
കൊച്ചി: കൊച്ചി കോർപ്പറേഷൻ കൗണ്‍സില്‍ യോഗത്തില്‍ ബഹളം. മേയർ സൗമിനി ജെയിന്‍ എന്നും ഭരണ സമിതി പിരിച്ച് വിടണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷം പ്രതിഷേധിച്ചു. മേയര്‍ രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നടുത്തളത്തിൽ ഇറങ്ങി പ്രതിഷേധിച്ചു. പ്രതിഷേധ ബാനറുകള്‍ ഉയര്‍ത്തി പിടിച്ചാണ് പ്രതിപക്ഷത്തിന്‍റെ പ്രതിഷേധം. ജനങ്ങൾക്ക് വേണ്ടി ഒന്നും ചെയ്യാത്ത ഭരണ സമിതിക്ക് തുടരാൻ അർഹതയില്ലെന്നാണ് പ്രതിപക്ഷത്തിന്‍റെ ആരോപണം.
അതേസമയം, കൊച്ചി മേയർ സ്ഥാനത്ത് നിന്നും സൗമിനി ജെയിനിനെ മാറ്റുന്ന കാര്യത്തിൽ കോൺഗ്രസ് നേതൃത്വത്തിൽ ആശയക്കുഴപ്പം തുടരുകയാണ്. എട്ട് മാസം മാത്രം ശേഷിക്കേ മേയറെ മാറ്റുന്നത് തിരിച്ചടിയാകുമെന്നാണ് ഒരു വിഭാഗം വാദിക്കുന്നത്. മാറ്റിയില്ലെങ്കിൽ പ്രതിഷേധം ശക്തമാക്കാൻ മറു വിഭാഗവും തീരുമാനിച്ചിട്ടുണ്ട്. ഉപതെരഞ്ഞെടുപ്പില്‍ എറണാകുളം മണ്ഡലത്തില്‍ യുഡിഎഫിന്‍റെ ഭൂരിപക്ഷം കുറഞ്ഞത്തോടെയാണ് മേയറെ തൽസ്ഥാനത്ത് നിന്ന് നീക്കാനുള്ള അണിയറ ചരടുവലികൾ തുടങ്ങിയത്.
കൊച്ചി മേയറെ മാറ്റുന്ന കാര്യത്തിൽ രണ്ടഭിപ്രായം ഉണ്ടായതിനെ തുടർന്ന് തീരുമാനം കെപിസിസി പ്രസിഡന്‍റിന് വിടാൻ തിരുവനന്തപുരത്ത് ബുധനാഴ്ച നടന്ന യോഗത്തിൽ ധാരണയായി. ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുന്നതിനുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്. തദ്ദേശ ഭരണ തെരഞ്ഞെടുപ്പിന് ഒരു വർഷത്തിൽ താഴെ മാത്രം അവശേഷിക്കെ മേയറെ മാറ്റുന്നത് അടുത്ത തവണ തിരിച്ചടിക്ക് കാരണമാകുമെന്നാണ് ഒരു വിഭാഗത്തിന്‍റെ വാദം. വെള്ളക്കെട്ട് വിഷയത്തിൽ ഹൈക്കോടതിയിൽ നിന്നുവരെ വിമർശനം ഏൽക്കേണ്ടി വന്നതിനാൽ മേയർ തുടരുന്നത് വിനയാകുമെന്നാണ് മറു വിഭാഗം പറയുന്നത്. മേയറെ മാറ്റിയാൽ പിന്തുണ പിൻവലിക്കും എന്ന മുന്നറിയിപ്പുമായി കൗൺസിലർമാരിൽ ചിലരും രംഗത്തെത്തിയിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam