സ്കൂൾ ബസ് വിഷയം; ഗതാഗത മന്ത്രിയുമായി ചർച്ച നടത്തുമെന്ന് ശിവൻകുട്ടി

By Web TeamFirst Published Sep 26, 2021, 10:45 AM IST
Highlights

പിടിഎക്ക് ഫണ്ട് കുറവുള്ള സ്കൂളുകൾക്ക് പൊതുജനങ്ങളുടെ സഹായം വേണം. എല്ലാ സ്കൂളുകൾക്കും ഫണ്ട് നൽകുക ബുദ്ധിമുട്ടാകുമെന്നും മന്ത്രി.

തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂൾ തുറക്കുമ്പോൾ (school reopening) പഠിപ്പിക്കേണ്ട കാര്യങ്ങളെ കുറിച്ചുള്ള അക്കാഡമിക് മാർഗ്ഗരേഖ ഒക്ടോബർ ആദ്യത്തോടെ തയ്യാറാക്കും. ക്ലാസ് തുടങ്ങിയാലും വിക്ടേഴ്സ് ചാനൽ വഴിയുള്ള പഠനവും തുടരും. യാത്രാ സൗകര്യം ഉറപ്പാക്കാൻ വിദ്യാഭ്യാസ-ഗതാഗതമന്ത്രിമാർ ചൊവ്വാഴ്ച ചർച്ച നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി (v sivankutty) പറഞ്ഞു.

വിക്ടേഴ്സ് ചാനൽ വഴിയുള്ള ക്ലാസുകൾ നാലുമാസം പിന്നിടുമ്പോഴാണ് സ്കൂൾ തുറക്കാനുള്ള തീരുമാനം വരുന്നത്. സ്കൂളിൽ ആദ്യ പാഠം മുതൽ പഠിപ്പിക്കണോ, അതേ വിക്ടേഴ്സ് പഠനത്തിൻ്റെ തുടർച്ച മതിയോ എന്ന ചർച്ചകൾ ഉയരുന്നുണ്ട്.  കൂട്ടികളെ ആദ്യം സ്കൂളിൻ്റെ അന്തരീക്ഷത്തിലേക്കെത്തിച്ച് അടിസ്ഥാനപരമായ കാര്യങ്ങൾ പഠിപ്പിച്ച് തുടങ്ങാം എന്നാണ് നിലവിലെ ആലോചന. ആഴ്ചയിൽ മൂന്ന് ദിവസം മാത്രം ബാച്ച് തിരിച്ച് ഉച്ചവരെ മാത്രമാണ് സ്കൂളിൽ ക്ലാസ്. അത് കൊണ്ട് സമാന്തരമായി വിക്ടേഴ്സ് വഴിയുള്ള ക്ലാസും തുടരും. ന

വംബറിൽ ക്ലാസ് തുടങ്ങിയാലും മാർച്ചിലെ പൊതുപരീക്ഷക്ക് മുമ്പ്  നാലരമാസത്തോളം മാത്രമാണ് കിട്ടുക. ഇടക്ക് വീണ്ടും കൊവീഡ് ഭീഷണി കനത്താലുള്ള സ്ഥിതിയും പരിഗണിക്കുന്നുണ്ട്. അക്കാഡമിക് കാര്യങ്ങളിൽ പൊതുവിദ്യാഭ്യാസ സെക്രട്ടറിയും ഡയറക്ടറും കൂടിയാലോചന നടത്തി മാർഗ്ഗരേഖ തയ്യാറാക്കും. വിക്ടേഴ്സ് പഠനവും സ്കൂളിലെ പഠനവും പരിശോധിച്ചാകും പരീക്ഷക്കുള്ള പൊതുമാനദണ്ഡം ഉണ്ടാക്കുക. യാത്രാ സൗകര്യം ഉറപ്പാക്കാൻ വിദ്യാഭ്യാസവകുപ്പും ഗതാഗതവകുപ്പും പൊലീസും കൈകോർക്കുന്നു.

സർക്കാറിൻറെ വിവിധ വകുപ്പുകൾ സ്കൂൾ തുറക്കൽ മുന്നോടിയായി പലതരം ചർച്ചകളിലാണ്. ജില്ലാതല യോഗം ഉടൻ നടക്കും. പൊലീസ് മുൻകയ്യെടുത്ത് എസ് എച്ച് ഒ മാർ വിളിക്കുന്ന പ്രധാനഅധ്യാപകരുടേയും പിടിഎ ഭാരവാഹികളുടേയും യോഗവും ഈയാഴ്ചയോടെ തുടങ്ങും.

click me!