
തൃശൂർ/ആലപ്പുഴ: ഗുരുവായൂര്‍ ഏകാദശയും ചക്കുളത്ത്കാവ് പൊങ്കാലയും പ്രമാണിച്ച് തിങ്കളാഴ്ചയും വെള്ളിയാഴ്ചയുമായി രണ്ടിടത്ത് പ്രാദേശിക അവധി പ്രഖ്യാപിച്ചു. അവധി ബാധകമാകുന്നത് ആര്‍ക്കൊക്കെയാണെന്നും ഏതൊക്കെ താലൂക്കുകളിലാണെന്നും വിശദമായി അറിയാം.
പ്രസിദ്ധമായ ഗുരുവായൂർ ഏകാദശി മഹോത്സവം പ്രമാണിച്ച് ഡിസംബർ 1-ന് ചാവക്കാട് താലൂക്ക് പരിധിയിൽ ഉൾപ്പെടുന്ന സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അങ്കണവാടികൾക്കും ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ പ്രാദേശിക അവധി പ്രഖ്യാപിച്ചു. ജീവനക്കാർ ഉൾപ്പെടെയുള്ളവർക്ക് അവധി ബാധകമാണ്. മുൻകൂട്ടി നിശ്ചയിച്ച പൊതു പരീക്ഷകൾക്കും കേന്ദ്ര-സംസ്ഥാന അർദ്ധ സർക്കാർ സ്ഥാപനങ്ങളിലേക്കുള്ള നിയമന പരീക്ഷകൾക്കും ഈ അവധി ബാധകമായിരിക്കില്ല. വൃശ്ചികമാസത്തിലെ വെളുത്ത പക്ഷത്തിലെ ഏകാദശി നാളിൽ ആചരിക്കുന്ന ഗുരുവായൂർ ക്ഷേത്രത്തിലെ പ്രധാന ഉത്സവമാണ് ഗുരുവായൂർ ഏകാദശി. ഈ ദിവസം ഗുരുവായൂരിലെ പ്രതിഷ്ഠാദിനമായും, ഭഗവാൻ ശ്രീകൃഷ്ണൻ അർജുനന് ഭഗവദ്ഗീതോപദേശം നൽകിയ ദിവസമായും കണക്കാക്കപ്പെടുന്നു. ഈ പുണ്യദിനത്തിൽ ഭക്തർ വ്രതമെടുക്കുകയും ക്ഷേത്രദർശനം നടത്തുകയും ചെയ്യുന്ന പതിവുണ്ട്.
ചക്കുളത്തുകാവ് പൊങ്കാല: ഡിസംബർ 4-ന് നാല് താലൂക്കുകളിൽ പ്രാദേശിക അവധി
പ്രസിദ്ധമായ ചക്കുളത്തുകാവ് പൊങ്കാല മഹോത്സവത്തോട് അനുബന്ധിച്ച് ആലപ്പുഴ ജില്ലയിലെ നാല് താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും ഡിസംബർ 4, വ്യാഴാഴ്ച പ്രാദേശിക അവധി പ്രഖ്യാപിച്ചു. ജില്ലാ കളക്ടറാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്.
കുട്ടനാട്, ചെങ്ങന്നൂർ, മാവേലിക്കര, അമ്പലപ്പുഴ എന്നീ താലൂക്കുകളിലാണ് പ്രാദേശിക അവധി പ്രഖ്യാപിച്ചിട്ടുള്ളത്. ഈ നാല് താലൂക്കുകളിലെയും റെസിഡെൻഷ്യൽ സ്കൂളുകൾ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കുമാണ് അവധി ബാധകമായിരിക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പും വോട്ടർപട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട ചുമതലകളുള്ള ഓഫീസുകൾക്കും സ്ഥാപനങ്ങൾക്കും ഈ ഉത്തരവ് ബാധകമല്ല. മുൻ നിശ്ചയപ്രകാരമുള്ള പൊതു പരീക്ഷകൾക്കും മാറ്റമുണ്ടാകില്ല.
അഭീഷ്ടകാര്യ സിദ്ധി, മംഗല്യഭാഗ്യം, ഐശ്വര്യപ്രാപ്തി എന്നിവയ്ക്കായി ഭക്തർ ചക്കുളത്തമ്മയ്ക്ക് പൊങ്കാലയിടുന്നതെന്നാണ് വിശ്വാസം. കേരളത്തിനകത്തും പുറത്തുമുള്ള വിവിധ സംസ്ഥാനങ്ങളിൽ നിന്ന് ആയിരക്കണക്കിന് ഭക്തരാണ് പൊങ്കാലയിടാൻ എത്തിച്ചേരുന്നത്. പൊങ്കാലയർപ്പണം: ക്ഷേത്രത്തിൽ നിന്ന് തുടങ്ങി മുളക്കുഴ, ഇടിഞ്ഞില്ലം - തിരുവല്ല, വള്ളംകുളം - കറ്റോട്, ചെന്നിത്തല - പൊടിയാടി, വീയപുരം, പച്ച - എടത്വാ, മുട്ടാർ തുടങ്ങി വിവിധ റോഡരികുകളിലൂടെ പൊങ്കാലയർപ്പണം നടക്കും. ഭക്തരുടെ സൗകര്യാർത്ഥം സ്ഥിരം സർവീസിന് പുറമെ വിവിധ ഡിപ്പോകളിൽ നിന്നായി നിരവധി കെ.എസ്.ആർ.ടി.സി. ബസുകൾ പ്രത്യേക സർവീസുകൾ നടത്തും. ഭക്തരെ സഹായിക്കുന്നതിനായി വിവിധ ഇൻഫർമേഷൻ സെന്ററുകളും പോലീസുകാരും ക്ഷേത്ര വൊളന്റിയർമാരും സജ്ജരായി രംഗത്തുണ്ടാകും.