
തിരുവനന്തപുരം: ജലവിഭവവകുപ്പ് റോഡുകൾ കുത്തിപ്പൊളിക്കുന്നത് മൂലം പൊതുമരാമത്ത് വകുപ്പിന് (Public Work Department) പഴി കേൾക്കേണ്ടി വരുന്നുവെന്ന മന്ത്രി മുഹമ്മദ് റിയാസിൻ്റെ (Minister Mohammed Riyas) പ്രസ്താവന അംഗീകരിച്ച് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ (Roshy augustine). പൊതുമരാമത്ത് മന്ത്രി പറഞ്ഞത് സത്യമാണെന്നും കുത്തിപൊളിച്ച റോഡുകൾ നന്നാക്കാൻ കാലതാമസം എടുക്കുന്നുണ്ടെന്നും അതിൻ്റെ പഴി കേൾക്കുന്നത് മന്ത്രിയുടെ വകുപ്പാണെന്നും റോഷി അഗസ്റ്റിൻ പറഞ്ഞു.പൊതുമരാമത്ത് മന്ത്രിയുടെ പ്രസ്താവനയെ വിമർശനമായി കാണുന്നില്ല. വീഴ്ച്ചകൾ പരിഹരിക്കാൻ ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച്ച പറ്റിയാൽ കർശന നടപടി സ്വീകരിക്കും.
തൃപ്പൂണിത്തുറയിൽ നിർമ്മാണത്തിലിരുന്ന പാലത്തിലിടിച്ച് യുവാവ് മരിച്ച സംഭവത്തിൽ പൊതുമരാമത്ത് വകുപ്പ് പാലം വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ അടക്കം നാല് ഉദ്യോഗസ്ഥരെ നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു. ഇത്തരം സംഭവങ്ങളിൽ സന്ധിയില്ലാതെ നടപടി എടുക്കുമെന്ന് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. മറ്റുള്ളവരുടെ അശ്രദ്ധയാണ് തന്‍റെ മകന്‍റെ ജീവനെടുത്തതെന്ന് മരിച്ച വിഷ്ണുവിന്‍റെ അച്ഛൻ മാധവൻ പറഞ്ഞു.സംഭവത്തിൽ കരാറുകാരനെതിരെ പൊലീസ് കേസെടുത്തു.
സീപോർട്ട് എയർപോർട്ട് റോഡിലെ അന്ധകാര തോടിനെ കുറുകെ ഉള്ള പാതിപൂർത്തിയായ പാലമാണ് ഏരൂർ സ്വദേശി വിഷ്ണുവിന്‍റെ ജീവനെടുത്ത മരണക്കെണിയായി മാറിയത്. വിഷ്ണുവിനൊപ്പം ബൈക്കിലുണ്ടായിരുന്ന സുഹൃത്ത് ആദർശ് നട്ടെല്ലിന് പരിക്കേറ്റ് ചികിത്സയിലാണ്. ആ
റ് മാസത്തിലധികമായി പണി തുടർന്നിരുന്ന പാലത്തിൽ നിർമ്മാണ സൂചകങ്ങളായി സ്ഥാപിച്ചിരുന്നത് രണ്ട് വീപ്പകൾ മാത്രമാണ്. ഇതും കഴിഞ്ഞ ദിവസം രാത്രി പണി നടന്നിരുന്ന സ്ഥലത്ത് ഉണ്ടായിരുന്നില്ല. ഇതോടെയാണ് പുതിയകാവിൽ നിന്ന് എത്തിയ ബൈക്ക് യാത്രികർ നേരെ പാലത്തിൽ വന്ന് ഇടിച്ചത്.
സംഭവത്തിൽ കരാറുകാരനായതൃപ്പൂണിത്തുറ സ്വദേശി വർക്കിച്ചൻ ടി വള്ളമറ്റത്തിന്‍റെ ഭാഗത്ത് വീഴ്ച ബോദ്ധ്യമായതോടെയാണ് തൃപ്പൂണിത്തുറ പൊലീസ് കേസെടുത്തത്. അശ്രദ്ധ കാരണം ഉണ്ടായ മരണത്തിനാണ് കേസ്. സംഭവം വാർത്തയായതോടെ പൊതുമരാമത്ത് വകുപ്പും ഇടപെട്ടു. പാലം വിഭാഗം
എക്സിക്യൂട്ടീവ് എഞ്ചിനിയർ, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ, അസിസ്റ്റന്റ് എഞ്ചിനീയർ,ഓവർസിയർ എന്നിവരെ അന്വേഷണ വിധേയമായാണ് സസ്പെൻഡ് ചെയ്തത്.
ഏരൂർ സ്വദേശിയായ വിഷ്ണു കൊച്ചി ബിപിസിഎല്ലിൽ കരാർ ജീവനക്കാരനായിരുന്നു. സുഹൃത്തിന്‍റെ വീട്ടിൽ നിന്ന് മടങ്ങും വഴിയായിരുന്നു അപകടം.ഈ അവസ്ഥ ഇനിയാർക്കും ഉണ്ടാകരുതെന്നാണ് വിഷ്ണുവിന്‍റെ അച്ഛൻ മാധവന് പറയാനുള്ളത്. ആറ് മാസമായിട്ടും പാലം പണി പൂർത്തിയാകാത്തതിൽ നാട്ടുകാരിൽ നിന്ന് പ്രതിഷേധം ശക്തമാകുന്നതിനിടെ ആണ് ഈ ദാരുണസംഭവം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam