
തിരുവനന്തപുരം: ബലാൽസംഗക്കേസ് പ്രതിയായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് പൂർണ്ണ പിന്തുണയുമായി കോൺഗ്രസ് മുഖപത്രം. സിപിഎമ്മിന്റെ രാഷ്ട്രീയ ഗൂഢാലോചനയുടെ ഇരയാണ് രാഹുൽ മാങ്കൂട്ടത്തിൽ എന്നാണ് മുഖപത്രമായ വീക്ഷണം പറയുന്നത്. പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിനെയും ബിജെപിയെയും ചരിത്ര ഭൂരിപക്ഷത്തിൽ തോൽപ്പിച്ചതായിരുന്നു രാഹുൽ ചെയ്ത കുറ്റമെന്നും കോൺഗ്രസ് പത്രം വാദിക്കുന്നു. രാഹുലിനെ ന്യായീകരിച്ചാണ് മുഖപത്രത്തിൽ ലേഖനമുള്ളത്. കോൺഗ്രസ് നേതാക്കൾ പരസ്യമായി തള്ളിപ്പറയുമ്പോഴും മുഖപത്രം പിന്തുണയാണ് നൽകുന്നത്.
രാഹുലിൻ്റെ തലമുറയിൽപെട്ട ഒരു പറ്റം ചെറുപ്പക്കാർ കോൺഗ്രസിൽ വളർന്നു വരുന്നത് സിപിഎമ്മിന് ഭീതി പടർത്തിയിരിക്കുകയാണ്. രാഷ്ട്രീയ സർഗാത്മകതയും പ്രജ്ഞാശേഷിയുമുള്ള ചെറുപ്പക്കാർ വളർന്നുവന്നാൽ അത് സിപിഎമ്മിനെ ഗോത്രഹത്യയിലേക്ക് എടുത്തെറിയുമെന്ന് സിപിഎം തിരിച്ചറിഞ്ഞിട്ടുണ്ട്. അപവാദങ്ങളിൽ പതറാതെയും വ്യക്തിഹത്യകളിൽ തളരാതെയും ജാഗ്രതയോടെ മുന്നോട്ട് പോവണമെന്നും മുഖപത്രത്തിൽ പറയുന്നു.
യുവതിയുടെ ബലാത്സംഗക്കേസിന് പിന്നാലെ രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട്ടെ രഹസ്യ കേന്ദ്രത്തിലേക്ക് മാറിയെന്ന് സൂചന. വെള്ളിയാഴ്‌ച രാവിലെ കുറച്ചുസമയം മൊബൈൽ ഫോൺ ഓൺ ആയിരുന്നു. മുൻകൂർ ജാമ്യഹർജി നൽകാൻ ഫോണിലൂടെ അഭിഭാഷകനുമായി സംസാരിച്ചു. തുടർന്ന് മൊബൈൽ ഫോൺ ഓഫ് ചെയ്യുകയായിരുന്നു. പാലക്കാട് ജില്ല വിട്ടാൽ അത് മുൻകൂർ ജാമ്യത്തെ ബാധിക്കുമെന്ന് രാഹുലിന് നിയമോപദേശം ലഭിച്ചെന്നാണ് സൂചന. രാഹുൽ സംസ്ഥാനം വിട്ടെന്നായിരുന്നു വാർത്തകൾ പുറത്തുവന്നിരുന്നത്. എന്നാൽ പാലക്കാട് ജില്ലയിൽ തന്നെ എംഎൽഎ തുടരുന്നുണ്ട് എന്നതാണ് റിപ്പോർട്ട്. അതേസമയം, എംഎൽഎയുടെ ഒൗദ്യോഗിക വാഹനം താമസിക്കുന്ന ഫ്ലാറ്റിലുണ്ടെന്നാണ് വിവരം. താമസസ്ഥലത്തു നിന്നുമാണ് സുഹൃത്തിന്റെ വാഹനത്തിലേക്ക് മാറിയത്.
അതേസമയം, രാഹുൽ മാങ്കൂട്ടത്തിനെതിരായ ബലാൽസംഗ കേസിൽ ഇന്ന് മുതൽ സാക്ഷിമൊഴികൾ രേഖപ്പെടുത്തി തുടങ്ങും. അബോർഷൻ ഗുളിക കഴിച്ചതിന് ശേഷം ശാരീരിക പ്രശ്നങ്ങളുണ്ടായ പെൺകുട്ടിയെ ചികിത്സിച്ച ഡോക്ടറുടെ മൊഴി ഇന്ന് രേഖപ്പെടുത്തും. പെൺകുട്ടികളുടെ സുഹൃത്തുക്കളുടെ മൊഴിയും രേഖപ്പെടുത്തും. ഇന്നലെ പരാതിക്കാരിയുടെ രഹസ്യമൊഴിയും വൈദ്യപരിശോധനയും പൂർത്തിയാക്കിയിരുന്നു. കേസിൽ പ്രതിയാക്കപ്പെട്ട രാഹുൽ മാങ്കൂട്ടത്തിൽ ഇപ്പോഴും ഒളിവിലാണ്. അതേസമയം, രാഹുൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷ തിങ്കളാഴ്ച്ചയാണ് ജില്ലാ സെഷൻസ് കോടതി പരിഗണിക്കുക.
തിരുവനന്തപുരം ജില്ലാ കോടതിയിലാണ് മുൻകൂർ ജാമ്യ ഹർജി നൽകിയിരിക്കുന്നത്. ഹർജിയിൽ രാഹുൽ മാങ്കൂട്ടത്തിൽ പറയുന്നത് പരാതി നൽകിയ യുവതിയുമായി ദീർഘകാലമായി സൗഹൃദ ബന്ധമുണ്ടെന്നാണ്. എന്നാൽ പീഡനാരോപണം രാഹുൽ നിഷേധിക്കുകയാണ്. ബലാത്സംഗം ചെയ്യുകയോ ഗർഭഛിദ്രത്തിന് നിർബന്ധിക്കുകയോ ചെയ്തിട്ടില്ലെന്ന് ഹർജിയിൽ പറയുന്നു. കൂടാതെ യുവതിയുടെ ആരോപണങ്ങൾ കെട്ടിച്ചമച്ചതാണെന്നും അന്വേഷണവുമായി സഹകരിക്കും അത് നേരത്തെ പറഞ്ഞിട്ടുള്ളതാണെന്നും ഹർജിയിൽ പറയുന്നു. കൂടാതെ പൊലീസിൻറെ അതിവേഗ നീക്കത്തിന് പിന്നിൽ രാഷ്ട്രീയ നീക്കമുണ്ടെന്നും രാഹുലിൻറെ ഹർജിയിലുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam