റദ്ദാക്കൽ ഉത്തരവ് ആരെയും കുടിയിറക്കാനല്ല; ഉത്തരവ് വ്യക്തം, തർക്കം ആവശ്യമില്ല; പട്ടയവിവാദത്തിൽ റവന്യു മന്ത്രി

By Web TeamFirst Published Jan 20, 2022, 4:39 PM IST
Highlights

അനർഹമായ പട്ടയങ്ങൾ മാത്രം റദ്ദാക്കാൻ കഴിയില്ല, അതുകൊണ്ട് എല്ലാം റദ്ദാക്കും. അർഹതയുള്ളവർക്ക് പുതിയ പട്ടയം രവീന്ദ്രൻ പട്ടയം തിരികെ വാങ്ങി നൽകുമെന്നും അദ്ദേഹം പറഞ്ഞു. പട്ടയങ്ങളുടെ എണ്ണം വർദ്ധിപ്പിക്കാനുള്ള സാധ്യത തള്ളാതെയായിരുന്നു മന്ത്രിയുടെ പ്രസ്താവന.

തിരുവനന്തപുരം: രവീന്ദ്രൻ പട്ടയങ്ങൾ (Raveendran pattayams)  റദ്ദാക്കിക്കൊണ്ടുള്ള സർക്കാർ ഉത്തരവ് ആരെയും കുടിയിറക്കാനല്ലെന്ന് റവന്യു മന്ത്രി കെ രാജൻ (K Rajan) പറഞ്ഞു. പുതിയ ഉത്തരവ് പ്രകാരം ആരെയും കുടിയിറക്കില്ല. ഒരാളെയും കുടിയിറക്കാൻ ഉത്തരവ് ഇറക്കിയിട്ടില്ല. അനർഹമായ പട്ടയങ്ങൾ മാത്രം റദ്ദാക്കാൻ കഴിയില്ല, അതുകൊണ്ട് എല്ലാം റദ്ദാക്കും. അർഹതയുള്ളവർക്ക് പുതിയ പട്ടയം രവീന്ദ്രൻ പട്ടയം തിരികെ വാങ്ങി നൽകുമെന്നും അദ്ദേഹം പറഞ്ഞു. പട്ടയങ്ങളുടെ എണ്ണം വർദ്ധിപ്പിക്കാനുള്ള സാധ്യത തള്ളാതെയായിരുന്നു മന്ത്രിയുടെ പ്രസ്താവന.

പട്ടയം നൽകിയതിൽ അധികാരികൾക്ക് തെറ്റ് പറ്റിയിട്ടുണ്ടെങ്കിൽ അത് സർക്കാരിൻ്റെ പിഴവാണ്. ഇത് തിരുത്താനാണ് പുതിയ നീക്കം. 2019 ലാണ് അനർഹരെ ഒഴിവാക്കാൻ തീരുമാനിച്ചത്. 2019 ജൂൺ 17ന് എൽഡിഎഫ് യോഗം ചേർന്നു. അർഹരായവർക്ക് പട്ടയം ലഭിക്കണമെന്ന് നിഷ്കർഷിച്ചിരുന്നു. പതിച്ച് കൊടുക്കുന്ന സമയത്ത് അർഹതയുണ്ടായിരുന്നവർക്ക് പട്ടയം പുതുക്കി നൽകാൻ 2019 ഡിസംബറിൽ തീരുമാനിച്ചു. 33 പട്ടയങ്ങൾ നേരത്തെ റദ്ദാക്കി 28 പട്ടയങ്ങൾ വീണ്ടും അനുവദിക്കാൻ ദേവികുളം താലൂക്കിൽ നടപടി എടുത്തു. 532 രവീന്ദ്രൻ പട്ടയങ്ങൾ ആണുള്ളത്. രവീന്ദ്രന് പട്ടയം നൽകാൻ യാതൊരു അധികാരവുമില്ല എന്നും മന്ത്രി പറഞ്ഞു. 

