണി ഗവൺമെന്റിനെതിരെയുള്ള ജനങ്ങളുടെ വിലയിരുത്തലാണ് പുതുപ്പള്ളി ഫലത്തിലുണ്ടാകുക. ഇന്ന് സംസ്ഥാനത്തെ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന ജനകീയ പ്രശ്നങ്ങളിൽനിന്നും ഒളിച്ചോടുന്ന, അഴിമതിയും കൊള്ളയും നടത്തുന്ന സർക്കാരിനെതിരായിട്ട് പുതുപ്പള്ളിയിലെ ജനങ്ങൾ വോട്ടുചെയ്യും. തീർച്ചയായും ഈ ഉപതെരഞ്ഞടുപ്പു സർക്കാരിനെതിരെയുളള വിലയിരുത്തലാകും. നല്ല ഭൂരിപക്ഷം, ചരിത്രവിജയം ചാണ്ടി ഉമ്മന് ലഭിക്കും എന്ന കാര്യത്തിൽ സംശയമില്ലെന്നും ചെന്നിത്തല പറഞ്ഞു.
കേരളത്തിലെ ഗവൺമെന്റ് ഉച്ചക്കഞ്ഞി കൊടുക്കാൻ പോലും തയ്യാറാകുന്നില്ലെന്ന് ചൂണ്ടികാട്ടിയ ചെന്നിത്തല, മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റർ യാത്രയ്ക്ക് 80 ലക്ഷം മാറ്റിവയ്ക്കുന്നുവെന്നും വിമർശിച്ചു. സ്കൂളിലെ വിദ്യാർത്ഥികൾക്ക് ഉച്ചക്കഞ്ഞി കൊടുക്കാൻ പണമില്ല, 3 മാസമായി കുടിശ്ശികയാണെന്നും അദ്ദേഹം ചൂണ്ടികാട്ടി. സ്കൂളിൽ കുട്ടികൾക്ക് ഉച്ചക്കഞ്ഞി നൽകുന്നതുമായി ബന്ധപ്പെട്ട് ലക്ഷക്കണക്കിന് രൂപ കടക്കരനായെന്ന അധ്യാപകന്‍റെ പരാതിയും ചെന്നിത്തല ഉയർത്തിക്കാട്ടി. പാർശ്വവത്ക്കരിക്കപ്പെട്ടവരുടെയും സാധാരണക്കാരന്റെയും മക്കളാണ് സ്കൂളിലെ ഉച്ചക്കഞ്ഞി കഴിക്കുന്നതെന്നും അതിനുള്ള സംവിധാനം ഒരുക്കുന്നതിൽ വീഴ്ച വരുത്തുന്ന സർക്കാരിനെതിരെ ശക്തമായ വികാരം ഉയർന്നു വരുമെന്നും മുൻ പ്രതിപക്ഷ നേതാവ് പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
പിണറായി സര്‍ക്കാരിനെതിരായ ജനവികാരം പ്രതിഫലിക്കുന്നതാകും പുതുപ്പള്ളി തെരഞ്ഞെടുപ്പ് ഫലമെന്ന് കഴിഞ്ഞ ദിവസം ചെന്നിത്തല അഭിപ്രായപ്പെട്ടിരുന്നു. കേരളമാകെ ജനവിരുദ്ധ സര്‍ക്കാരിനെതിരായ വികാരം പ്രകടമാണ്. അത് മറികടക്കാന്‍ പിണറായിക്കും കൂട്ടര്‍ക്കും കഴിയില്ലെന്ന് ചെന്നിത്തല പറഞ്ഞിരുന്നു. ചാണ്ടി ഉമ്മന്റെ ഭൂരിപക്ഷം എത്രകണ്ട് കുറക്കാമെന്ന ഗവേഷണമാണ് ഇപ്പോള്‍ ഇടതുപക്ഷത്ത് നടക്കുന്നത്. ഉമ്മന്‍ ചാണ്ടിക്കെതിരെ നേരിട്ടും സൈബര്‍ സഖാക്കളുടെ ഒളിഞ്ഞും തെളിഞ്ഞുമുള്ള ആക്രമണം സി പി എമ്മിന് തന്നെ ബൂമറാങ്ങാകുമെന്ന കാര്യത്തില്‍ സംശയം വേണ്ട. ജീവിച്ചിരുന്ന ഉമ്മന്‍ ചാണ്ടിയെക്കാള്‍ മരണമടഞ്ഞ ഉമ്മര്‍ ചാണ്ടിയെ ഇടത് പക്ഷം ഭയപ്പെടുന്നത്. ഇത്രത്തോളം വേട്ടയാടപ്പെട്ട കുടുംബം സംസ്ഥാന രാഷ്ട്രീയത്തില്‍ വേറെയില്ലെന്നും ചെന്നിത്തല പറഞ്ഞിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam