
തിരുവനന്തപുരം: പത്മജക്കെതിരായ പരാമർശത്തിൽ യൂത്ത് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെ തള്ളി മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. രാഹുൽ മാങ്കൂട്ടത്തിൽ നടത്തിയ പ്രസ്താവനയോട് യോജിപ്പില്ലെന്ന് രമേശ് ചെന്നിത്തല പ്രതികരിച്ചു. ഒറ്റവാക്കിലാണ് രമേശ് ചെന്നിത്തല പ്രതികരണമറിയിച്ചത്. അതുപോലെ തന്നെ സ്ത്രീകളെ അപമാനിക്കുന്ന പാരമ്പര്യം കോൺഗ്രസിനില്ലെന്ന് പത്മജയ്ക്കും രമേശ് ചെന്നിത്തല മറുപടി നൽകി. സ്ത്രീകൾക്കെതിരെ കോൺഗ്രസ് നേതാക്കൾ മോശമായി പെരുമാറുന്നുവെന്ന് ഇതുവരെ പാർട്ടിയിൽ പറഞ്ഞിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. ആലപ്പുഴയിൽ കെ.സി വേണുഗോപാൽ തന്നെ മത്സരിക്കുമെന്നും ഹൈക്കമാൻഡ് അനുമതി ലഭിച്ചെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
അതേ സമയം, പത്മജ വേണുഗോപാലിന്‍റെ പിതൃത്വത്തെ കുറിച്ച് താന്‍ ഒന്നും പറഞ്ഞിട്ടില്ലെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ വ്യക്തമാക്കി. കെ കരുണാകരൻ്റെ ഏറ്റവും വലിയ മൂല്യമായ മതേതര പാരമ്പര്യം അവകാശപ്പെടാൻ പത്മജ ഇനി കഴിയില്ലെന്നാണ് താന്‍ പറഞ്ഞെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ വിശദീകരിച്ചു. കെ കരുണാകരുണാകരൻ്റെ ആ രാഷ്ട്രീയ പിതൃത്വം മുരളീധരനാണ് അവകാശപ്പെടാന്‍ സാധിക്കുകയെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ കൂട്ടിച്ചേര്‍ത്തു.