
ശബരിമല:ശ്രീകോവിലിലെ ചോർച്ച പരിഹരിക്കാനുള്ള പരിശോധനകള്‍ പൂര്‍ത്തിയായി.അഗ്നികോണിൽ ചോർച്ചയുള്ള ഭാഗം കണ്ടെത്തി. സ്വർണ്ണപ്പാളികൾ ഉറപ്പിച്ച സ്വർണ്ണം പൊതിഞ്ഞ ആണികൾ ദ്രവിച്ചു പോയതാണ് ചോർച്ചക്ക് ഇടയാക്കിയത്.ശ്രീകോവിൽ മേൽക്കൂരയിലെ സ്വർണ്ണ പാളികളുടെ ആണികൾ മുഴുവൻ മാറ്റും.സ്വർണ്ണപ്പാളികളിലെ വിടവ് വഴിയുള്ള ചോർച്ച തടയാൻ പശ ഉപയോഗിക്കും.ഈ മാസം 22ന് പ്രവർത്തികൾ തുടങ്ങും.ഓണത്തിന് നട തുറക്കുന്നതിന് മുൻപായി ജോലികൾ പൂർത്തിയാക്കും.ദേവസ്വം പ്രസിഡണ്ട്, തന്ത്രി, ശബരിമല സ്പെഷ്യഷൽ കമ്മീഷണർ, തിരുവാഭരണം കമ്മീഷണർ, എക്സിക്യൂട്ടീവ് ഓഫീസർ, ദേവസ്വം വിജിലൻസ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പരിശോധന
വിഷുമാസ പൂജകൾക്ക് നട തുറന്നപ്പോൾ തന്നെ ശ്രീകോവിലിൻ്റെ മുന്നിലെ ദ്വാരപാലക ശില്പങ്ങളിലേക്ക് വെള്ളം വീഴുന്നത് ശ്രദ്ധയിൽ വന്നതാണെന്ന് ദേവസ്വം പ്രസിഡന്റ് കെ അനന്തഗോപൻ തന്നെയാണ് രണ്ടാഴ്ച മുൻപ് പറഞ്ഞത്. എന്നാൽ ഏപ്രിൽ മാസത്തിൽ കണ്ടെത്തിയ ചോർച്ചയുടെ തീവ്രത മൂന്ന് മാസങ്ങൾക്കിപ്പുറം മാധ്യമ വാർത്തകൾക്ക് ശേഷമാണ് ദേവസ്വം ബോർഡ് ഗൗരവത്തിലെടുത്തത്.
ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസറായിരുന്ന കൃഷ്ണകുമാര വാര്യരാണ് മേൽക്കൂരയുടെ ചോർച്ച പരിശോധിക്കാൻ വിദഗ്ധ സമിതിയെ നിയോഗിക്കണമെന്ന് ആവശ്യപ്പെട്ട് അന്ന് ബോർഡിനെ സമീപിച്ചത്. സ്വർണം പാളികൾ പതിച്ച മേൽക്കൂര പൊളിക്കുന്നതിന് ഹൈക്കോടതിയുടെ അനുമതി തേടണമെന്ന് ഒരു മാസം മുൻപ് തിരുവാഭരണ കമ്മീഷണർ ജി ബൈജുവും ബോർഡിന് റിപ്പോർട്ട് നൽകിയിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് സ്പോൺസർമാരെ കണ്ടെത്തി ശ്രീകോവിൽ നവീകരിക്കുന്നതിനെ പറ്റി ആലോചിച്ചത് എന്നാൽ ബോർഡ് തന്നെ നിർമ്മാണം നടത്താം എന്ന തീരുമാനത്തിലെത്തിയതിലൂടെ സാന്പത്തിക പ്രതിസന്ധിയില്ലെന്നും വ്യക്തം. സമയബന്ധിതമായി നിർമ്മാണം നടത്താത്തിനെതിരെ കോൺഗ്രസ് രംഗത്തെത്തിയിരുന്നു.
ശബരി റെയിൽ പദ്ധതി വൈകുന്നതിൻ്റെ ഉത്തരവാദിത്വം സംസ്ഥാന സര്‍ക്കാരിനെന്ന് റെയിൽവേ മന്ത്രി.
ഭൂമി ഏറ്റെടുക്കുന്നതിലും വാഗ്ദാനം ചെയ്ത അമ്പത് ശതമാനം ഓഹരി പങ്കാളിത്തം ഉറപ്പു വരുത്തുന്നതിലും കേരള സർക്കാർ കാണിച്ച അലംഭാവമാണ് ശബരി റെയിൽപ്പാത (Sabari Railway പദ്ധതി വൈകാൻ കാരണമെന്ന് കേന്ദ്രറെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. രാജ്യസഭയിൽ കോണ്‍ഗ്രസ് എംപി ജെബി മേത്തറുടെ ചോദ്യത്തിന് നൽകിയ മറുപടിയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
116 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പദ്ധതിക്ക് 1997-98 സാമ്പത്തിക വര്‍ഷത്തിലാണ് റെയിൽവേ അനുമതി നൽകിയത്. അങ്കമാലി മുതൽ രാമപുരം വരെയുള്ള 70 കിലോമീറ്ററിന്‍റെ സർവ്വേ 2002-ൽ പൂർത്തിയാക്കി. ജനങ്ങളുടെ എതിർപ്പിനെത്തുടർന്ന് കോട്ടയം ജില്ലയിലെ സർവ്വേ 2007-ൽ നിർത്തിവച്ചു. സ്ഥലം ഏറ്റെടുക്കുന്നത് സംബന്ധിച്ച തർക്കവും, കോടതിക്കേസുകളും, സംസ്ഥാന സർക്കാരിന്റെ ഉദാസീനതയുമാണ് പദ്ധതി ഇത്രയും നീണ്ടുപോകാൻ കാരണം..
പദ്ധതിയിൽ അമ്പത് ശതമാനം ഓഹരി പങ്കാളിത്തം സംസ്ഥാന സർക്കാർ സമ്മതിച്ച് ധാരണാപത്രം ഒപ്പിട്ടുവെങ്കിലും പിന്നീട് സംസ്ഥാന സർക്കാർ അതിൽനിന്ന് പിന്മാറി. വാഗ്ദാനം ചെയ്ത തുകയും നൽകിയില്ല. നീണ്ട ചർച്ചകൾക്ക് ശേഷം 2021 ജനുവരി 7-ന് അമ്പത് ശതമാനം പങ്കാളിത്തത്തിന് സംസ്ഥാന സർക്കാർ സന്നദ്ധത അറിയിക്കുകയും പണം കിഫ്ബിയിൽ വകയിരുത്തുകയും ചെയ്തു. കേരള റെയിൽ വികസന കോർപ്പറേഷൻ തയ്യാറാക്കി 2022 ജൂൺ 23-ന് സമർപ്പിച്ച വിശദമായ പദ്ധതിരേഖയും എസ്റ്റിമേറ്റും റെയിൽവേ പരിശോധിച്ചുവരികയാണ്. പുതിയ എസ്റ്റിമേറ്റ് പ്രകാരം പദ്ധതിയുടെ അടങ്കൽ 3448 കോടി രൂപയാണെന്നും കേന്ദ്രമന്ത്രി അറിയിച്ചു.