ഏകീകൃത കുർബാന നടപ്പാക്കുകയാണ് നിയമന ലക്ഷ്യം, പിന്തുണ വേണം; വിശ്വാസികൾക്ക് കത്തുമായി മാർപാപ്പയുടെ പ്രതിനിധി

Published : Aug 05, 2023, 11:47 PM IST
ഏകീകൃത കുർബാന നടപ്പാക്കുകയാണ് നിയമന ലക്ഷ്യം, പിന്തുണ വേണം; വിശ്വാസികൾക്ക് കത്തുമായി മാർപാപ്പയുടെ പ്രതിനിധി

Synopsis

എറണാകുളം അങ്കമാലി അതിരൂപതയിലെ കുർബാന തർക്കം അടക്കമുള്ള വിഷയങ്ങൾ പഠിക്കാൻ വേണ്ടിയാണ് മാർപ്പാപ്പ പ്രത്യേക പ്രതിനിധിയെ നിശ്ചയിച്ചത്. 

എറണാകുളം: കുർബാന തർക്കത്തിൽ  വിശ്വാസികൾക്ക് കത്തുമായി മാർപാപ്പയുടെ പ്രതിനിധി ആർച്ച് ബിഷപ്പ് സിറിൽ വാസിൽ. ഏകീകൃത കുർബാന നടപ്പാക്കുകയാണ് തന്റെ നിയമന ലക്ഷ്യം. അതിനു എല്ലാവരുടെയും പിന്തുണ വേണമെന്ന് പ്രതിനിധി കത്തിൽ പറയുന്നു. ആർച്ചു ബിഷപ്പ് സിറിൽ വാസിൽ ആണ് കത്തു നൽകിയത്. കുർബാന തർക്കം സമാധാനപരമായും ഉദാരമനസോടെയും പരിഹരിക്കണം എന്നും കത്തിൽ വത്തിക്കാൻ പ്രതിനിധി വ്യക്തമാക്കി. 

എറണാകുളം അങ്കമാലി അതിരൂപതയിലെ കുർബാന തർക്കം അടക്കമുള്ള വിഷയങ്ങൾ പഠിക്കാൻ വേണ്ടിയാണ് മാർപ്പാപ്പ പ്രത്യേക പ്രതിനിധിയെ നിശ്ചയിച്ചത്. നിലവിൽ ഏകീകൃത കുർബാന നടത്താനുള്ള സിനഡ് നിർദ്ദേശം അതിരൂപതയിലെ വൈദികരും വിശ്വാസികളും തള്ളിയിരുന്നു. എറണാകുളം സെന്‍റ് മേരീസ് ബസലിക്കപ്പള്ളിയിൽ അൾത്താരയിലടക്കം സംഘർഷമുണ്ടായി. 8 മാസമായി പള്ളി അടച്ചിട്ടിരിക്കുന്നു. ഈ പശ്ചാത്തലത്തിലാണ് അടിയന്തരമായി പ്രതിനിധിയെ നിശ്ചയിച്ചത്. ആർച്ച് ബിഷപ് സിറിൽ വാസിൽ നൽകുന്ന റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാകും വത്തിക്കാൻ പ്രശ്ന പരിഹാര നിർദ്ദേശം മുന്നോട്ട് വെക്കുക.

എറണാകുളം-അങ്കമാലി അതിരൂപതയ്ക്കു സ്വതന്ത്രഭരണധികാരം നൽകാനുള്ള നീക്കവും നടന്നിരുന്നു. അതിരൂപതയില്‍ സ്വതന്ത്ര ഭരണാധികാരച്ചുമതലയുള്ള അതിരൂപതാധ്യക്ഷനെ നിയോഗിക്കണമെന്ന് സിനഡ് ആവശ്യപ്പെട്ടു. എറണാകുളം-അങ്കമാലി പോലെ അതിവിസ്തൃതമായ ഒരു അതിരൂപതയുടെ ഭരണച്ചുമതല കൂടി മേജർ ആർച്ചുബിഷപ്പു നിർവഹിക്കുന്നത് ശ്രമകരമാണ്. പ്രശ്നപരിഹാരത്തിന് മാര്‍പാപ്പയുടെ പ്രതിനിധിയെ അയക്കണമെന്നും സിനഡ് ആവശ്യപ്പെട്ടിരുന്നു. സംഘര്‍ഷത്തെ തുടര്‍ന്ന്  ബസിലിക്ക  അടഞ്ഞുകിടക്കുന്നത്  സഭയ്ക്കു തീരാകളങ്കമാണ്.

ജനാഭിമുഖകുർബാന അർപ്പിക്കില്ല എന്നു ബസിലിക്ക വികാരിയും കൈക്കാരന്മാരും നൽകിയ ഉറപ്പിന്മേലാണു ദേവാലയം തുറക്കുന്നതെന്ന് സിനഡ് വ്യക്തമാക്കി. ഇതിനു വിരുദ്ധമായി പ്രവർത്തിക്കുന്നവർക്കെതിരേ കാനൻ നിയമമനുസരിച്ചുള്ള നടപടികൾ സ്വീകരിക്കും. ഏകീകൃത കുർബാനയർപ്പണരീതി യാതൊരു മാറ്റവുമില്ലാതെ തുടരും. എറണാകുളം-അങ്കമാലി അതിരൂപതയെ വിഭജിക്കാനോ അതിരൂപതയുടെ ഭൂമിശാസ്ത്രപരമായ അതിർത്തികൾ പുനഃക്രമീകരിക്കാനോ  ഉദ്ദേശിക്കുന്നില്ലെന്നും സിനഡ് വ്യക്തമാക്കി. സിനഡ് തീരുമാനം വത്തിക്കാന്‍റെ അനുമതിക്കായി സമര്‍പ്പിച്ചിരുന്നു. 

സെമിനാരികളിൽ ഏകീകൃത കുർബാന വേണം; നിലപാട് കടുപ്പിച്ച് മാർ ആൻഡ്രൂസ് താഴത്ത്, അനുസരിച്ചില്ലെങ്കില്‍ നടപടി


 

PREV
Read more Articles on
click me!

Recommended Stories

ഉള്‍വനത്തിലൂടെ കിലോമീറ്ററുകള്‍ താണ്ടി എക്സൈസ്, സ്ഥലത്തെത്തിയപ്പോള്‍ കണ്ടത് ക‍ഞ്ചാവ് തോട്ടം, ഇന്ന് മാത്രം നശിപ്പിച്ചത് 763 കഞ്ചാവ് ചെടികള്‍
കൊല്ലത്ത് അരുംകൊല; മുത്തശ്ശിയെ കൊച്ചുമകൻ കഴുത്തറുത്ത് കൊലപ്പെടുത്തി, യുവാവ് പൊലീസ് കസ്റ്റഡിയിൽ