Read Also: 'ഒരു പുല്ലനും പാർട്ടി ഓഫീസ് തൊടില്ല', എം എം മണി, എൽഡിഎഫിൽ പട്ടയ'ക്കലാപം'

വിവാദമായ രവീന്ദ്രൻ പട്ടയങ്ങൾ റദ്ദാക്കാനുള്ള സർക്കാർ തീരുമാനം വലിയ ചർച്ചകൾക്ക് വഴിവച്ചിരിക്കുകയാണ്. ഭൂമി പതിവ് ചട്ടങ്ങൾ ലംഘിച്ച് 1999ൽ ദേവികുളം താലൂക്കിൽ അനുവദിച്ച പട്ടയങ്ങളാണ് റദ്ദാക്കുന്നത്. 45 ദിവസത്തിനുള്ളിൽ നടപടി പൂർത്തിയാക്കാൻ ഇടുക്കി കലക്ടറെ ചുമതലപ്പെടുത്തിയാണ് സർക്കാർ ഉത്തരവ് ഇറക്കിയത്.

സംസ്ഥാനത്ത് ഭൂമികയ്യേറ്റങ്ങളുമായി ബന്ധപ്പെട്ട് ഏറ്റവും ഉയർന്ന പേരാണ് രവീന്ദ്രൻ പട്ടയങ്ങൾ. 1999ൽ അഡീഷനൽ തഹസിൽദാറുടെ ചുമതല വഹിച്ചിരുന്ന ഡെപ്യൂട്ടി തഹസിൽദാർ എം ഐ രവീന്ദ്രൻ ഇറക്കിയ പട്ടയങ്ങൾ വൻവിവാദത്തിലായിരുന്നു. ഭൂമി പതിവ് ചട്ടങ്ങൾ ലംഘിച്ച് വാരിക്കോരി പട്ടയങ്ങൾ നൽകിയെന്നായിരുന്നു പരാതി. റവന്യുവകുപ്പ് നിയോഗിച്ച അഞ്ചംഗം സംഘം നാലുവർഷം നീണ്ട അന്വേഷണത്തിനൊടുവിലാണ് പട്ടയങ്ങൾ 64 ലെ കേരള ഭൂമി പതിവ് ചട്ടവും 77ലെ കണ്ണൻ ദേവൻ ഹിൽസ് ചട്ടവും ലംഘിച്ചാണ് നൽകിയതെന്ന് കണ്ടെത്തിയത്. ഈ സാഹചര്യത്തിലാണ് റദ്ദാക്കാനുള്ള റവന്യു പ്രിൻസിപ്പിൽ സെക്രട്ടറിയുടെ ഉത്തരവ്. 

ഇടുക്കിയിലെ പല പാർട്ടി ഓഫീസുകൾക്കും രവീന്ദ്രൻ പട്ടയമാണെന്ന ആക്ഷേപം ഉണ്ടായിരുന്നു. പട്ടയം റദ്ദാക്കനുള്ള നീക്കങ്ങൾക്കെതിരെ എല്ലാ പാർട്ടികളും നേരത്തെ എതിർപ്പ് ഉയർത്തിയിരുന്നു. ഓരോ വില്ലേജിലും പ്രത്യേക സംഘത്തെ നിയോഗിച്ച് റദ്ദാക്കാനുള്ള നടപടി എടുക്കാനാണ് ഉത്തരവ്. പട്ടയം റദ്ദാക്കുന്ന സാഹചര്യത്തിൽ നിലവിലെ ഉടമൾക്ക് പുതിയ അപേക്ഷ വേണമെങ്കിൽ നൽകാം. ഇത് ഡെപ്യട്ടി തഹസിൽദാരും റവന്യും ഇൻസ്പെക്ടർമാരും അടങ്ങുന്ന സംഘം പരിശോധിക്കണം. 45 ദിവസത്തിനുള്ളിൽ നടപടികൾ തീർക്കണമെന്നാണ് ഉത്തരവ്. 18.6.2019 ലായിരുന്നു പട്ടയങ്ങൾ പരിശോധിക്കാൻ റവന്യുവകുപ്പ് പ്രത്യേക സംഘത്തെ നിയോഗിച്ചത്.

Read Also: 'രവീന്ദ്രൻ പട്ടയം റദ്ദാക്കിയ തീരുമാനം സിപിഎമ്മിന്റേത്, ആരെയും ഒഴിപ്പിക്കില്ല': കോടിയേരി

click me!