സംസ്ഥാനത്ത് അതിതീവ്രമഴ: എട്ട് ജില്ലകളിൽ റെഡ് അലർട്ട്, അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട്

By Web TeamFirst Published Sep 20, 2020, 1:05 PM IST
Highlights

അടുത്ത രണ്ട് ദിവസം കൂടി അതിതീവ്ര മഴയ്ക്ക് സാധ്യതയെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. രണ്ട് ദിവസമായി തുടരുന്ന മഴയിൽ വടക്കന്‍ കേരളത്തില്‍ പലയിടത്തും മണ്ണിടിച്ചിലിലും വ്യാപക നാശവുമുണ്ടായി. 

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദത്തെ തുടര്‍ന്ന് സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ കനത്ത മഴയും കടല്‍ക്ഷോഭവും തുടരുന്നു. എട്ട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു. കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട്, മലപ്പുറം, തൃശ്ശൂർ,പാലക്കാട്, ഇടുക്കി ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്. തിരുവനന്തപുരത്ത് യെല്ലോ അലർട്ടും മറ്റു ജില്ലകളിലെല്ലാം ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

അടുത്ത രണ്ട് ദിവസം കൂടി അതിതീവ്ര മഴയ്ക്ക് സാധ്യതയെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. രണ്ട് ദിവസമായി തുടരുന്ന മഴയിൽ വടക്കന്‍ കേരളത്തില്‍ പലയിടത്തും മണ്ണിടിച്ചിലിലും വ്യാപക നാശവുമുണ്ടായി. കഴിഞ്ഞ 24 മണിക്കൂറിൽ സംസ്ഥാനത്ത് പെയ്തത് 73.4 മില്ലീമീറ്റര്‍ മഴയാണ്. ഇത് ഈ സീസണിലെ ഏറ്റവും മികച്ച നാലാമത്തെ മഴയെന്ന് കാലാവസ്ഥ നിരീക്ഷണ വിഭാഗം  പറയുന്നത്. 

ന്യൂനമർദ്ദം അടുത്ത 24 മണിക്കൂറിനിടെ കൂടുതൽ ശക്തിപ്രാപിക്കുമെന്നാണ് മുന്നറിയിപ്പ്. ആലുവ എടത്തലയിൽ ഇന്ന് രാവിലെ എട്ട് മണിയോടെയുണ്ടായ ചുഴലിക്കാറ്റിൽ വ്യാപകനാശനഷ്ടമുണ്ടായി.  ശക്തമായ കാറ്റിൽ റോഡിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങൾ തലകീഴായി മറിഞു വീണു. നിരവധി മരങ്ങളും വൈദ്യുതി പോസ്റ്റുകളും ഒടിഞ്ഞു.

റെഡ് അലര്‍ട്ടുളള ഇടുക്കി ജില്ലയില്‍ ശക്തമായ മഴ തുടരുകയാണ്. കുഞ്ചിത്തണ്ണിയിൽ പാലത്തിനടിയിൽ കുടുങ്ങിയ വൃദ്ധനെ  ഫയർഫോഴ്സ് രക്ഷപ്പെടുത്തി. രാത്രി പാലത്തിന്‍റെ ഭിത്തിയില്‍ കിടന്നുറങ്ങിയ ബൈസണ്‍വാലി സ്വദേശി  ബേബിച്ചൻ പുഴയില്‍ വെള്ളം കൂടിയതോടെ കുടുങ്ങിപോവുകയായിരുന്നു.

കോഴിക്കോട് വെളളയില്‍ തീരത്ത് മല്‍സ്യബന്ധനബോട്ടിന്‍റെ അവശിഷ്ടങ്ങള്‍ അടിഞ്ഞു. തകര്‍ന്ന ബോട്ട് ഏതെന്ന് കണ്ടെത്താനായുളള അന്വേഷണം നടത്തി വരുന്നു. മലപ്പുറം താനൂരിലും ഒരു മല്‍സ്യബന്ധനബോട്ട് തകര്‍ന്നു.  കോഴിക്കോട് വളയനാട് കൃഷ്ണവിലാസത്തില്‍ ഉണ്ണികൃഷ്ണൻ്റെ വീട് കനത്ത മഴയിൽ തകര്‍ന്നു. മാനന്തവാടി വിൻസെൻ്റ് ഗിരി, പാട്ടവയൽ മുള്ളത്ത് പാടത്ത് പോക്കറിൻ്റെ വീട് മഴയിൽ  തകർന്നു. തിരുവനന്തപുരത്ത് ഇടവിട്ട് മഴപെയ്യുണ്ടെങ്കിലും എവിടെയും നാശനഷ്ടങ്ങളില്ല.

നീരൊഴുക്ക് കൂടിയതിനെ തുടർന്ന് മലമ്പുഴ, പോത്തുണ്ടി അണക്കെട്ടുകളുടെ ഷട്ടറുകൾ 5 cm വീതം ഉയർത്തി. ഭാരതപ്പുഴയുടെ തീരത്ത് താമസിക്കുന്നവർക്ക് ജാഗ്രത നിർദേശമുണ്ട്. ഭവാനിപ്പുഴയില്‍ ജലനിരപ്പ് ഉയർന്നതോടെ അട്ടപ്പാടി ഉൾ വനത്തിൽ അകപ്പെട്ട തണ്ടർബോൾട്ട് സംഘം സുരക്ഷിതരായി തിരിച്ചെത്തി. 

മലപ്പുറത്ത് മഴ തുടരുന്നു. നാശനഷ്ടങ്ങളൊന്നുമില്ല മലയോര മേഖലയിൽ ജാഗ്രതാ നിർദ്ദേശം. കാസർകോട് രാത്രി മുഴുവൻ പെയ്ത മഴ ഇപ്പോഴും തുടരുന്നു. താലൂക്ക് കേന്ദ്രങ്ങളിൽ കൺട്രോൾ റൂം തുറന്നു. മലയോര മേഖലയിൽ ഉരുൾപൊട്ടൽ സാധ്യത പ്രദേശങ്ങളിലുള്ളവർക്ക് ജാഗ്രത നിർദ്ദേശം നൽകി.

നാളെ രാത്രി വരെ കേരള തീരങ്ങളില്‍ ശക്തമായ കടല്‍ ക്ഷോഭം തുടരുമെന്നാണ് മുന്നറിയിപ്പ്. പൊഴിയൂർ മുതൽ കാസർഗോഡ് വരെയുള്ള തീരത്ത് 3 മുതൽ 3.4 മീറ്റർ വരെ ഉയരത്തിൽ തിരമാലക്കു സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ വിഭാഗത്തിന്‍റെ മുന്നറിയിപ്പ്. 

click me!