
തലശ്ശേരി: അടുത്തിടെ അന്തരിച്ച സിപിഎം മുൻ സംസ്ഥാന സെക്രട്ടറിയും പോളിറ്റ് ബ്യൂറോ അംഗവുമായ കോടിയേരി ബാലകൃഷ്ണന്റെ കുടുംബത്തെ സന്ദർശിച്ച് രമേശ് ചെന്നിത്തല. തലശ്ശേരിയിലെ വീട്ടിലെത്തിയ അദ്ദേഹം കുടുംബാംഗങ്ങളെ കണ്ട് സംസാരിച്ചു.
ഒരേ കാലഘട്ടത്തിൽ വിദ്യാർത്ഥി യുവജന പ്രസ്ഥാനങ്ങളുടെ നേതൃത്വത്തിൽ പ്രവർത്തിച്ചവരായിരുന്നു ഞങ്ങൾ രണ്ടുപേരും എന്ന ചെന്നിത്തല ഓർത്തു. എന്നും കൊടിയേരിയുമായി നല്ല സൗഹൃദം പങ്കിട്ടിരുന്നു. അദ്ദേഹത്തിന്റെ വിയോഗം എനിക്ക് വ്യക്‌തിപരമായി വലിയ നഷ്ടം തന്നെ ആണെന്നും ചെന്നിത്തല ഫേസ്ബുക്കിൽ കുറിച്ചു.
ചെന്നിത്തല പങ്കുവച്ച കുറിപ്പിങ്ങനെ..
കോടിയേരി ബാലകൃഷ്ണന്റെ കുടുംബത്തെ അദ്ദേഹത്തിന്റെ തലശ്ശേരിയിലെ വീട്ടിൽ സന്ദർശിച്ചു. ഏകദേശം ഒരേ കാലഘട്ടത്തിൽ വിദ്യാർത്ഥി യുവജന പ്രസ്ഥാനങ്ങളുടെ നേതൃത്വത്തിൽ പ്രവർത്തിച്ചവരായിരുന്നു ഞങ്ങൾ രണ്ടുപേരും. എന്നും കൊടിയേരിയുമായി നല്ല സൗഹൃദം പങ്കിട്ടിരുന്നു.
അദ്ദേഹത്തിന്റെ വിയോഗം എനിക്ക് വ്യക്‌തിപരമായി വലിയ നഷ്ടം തന്നെ ആണ്. എന്നോടൊപ്പം ഐ എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ ചന്ദ്രശേഖരൻ, കണ്ണൂർ ഡി സി സി പ്രസിഡന്റ് മാർട്ടിൻ എന്നിവർ ഉണ്ടായിരുന്നു.
കഴിഞ്ഞ ദിവസംകോടിയേരി ബാലകൃഷ്ണന്റെ കുടുംബത്തെ മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഉമ്മൻ ചാണ്ടി സന്ദർശിച്ചിരുന്നു. ശനിയാഴ്ച ഉച്ചക്ക് 12 മണിയോടെയാണ് കെ സി ജോസഫ്, കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത് എന്നിവർക്കൊപ്പമാണ് കോടിയേരിയുടെ വീട്ടിൽ ഉമ്മൻ ചാണ്ടിയെത്തിയത്.
കോടിയേരിയുടെ ഭാര്യ വിനോദിനി, മക്കളായ ബിനോയ്, ബിനീഷ് എന്നിവർ ഉമ്മൻചാണ്ടി വീട്ടിലെത്തുമ്പോൾ ഉണ്ടായിരുന്നു. ഇവരോട് ഉമ്മൻചാണ്ടി വിവരങ്ങൾ തിരക്കി. ഉമ്മൻചാണ്ടി എത്തുമ്പോൾ സ്പീക്കർ എ എൻ ഷംസീറും വീട്ടിലുണ്ടായിരുന്നു. രാഷ്ട്രീയത്തിനതീതമായ വ്യക്തിബന്ധം കോടിയേരിയുമായി സൂക്ഷിച്ചിരുന്നെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു. കോടിയേരിയുടെ വിയോഗം അപ്രതീക്ഷിതമാണെന്നും അദ്ദേഹം വ്യക്തമാക്കി. പ്രാദേശിക നേതാക്കളും ഉമ്മൻചാണ്ടിക്കൊപ്പമുണ്ടായിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam