പോടാ പുല്ലേ പൊലീസേ വിളിച്ച മുൻ ഉദ്യോഗസ്ഥയ്ക്ക് മറുപടിയുമായി റിട്ട. ഡിവൈഎസ്‍പി; 'സ്ഥാനമാനങ്ങൾ കിട്ടാത്തതിന്റെ കൊതിക്കെറുവ്'

Published : Apr 23, 2026, 04:02 PM IST
retd. dysp navas vs

Synopsis

വിരമിച്ചതിന്‍റെ ഒന്നാം വാർഷികത്തിൽ റിട്ട. ഡിവൈഎസ്പി നവാസ് പങ്കുവെച്ച കുറിപ്പ് ചർച്ചയാകുന്നു. ഐജിയുടെ സുഹൃത്തിനെ അറസ്റ്റ് ചെയ്ത അനുഭവവും, പൊലീസിനെ അധിക്ഷേപിക്കുന്ന മുൻ ഉദ്യോഗസ്ഥർക്കെതിരെയുള്ള രൂക്ഷ വിമർശനവുമാണ് കുറിപ്പിലുള്ളത്. പൊലീസിന്‍റെ ആത്മവീര്യം ഉയർത്തിപ്പിടിക്കേണ്ടതിന്‍റെ ആവശ്യകത അദ്ദേഹം ഓർമ്മിപ്പിക്കുന്നു.

തിരുവനന്തപുരം: പൊലീസിന്‍റെ ആത്മവീര്യം ചോദ്യം ചെയ്യപ്പെടുന്ന ആനുകാലിക സംഭവങ്ങളിൽ രൂക്ഷമായ പ്രതികരണവുമായി റിട്ട. ഡിവൈഎസ്പി നവാസ് വി എസ്. സർവീസിൽ നിന്ന് വിരമിച്ചതിന്‍റെ ഒന്നാം വാർഷികത്തിൽ അദ്ദേഹം പങ്കുവെച്ച ഓർമ്മക്കുറിപ്പാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്. പൊലീസിനെ തെറിവിളിക്കുന്ന മുൻ ഉദ്യോഗസ്ഥരെ തന്‍റെ സർവീസ് കാലത്തെ ഒരു അനുഭവം മുൻനിർത്തി അദ്ദേഹം വിമർശിക്കുന്നു.

ഐജിയുടെ സുഹൃത്തിനെ പൂട്ടിയ കഥ

നഗരത്തിൽ വ്യാപാരികൾ നടത്തിയ ഒരു സമരത്തിനിടെ നടന്ന സംഭവമാണ് അദ്ദേഹം വിവരിക്കുന്നത്. കടകൾ നിർബന്ധിച്ച് അടപ്പിക്കാൻ ശ്രമിച്ച സമരക്കാരെ തടഞ്ഞപ്പോൾ ഒരു പ്രമുഖ വ്യാപാരി നേതാവ് പൊലീസിനെ ഭീഷണിപ്പെടുത്തി. 'വിവരമറിയും', 'പണി പോകും' എന്നൊക്കെ അട്ടഹസിച്ച ഇയാളെയും കൂട്ടരെയും അദ്ദേഹം അറസ്റ്റ് ചെയ്ത് സ്റ്റേഷനിലെത്തിച്ചു.

പിന്നീടാണ് സഹപ്രവർത്തകൻ പറയുന്നത് അയാൾ അന്നത്തെ എറണാകുളം ഐജിയുടെ അടുത്ത സുഹൃത്താണെന്ന്. തുടർന്ന് ഐജി തന്നെ ഫോണിൽ വിളിച്ചു. എന്നാൽ തന്‍റെ കീഴുദ്യോഗസ്ഥന്‍റെ കൃത്യനിർവഹണത്തെ പിന്തുണച്ച ഐജി, "നിങ്ങളുടെ ഡ്യൂട്ടി നിങ്ങൾ കൃത്യമായി ചെയ്തു, നിയമപരമായി മുന്നോട്ട് പോവുക" എന്നാണ് നിർദ്ദേശിച്ചത്. അത്തരത്തിൽ ആർജ്ജവമുള്ള മേലുദ്യോഗസ്ഥരും സത്യസന്ധരായ ഉദ്യോഗസ്ഥരും ഉണ്ടെങ്കിൽ തീരാവുന്ന പ്രശ്നമേ ഇന്നത്തെ വിവാദങ്ങൾക്കുള്ളൂവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

മുൻ ഉദ്യോഗസ്ഥർക്കെതിരെ രൂക്ഷവിമർശനം

രാഷ്ട്രീയ പാർട്ടികളുടെ ഭാഗമായി നിന്ന് പൊലീസിനെ അധിക്ഷേപിക്കുന്ന മുൻ ഉദ്യോഗസ്ഥരെ അദ്ദേഹം കടുത്ത ഭാഷയിൽ വിമർശിച്ചു. സർവീസിൽ ഇരുന്നപ്പോൾ കാര്യമായ പണിയൊന്നും എടുക്കാത്തവരാണ് വിരമിച്ച ശേഷം രാഷ്ട്രീയ യജമാനന്മാരുടെ കാലുനക്കി പൊലീസിനെ അപഹസിക്കുന്നത്. മുൻ പൊലീസ് മേധാവിമാർ പോലും സ്റ്റേഷൻ ചവിട്ടിത്തുറക്കുമെന്ന് ഭീഷണിപ്പെടുത്തുന്നത് ലജ്ജാവഹമാണെന്ന് അദ്ദേഹം കുറിച്ചു. സ്ഥാനമാനങ്ങൾ കിട്ടാത്തതിന്റെ കൊതിക്കെറുവ് ചിലരിൽ മനോരോഗമായി മാറുന്നുണ്ടെന്നും അവരുടെ കുടുംബാംഗങ്ങൾ അത് ശ്രദ്ധിക്കണമെന്നും അദ്ദേഹം പരിഹസിച്ചു.

അന്വേഷണത്തിലെ 'ഒപ്പിക്കൽ' വേണ്ട

പൊലീസിനെ ആക്രമിക്കുന്നവർക്കും റോഡ് ഉപരോധിക്കുന്നവർക്കും എതിരെ ദുർബലമായ ചാർജ്ജ് ഷീറ്റ് നൽകി കേസ് ഒതുക്കുന്ന രീതി അവസാനിപ്പിക്കണമെന്ന് അദ്ദേഹം ഉന്നത ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ച് കൃത്യമായി പ്രതികളെ കണ്ടെത്തി നാല് കേസിൽ 'അടങ്കലം' കുറ്റപത്രം നൽകിയാൽ തീരുന്ന പ്രശ്നമേയുള്ളൂവെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. തനിക്ക് ഈ സമൂഹത്തിൽ വ്യക്തിത്വവും ബഹുമാനവും നൽകിയത് പൊലീസ് യൂണിഫോമാണെന്ന് അദ്ദേഹം വികാരഭരിതനായി പറയുന്നു.

"എത്ര ജന്മങ്ങളുണ്ടായാലും എനിക്ക് ഈ യൂണിഫോം തന്നെ തിരിച്ചു വേണം. കണ്ണിന് കാഴ്ച കുറഞ്ഞ, പേശികൾക്ക് ബലം കുറഞ്ഞ ഒരു വയസ്സൻ കാവൽപ്പട്ടിയായിട്ടെങ്കിലും എന്റെ ഡിപ്പാർട്ട്‌മെന്‍റിനെ ആരെങ്കിലും അകാരണമായി ആക്രമിക്കുമ്പോൾ പ്രതികരിക്കാൻ ഞാനുണ്ടാകും." - നവാസ് വി എസ് കുറിച്ചു. പൊലീസിനെ അപഹസിക്കുന്നവർ സ്വന്തം വീട്ടിലെ മാതാപിതാക്കളോട് ഉപയോഗിക്കുന്ന ഭാഷയാണ് തെരുവിലും പ്രയോഗിക്കുന്നതെന്ന് കരുതി താൻ ആശ്വസിക്കാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 'സത്യമേവ ജയതേ' എന്ന് കുറിച്ചുകൊണ്ടാണ് പൊലീസുകാരുടെ ആത്മാഭിമാനം ഉയർത്തിപ്പിടിക്കുന്ന ഈ കുറിപ്പ് അവസാനിക്കുന്നത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'ഒന്നാംതരം സദ്യ വിളമ്പി അറ്റത്ത് നായ കാഷ്ടം വച്ചാൽ എന്തായിരിക്കും അവസ്ഥ? ഒറ്റ ആൾ കാരണം നാട് മുഴുവൻ നാറും'; ശശികലയ്ക്കെതിരെ അബിൻ വർക്കി
ഉഷ്ണ തരംഗ മുന്നറിയിപ്പ്: 3 ജില്ലകളിൽ അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ച് കാലാവസ്ഥാ വകുപ്പ്