
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ ജാമ്യം ലഭിച്ച മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബു തിരുവനന്തപുരം സ്പെഷ്യൽ സബ് ജയിലിൽ നിന്ന് പുറത്തിറങ്ങി. ദ്വാരപാലക ശിൽപ കേസിലും കട്ടിളപ്പാളി കേസിലും കൊല്ലം വിജിലൻസ് കോടതി ജാമ്യം അനുവദിച്ചിരുന്നു. അറസ്റ്റിലായി 90 ദിവസം പിന്നിട്ടതോടെയാണ് പ്രതിക്ക് ജാമ്യം നൽകിയത്. സ്വർണ്ണക്കൊള്ള കേസിൽ ജാമ്യം ലഭിച്ച് പുറത്തിറങ്ങുന്ന ആദ്യ പ്രതിയാണ് മുരാരി ബാബു.
നേരത്തെ ഒന്നാം പ്രതി ഉണ്ണി കൃഷ്ണൻ പോറ്റിക്ക് ദ്വാരപാലക കേസിൽ സ്വാഭാവിക ജാമ്യം അനുവദിച്ചിരുന്നു. എന്നാൽ കട്ടിളപ്പാളി കേസിൽ 90 ദിവസം പൂർത്തിയാകാത്തതിനാൽ റിമാൻഡിൽ തുടരുകയാണ്. മുരാരി ബാബു അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായിരുന്നപ്പോഴാണ് ഉണ്ണികൃഷ്ണൻ പോറ്റിക്ക് പാളികൾ കൈമാറാൻ അനുമതി നൽകിയത്. ഗൂഢാലോചനയിൽ അടക്കം മുരാരിക്ക് പങ്കുണ്ടെന്നാണ് എസ്ഐടിയുടെ കണ്ടെത്തൽ. കേസിലെ മറ്റൊരു പ്രതിയായ തന്ത്രി കണ്ഠര് രാജീവരുടെ റിമാൻഡ് 14 ദിവസം കൂടി നീട്ടി. ഈ മാസം 28 നാണ് തന്ത്രിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത്.
അതിനിടെ, കേസിൽ റിമാന്‍ഡിലുള്ള മുൻ ദേവസ്വം ബോർഡ് അംഗം കെപി ശങ്കരദാസിനെ ജയിലിലേക്ക് മാറ്റി. ഇന്ന് രാത്രിയോടെയാണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് ശങ്കരദാസിനെ പൂജപ്പുര സെന്‍ട്രൽ ജയിലിലേക്ക മാറ്റിയത്. ശബരിമല സ്വർണ്ണക്കൊള്ള കേസിലെ 11-ാം പ്രതിയാണ് കെ പി ശങ്കരദാസ്. ജയിലിലെ മെഡിക്കൽ ഓഫീസര്‍ രേഖകള്‍ പരിശോധിച്ചശേഷം ജയിലിലെ ആശുപത്രി സെല്ലിൽ അഡ്മിറ്റ് ചെയ്തു. ഇന്ന് ചേര്‍ന്ന മെഡിക്കൽ ബോര്‍ഡിന്‍റെ തീരുമാനപ്രകാരമാണ് ശങ്കരദാസിനെ ആശുപത്രിയിൽ നിന്ന് ഡിസ്ചാര്‍ജ് ചെയ്ത് ജയിലിലേക്ക് മാറ്റിയത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam