
കോഴിക്കോട്: എം.പി മുസ്തഫൽ ഫൈസിയെ സമസ്‌തയിൽ നിന്ന് സസ്പെൻ്റ് ചെയ്ത സംഭവത്തിൽ വിശദീകരണവുമായി സമസ്‌ത നേതൃത്വം. മത പണ്ഡിതന്മാരെയും സമസ്തയെയും സമസ്ത പ്രസിഡന്റിനെയും വളരെയധികം ഇകഴ്ത്തി പ്രസംഗിച്ചതിനാണ് എം.പി മുസ്തഫൽ ഫൈസിയെ സസ്‌പെൻ്റ് ചെയ്തതെന്ന് സമസ്ത നേതൃത്വം പറഞ്ഞു. ചില മാധ്യമങ്ങൾ വിഷയം മറ്റൊരു ദിശയിലേക്ക് തിരിച്ചുവിടുന്നു. സമസ്തയുടെ മുസ്ലിം ലീഗ് വിരുദ്ധ നിലപാട് കൊണ്ടാണ് മുസ്തഫൽ ഫൈസിയെ സസ്പെന്റ് ചെയ്യാൻ തീരുമാനിച്ചതെന്ന് പ്രചരിപ്പിക്കുന്നു. വാർത്തകൾ വളച്ചൊടിച്ച് പിളർപ്പുണ്ടാക്കാൻ ശ്രമിക്കുന്നവരെ സൂക്ഷിക്കണം. മുസ്ലിം ലീഗും സമസ്തയും തമ്മിലുള്ള സൗഹൃദ ബന്ധത്തെ തകർക്കാൻ ശ്രമിക്കുന്നവരെ എല്ലാവരും തിരിച്ചറിയണമെന്നും സമസ്ത പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, ജനറൽ സെക്രട്ടറി പ്രൊ. കെ.ആലികുട്ടി മുസ്ലിയാർ എന്നിവർ സംയുക്ത പ്രസ്താവനയിൽ അറിയിച്ചു.