
കോട്ടയം: കാലവർഷം ശക്തമായതിനെ തുടർന്ന് കോട്ടയം ജില്ലയിൽ ജില്ലയിൽ 30 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. മീനച്ചിൽ താലൂക്ക് - 16, കാഞ്ഞിരപ്പള്ളി - 5, കോട്ടയം - 9 എന്നിങ്ങനെയാണ് ക്യാമ്പുകളുടെ എണ്ണം. 209 കുടുംബങ്ങളിലായി 672 പേർ ക്യാമ്പുകളിലുണ്ട്. ഇതിൽ 288 പുരുഷന്മാരും 279 സ്ത്രീകളും 105 കുട്ടികളുമുൾപ്പെടുന്നു.
പത്തനംതിട്ടയിൽ 33 ക്യാമ്പുകളിലായി 173 കുടുംബങ്ങളിലെ 621 ആളുകളെ മാറ്റി പാര്‍പ്പിച്ചു. പമ്പ - മണിമലയാർ നദികൾ അപകട നിലയിൽ തന്നെ തുടരുന്നു. മഴക്കെടുതിയിൽ ജില്ലയിലെ 21 വീടുകൾ ഭാഗീകമായി തകർന്നുവെന്നാണ് ഔദ്യോഗിക കണക്ക്.
കണ്ണൂര്‍ കണിച്ചാര്‍ പഞ്ചായത്തിലുണ്ട മലവെള്ളപ്പാച്ചിലും ഉരുൾപൊട്ടലും തീര്‍ത്തും അപ്രതീക്ഷിതമായിരുന്നുവെന്ന് കണ്ണൂര്‍ ജില്ലാ കളക്ടര്‍ എസ്.ചന്ദ്രശേഖരൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അപ്രതീക്ഷിതമായുണ്ടായ പ്രകൃതിക്ഷോഭമായതിനാൽ ആണ് അവിടെ മുന്നറിയിപ്പ് നൽകാൻ സാധിക്കാതെ പോയത്. 40 വര്‍ഷമായി അവിടെ താമസിക്കുന്നവര്‍ക്കും ഇങ്ങനെയൊരു മുൻ അനുഭവമില്ല. നേരത്തെ ഇവിടെ കാര്യമായ മഴയുണ്ടായിരുന്നില്ല. മൂന്ന് മണിക്കൂറോളം പെയ്ത കനത്ത മഴയ്ക്ക് പിന്നാലെയാണ് പ്രകൃതിക്ഷോഭമുണ്ടായത്. മുൻകരുതലെന്ന നിലയിൽ പ്രദേശത്തെ കോളനികളിൽ ഉള്ളവരെയെല്ലാം പിന്നീട് മാറ്റിപ്പാർപ്പിച്ചെന്നും കളക്ടര്‍ പറഞ്ഞു.
പാലക്കാട് ജില്ലയിലെ ചിറ്റൂര്‍, ആലത്തൂര്‍, മണ്ണാര്‍ക്കാട് താലൂക്കുകളിലായി മൂന്ന് ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നതായി ജില്ലാ ദുരന്തനിവാരണ അതോറിറ്റി അധികൃതര്‍ അറിയിച്ചു. ചിറ്റൂര്‍ താലൂക്കിലെ നെല്ലിയാമ്പതില്‍ പാടഗിരി പാരിഷ് പള്ളിയില്‍ ഏഴ് കുടു0ബങ്ങളിലെ 25 പേരെയും (8 പുരുഷന്‍മാര്‍, 12 സ്ത്രീകള്‍, 5 കുട്ടികള്‍ ) ആലത്തൂര്‍ താലൂക്ക് വണ്ടാഴി വില്ലേജ് വീഴ്‌ലിയില്‍ ചെറുനെല്ലിയില്‍ നിന്നുള്ള ഒമ്പത് കുടു0ബങ്ങളിലെ 20 പേരെ ട്രൈബല്‍ ഡിപ്പാര്‍ട്ട്‌മെന്റ് നിര്‍മിച്ച മൂന്ന് വീടുകളിലും (6 പുരുഷന്‍മാര്‍, 12 സ്ത്രീകള്‍, 2 കുട്ടികള്‍) മണ്ണാര്‍ക്കാട് താലൂക്ക് പൊറ്റശ്ശേരി സക്കാര്‍ ഹൈസ്‌കൂളില്‍ പാമ്പന്‍തോട് കോളനിയിലെ നാല് കുടുംബങ്ങളിലെ 15 പേരെയും (രണ്ട് പുരുഷന്‍മാര്‍, ഏഴ് സ്ത്രീകള്‍, ആറ് കുട്ടികള്‍) മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്.