
കണ്ണൂർ: കൂത്തുപറമ്പ് വെടിവയ്പ്പിൽ റവാഡ ചന്ദ്രശേഖർ തെറ്റുകാരനല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം വി ജയരാജൻ. ജുഡീഷ്യൽ കമ്മീഷൻ റിപ്പോർട്ടിൽ ഇക്കാര്യം വ്യക്തമായി പറയുന്നുണ്ട്. കൂത്തുപറമ്പിൽ ആദ്യം നടന്ന ലാത്തിച്ചാർജ് ആണ് വെടിവെയ്പ്പിൽ കലാശിച്ചത്. ലാത്തിച്ചാർജിന് തുടക്കം കുറിച്ചത് റവാഡ ചന്ദ്രശേഖർ അല്ല. മന്ത്രിയുടെ എസ്കോർട്ടിൽ ഉണ്ടായിരുന്ന ഡിവൈഎസ്പി ഹക്കീം ബത്തേരിയാണ് അതിന് തുടക്കം കുറിച്ചത്. വെടിവയ്പ്പിന് മുമ്പ് റവാഡ എം വി രാഘവനെ കണ്ടുവെന്ന പരാതി തങ്ങൾ ഉന്നയിച്ചിട്ടില്ലെന്നും എം വി ജയരാജൻ പറയുന്നു.
വെടിവയ്പ്പിന് ദിവസങ്ങൾക്കു മുമ്പ് ചാർജെടുത്ത റവാഡയ്ക്ക് കൂത്തുപറമ്പിലെ രാഷ്ട്രീയ സാഹചര്യത്തെ കുറിച്ച് അറിയില്ലായിരുന്നു. പ്രതിഷേധ സ്വഭാവത്തെ കുറിച്ച് റവാഡ തന്നോട് അന്ന് വന്ന് തിരക്കിയിരുന്നുവെന്നും കരിങ്കൊടി കാണിച്ച് പിരിയുമെന്ന് മറുപടി നൽകിയിരുന്നുവെന്നും ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിൽ എം വി ജയരാജൻ പറഞ്ഞു.
ഡിജിപി നിയമനം സംബന്ധിച്ച ചട്ടവും മാനദണ്ഡവും സുപ്രീംകോടതി വിധിയും അനുസരിച്ചാണ് സംസ്ഥാന മന്ത്രിസഭ പൊലീസ് മേധാവിയെ തീരുമാനിച്ചതെന്നും എം വി ജയരാജൻ ലേഖനത്തിൽ പറയുന്നു. എല്ലാം വിവാദമാക്കുന്ന ചിലരാണ് ഈ നിയമവും വിവാദമാക്കുന്നതെന്ന് എം വി ജയരാജൻ വിശദീകരിച്ചു.
അതേസമയം റവാഡ ചന്ദ്രശേഖറിനെ പുതിയ ഡിജിപിയായി നിയമിച്ചതിനെ സിപിഎം നേതാവ് പി ജയരാജന്‍ നേരത്തെ പരോക്ഷമായി തള്ളിയിരുന്നു. എന്നാൽ ഇന്നലെ അദ്ദേഹം വിശദീകരിച്ചത് സർക്കാർ തീരുമാനത്തിന് ഒപ്പമാണ് താനെന്നും മെറിറ്റ് അടിസ്ഥാനത്തിൽ ആണ് സർക്കാർ തീരുമാനമെന്നുമാണ്. മന്ത്രിസഭാ തീീരുമാനത്തെ താന്‍ എതിര്‍ത്തിട്ടില്ല. കൂത്തുപറമ്പ് വെടിവയ്പ്പിൽ റവാഡയ്ക്ക് പങ്കുണ്ടോ എന്ന ചോദ്യത്തിൽ നിന്ന് അദ്ദേഹം ഒഴിഞ്ഞുമാറുകയും ചെയ്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam