
തിരുവനന്തപുരം: സിഎജി റിപ്പോര്‍ട്ട് അതീവ ഗൗരവതരമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ധനമന്ത്രി സിഎജിയെ പ്രതിക്കൂട്ടില്‍ നിര്‍ത്തുകയാണ്. ചോദ്യങ്ങള്‍ക്ക് ഐസക്ക് കൃത്യമായ മറുപടി പറഞ്ഞില്ലെന്ന ചെന്നിത്തല ധനമന്ത്രി രാജിവെക്കണമെന്നും ആവശ്യപ്പെട്ടു. ധനമന്ത്രിയുടെ മറുപടി തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.
സംസ്ഥാന നിയമസഭയോട് സിഎജി അനാദരവ് കാണിച്ചെന്നായിരുന്നു ധനമന്ത്രി തോമസ് ഐസക്കിന്‍റെ പ്രതികരണം. കിഫ്‌ബി ഓഡിറ്റുമായി ബന്ധപ്പെട്ട സിഎജി റിപ്പോർട്ട് തെരഞ്ഞെടുപ്പിൽ പ്രചാരണ വിഷയമാക്കും. വികസനം വേണോ എന്നുള്ളതാണ് ചോദ്യം. ഭരണഘടന പറയുന്ന സ്റ്റേറ്റ് എന്ന നിർവചനത്തിൽ കിഫ്‌ബി വരില്ലെന്നും ബോഡി കോർപറേറ്റായ കിഫ്ബിക്ക് വിദേശ വായ്പ വാങ്ങാമെന്നും ധനമന്ത്രി പറഞ്ഞു.
ഭരണ ഘടന പറഞ്ഞു പേടിപ്പിക്കാൻ നോക്കേണ്ടെന്നാണ് വിഡി സതീശന്‍റെ ആരോപണങ്ങൾക്ക് മറുപടി നൽകവേ എം സ്വരാജ് പറഞ്ഞത്. ഭരണഘടനാ ആർട്ടിക്കിൾ 293 പറയുന്നത് സംസ്ഥാനത്തെ കുറിച്ചാണ്. ഇത് കിഫ്ബിക്ക് ബാധകമല്ല. യുഡിഎഫ് എംഎൽഎമാർ കിഫ്ബി പദ്ധതിയുടെ പുരോഗതി ഫോട്ടോ വെച്ച് പ്രചരിപ്പിക്കുന്നു. എന്നാൽ സംസ്ഥാന സർക്കാരിന്‍റെ വികസന നേട്ടങ്ങൾ യുഡിഎഫിനും സംഘപരിവാറിനും സഹിക്കുന്നില്ല. കണക്ക് പരിശോധിക്കാൻ വന്നവർ കണക്ക് പരിശോധിച്ച് പോയ്ക്കോളണം. സിഎജിയുടെ നാണംകെട്ട കളിക്ക് ഒപ്പം നിൽക്കുകയാണ് യുഡിഎഫെന്നും സ്വരാജ് കുറ്റപ്പെടുത്തി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam