
ദില്ലി: ദില്ലിയിലെ ചെങ്കോട്ട മെട്രോ സ്റ്റേഷന് പുറത്ത് സ്ഫോടനും നടന്ന പശ്ചാത്തലത്തിൽ പാകിസ്ഥാൻ സുരക്ഷാ ജാഗ്രത അഭൂതപൂർവമായ നിലയിലേക്ക് ഉയർത്തിതായി റിപ്പോര്‍ട്ട്. ഇന്ത്യയുടെ ഭാഗത്തുനിന്ന് പ്രത്യാക്രമണത്തിനോ അല്ലെങ്കിൽ അതിർത്തി കടന്നുള്ള സംഘർഷങ്ങൾക്കോ സാധ്യതയുണ്ടെന്ന ഇന്‍റലിജൻസ് മുന്നറിയിപ്പുകളെ തുടർന്ന് രാജ്യത്തെ എല്ലാ വ്യോമതാവളങ്ങളിലും എയർഫീൽഡുകളിലും റെഡ് അലേർട്ട് പ്രഖ്യാപിച്ചതായി സിഎൻഎൻ-ന്യൂസ്18 റിപ്പോർട്ട് ചെയ്യുന്നു.
നിലവിലെ സാഹചര്യം അസ്ഥിരമായി തുടരുന്നതിനാൽ കരസേന, നാവികസേന, വ്യോമസേന എന്നിവയുൾപ്പെടെയുള്ള പാകിസ്ഥാൻ സായുധ സേനയെ അതീവ ജാഗ്രതയിൽ നിർത്തിയിരിക്കുകയാണ് എന്ന് വൃത്തങ്ങൾ അറിയിച്ചു. സംഭവവികാസങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കാനും ഏത് സാഹചര്യങ്ങളെയും നേരിടാൻ തയാറെടുക്കാനും പാകിസ്ഥാന്‍റെ സെൻട്രൽ കമാൻഡ് എല്ലാ സൈനിക വിഭാഗങ്ങൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്.
വ്യോമ പ്രതിരോധ സംവിധാനങ്ങൾ സജ്ജമാക്കുന്നതിനൊപ്പം, പാകിസ്ഥാൻ വ്യോമസേനയോട് മുൻനിര താവളങ്ങളിൽ നിന്നുള്ള ജെറ്റുകൾ ഉടനടി പറന്നുയരാൻ തയാറാക്കി നിർത്താനും ഉത്തരവിട്ടിട്ടുണ്ട്. പ്രത്യേകിച്ച് ദില്ലിയിലെ സമീപകാല ഭീകര ഗൂഢാലോചന കണക്കിലെടുക്കുമ്പോൾ, ഇന്ത്യയിൽ നിന്നുള്ള മുൻകൂർ പ്രഹരമോ മറ്റ് തരത്തിലുള്ള പ്രത്യാക്രമണമോ ഉണ്ടാകുമോ എന്ന ആശങ്കയെ തുടർന്നാണ് ഈ നടപടികളെന്ന് വൃത്തങ്ങൾ സൂചിപ്പിക്കുന്നു.
വ്യോമ ആസ്തികളുടെ സംരക്ഷണം
തങ്ങളുടെ വ്യോമ ആസ്തികൾ സംരക്ഷിക്കുന്നതിനായി പാകിസ്ഥാൻ പ്രത്യേക മുൻകരുതലുകൾ എടുത്തിട്ടുണ്ടെന്നും, സൈനിക ജെറ്റുകളും നിർണായക സ്ഥാപനങ്ങളും ഏത് ആക്രമണങ്ങളിൽ നിന്നും സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുന്നുണ്ടെന്നും വൃത്തങ്ങൾ സ്ഥിരീകരിച്ചു. ഇന്ത്യ-പാകിസ്ഥാൻ അതിർത്തിയിലെ വ്യോമാതിർത്തി സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ട് പാകിസ്ഥാന്‍റെ എയർ ഡിഫൻസ് സിസ്റ്റങ്ങൾ ഇപ്പോൾ സജീവമാണ്.
നവംബർ 11 മുതൽ നവംബർ 12 വരെ നോട്ടീസ് ടു എയർമെൻ (NOTAM) പുറത്തിറക്കിയിട്ടുണ്ട്. സംഘർഷഭരിതമായ അതിർത്തി മേഖലയിൽ വർദ്ധിച്ച വിമാന ഗതാഗത നിയന്ത്രണങ്ങളും സുരക്ഷാ പ്രോട്ടോക്കോളുകളും ഇത് സൂചിപ്പിക്കുന്നു. തീവ്രവാദ ഗൂഢാലോചനയുമായും വലിയ അളവിലുള്ള സ്ഫോടകവസ്തുക്കൾ പിടിച്ചെടുത്തതുമായും ബന്ധിപ്പിക്കപ്പെടുന്ന ഡൽഹി സ്ഫോടനം ഇന്ത്യയെ അതീവ ജാഗ്രതയിലാക്കിയിട്ടുണ്ട്, കൂടാതെ അതിർത്തി കടന്നുള്ള ഭീഷണികളെക്കുറിച്ചുള്ള വർദ്ധിച്ച ആശങ്കയെയാണ് പാകിസ്ഥാന്‍റെ ദ്രുതഗതിയിലുള്ള പ്രതികരണം സൂചിപ്പിക്കുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam