
ചെന്നൈ:തമിഴ്നാട്ടില്‍നിന്നും ശബരിമലയിലെത്തുന്നവര്‍ക്ക് സൗകര്യമൊരുക്കണമെന്നാവശ്യപ്പെട്ട് കേരളത്തിന് വീണ്ടും തമിഴ്നാട് കത്തയച്ചു. അതേസമയം, ശബരിമലയില്‍ കേരള സര്‍ക്കാര്‍ ഒരുക്കിയിരിക്കുന്ന ക്രമീകരണങ്ങള്‍ മികച്ചതാണെന്ന് വ്യക്തമാക്കി തമിഴ്നാട് ദേവസ്വം മന്ത്രിയും പ്രതികരിച്ചു. തമിഴ്നാട്ടില്‍നിന്നും വരുന്ന തീര്‍ത്ഥാടകര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ശബരിമലയില്‍ ഒരുക്കണമെന്നും വീഴ്ചയുണ്ടാകരുതെന്നും വ്യക്തമാക്കിയാണ് തമിഴ്നാട് ചീഫ് സെക്രട്ടറി കേരള ചീഫ് സെക്രട്ടറിക്ക് വീണ്ടും കത്തയച്ചത്. ഇതേ ആവശ്യം ഉന്നയിച്ച് കഴിഞ്ഞ മാസവും തമിഴ്നാട് ചീഫ് സെക്രട്ടറി കേരള ചീഫ് സെക്രട്ടറിയുമായി ചര്‍ച്ച നടത്തിയിരുന്നു.
ഇതൊടൊപ്പം സൗകര്യമൊരുക്കാന്‍ കത്തും നല്‍കിയിരുന്നു.അതേസമയം, ശബരിമലയില്‍ അനിഷ്ടസംഭവങ്ങള്‍ ഒന്നുമുണ്ടാകാതിരിക്കാന്‍ കേരള സര്‍ക്കാര്‍ ജാഗ്രത പുലര്‍ത്തുന്നുണ്ടെന്നും മികച്ച ക്രമീകരണമാണ് ഒരുക്കിയിരിക്കുന്നതെന്നും തമിഴ്നാട് ദേവസ്നം മന്ത്രി ശേഖര്‍ ബാബു പറഞ്ഞു.ഭക്തരുടെ എണ്ണം കൂടുമ്പോൾ കൂടുതൽ സമയം നിൽക്കേണ്ടി വരുന്നത് സ്വാഭാവികമാണ്.കൂടുതൽ ഭക്തർക്ക് ദർശനസൗകര്യം ഒരുക്കുമെന്ന് കേരള സർക്കാർ അറിയിച്ചിട്ടുണ്ട്.45 വർഷമായി ശബരിമലയിൽ പോകുന്നയാൾ ആണ് താനെന്നും മന്ത്രി പറഞ്ഞു.
തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍റെ നിർദേശപ്രകാരമാണ് കഴിഞ്ഞമാസം തമിഴ്നാട് ചീഫ് സെക്രട്ടറി ശിവ്ദാസ് മീണ , കേരള ചീഫ് സെക്രട്ടറിയുമായി സംസാരിച്ചത്. ശബരിമലയിൽ തീർത്ഥാടകര്‍, പ്രാഥമിക സൗകര്യവും സുരക്ഷയും ഇല്ലാതെ ദുരിതം അനുഭവിക്കുന്നുവെന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് നടപടി എന്നും തമിഴ്നാട് സർക്കാർ വാർത്താകുറിപ്പിലൂടെ വ്യക്തമാക്കിയിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam