
കൊല്ലം: ശബരിമല യുവതീപ്രവേശന കേസിൽ വീണ്ടും മലക്കംമറിഞ്ഞ് തിരുവിതാംകൂർ ദേവസ്വം ബോർഡ്. സുപ്രീംകോടതിയിൽ ഉടൻ പുതിയ സത്യവാങ്മൂലം നൽകില്ലെന്ന് ദേവസ്വം പ്രസിഡന്‍റ് എൻ വാസു. സുപ്രീംകോടതി ആവശ്യപ്പെട്ടാൽ മാത്രം സത്യവാങ്മൂലം നൽകുമെന്ന് എൻ വാസു പറഞ്ഞു. ശബരിമല വിഷയത്തില്‍ ഇപ്പോഴത്തെ ബോർഡിന് പ്രത്യേക നിലപാട് ഇല്ല. പഴയ ബോർഡുകളുടെ നിലപാട് തുടരും. പുനഃപരിശോധന ഹർജി പരിഗണിക്കുന്ന ജനുവരി പതിമൂന്നിന് സുപ്രീംകോടതിയിൽ എത്താൻ ദേവസ്വം ബോർഡിന് അറിയിപ്പ് കിട്ടിയിട്ടില്ലെന്നും എൻ വാസു പറഞ്ഞു.
ആചാര അനുഷ്ഠാനങ്ങൾ വിലയിരുത്തി പുതിയ സത്യവാങ്മൂലം നൽകുമെന്നാണ് എൻ വാസു കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സമാധാനാന്തരീക്ഷത്തിൽ പുരോഗമിക്കുന്ന നിലവിലെ മണ്ഡല-മകരവിളക്ക് കാലവും വരുമാനം കൂടിയതുമൊക്കെ പരിഗണിച്ചാണ് നിലപാടില്‍ മാറ്റം വരുത്താന്‍ ബോർഡ് നീക്കം നടത്തിയത്. ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ എ പത്മകുമാർ അധ്യക്ഷനായ ദേവസ്വം ബോർഡ് യുവതീപ്രവേശന വിധിയെ അനുകൂലിക്കുന്ന നിലപാടാണ് കോടതിയിലെടുത്തത്. റിവ്യു ഹർജി കൊടുക്കാൻ വിസമ്മതിച്ച ബോർഡ് വിധി നടപ്പാക്കാനുള്ള സാവകാശ ഹർജി ആയിരുന്നു കോടതിയില്‍ നൽകിയിരുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam