
പത്തനംതിട്ട: പത്തനംതിട്ട ജില്ലയിലെ പരുമല പള്ളി തിരുനാൾ ദിനമായ നവംബർ മൂന്നിന് തിങ്കളാഴ്ച ആലപ്പുഴ ജില്ലയിലെ മാവേലിക്കര, ചെങ്ങന്നൂർ താലൂക്കുകളിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പ്രാദേശിക അവധി അനുവദിച്ച് ജില്ലാ കളക്ടർ ഉത്തരവായി. പൊതുപരീക്ഷകൾക്ക് ഉത്തരവ് ബാധകമല്ല.
അതേസമയം, പരുമല തിരുമേനിയുടെ 123-ാമത് ഓർമ്മപ്പെരുന്നാളിനോടനുബന്ധിച്ച് സംസ്ഥാന ആരോഗ്യമന്ത്രി വീണാ ജോർജിന്റെ അധ്യക്ഷതയിൽ സർക്കാർതല ആലോചനായോഗം നടന്നു. പെരുന്നാളുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും ഹരിതചട്ടങ്ങൾ കർശനമായി പാലിക്കുന്നതിനും വിപുലമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തുന്നതിനും യോഗത്തിൽ തീരുമാനമായി.
വിവിധ ഡിപ്പോകളിൽനിന്ന് കെഎസ്ആർടിസിയുടെ പ്രത്യേക സർവീസുകൾ നടത്താനും, പഞ്ചായത്തിന്‍റെ സഹകരണത്തോടെ കുടിവെള്ളം വിതരണം ഉറപ്പാക്കാനും, റോഡുകളുടെയും പാലങ്ങളുടെയും അറ്റകുറ്റപ്പണികൾ അടിയന്തരമായി പൂർത്തിയാക്കാനും നിർദേശിച്ചു. വഴിവിളക്കുകൾ പ്രകാശിപ്പിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കും. പെരുന്നാൾ ദിവസങ്ങളിൽ പ്രത്യേക പോലീസ് കൺട്രോൾ റൂം സ്ഥാപിക്കും.
ആരോഗ്യവകുപ്പ് ആംബുലൻസ് സേവനം ഒരുക്കി പ്രത്യേക മെഡിക്കൽ ടീമിനെ സജ്ജമാക്കാനും യോഗം തീരുമാനിച്ചു.മാത്യു ടി.തോമസ് എംഎൽഎ, പത്തനംതിട്ട കളക്ടർ പ്രേം കൃഷ്ണൻ, വൈദിക ട്രസ്റ്റി ഫാ. തോമസ് വർഗീസ് അമയിൽ, അൽമായ ട്രസ്റ്റി റോണി വർഗീസ് ഏബ്രഹാം, അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ, പരുമല സെമിനാരി മാനേജർ ഫാ. എൽദോസ് ഏലിയാസ്, തിരുവല്ല ഡിവൈഎസ്‍പി എസ്.നന്ദകുമാർ, ചെങ്ങന്നൂർ ഡിവൈഎസ്‍പി എം.കെ.ബിനുകുമാർ, ചെങ്ങന്നൂർ ആർഡിഒ വിജയസേനൻ, പത്തനംതിട്ട ഡെപ്യൂട്ടി കളക്ടർ രാജലക്ഷ്മി, തിരുവല്ല തഹസിൽദാർ ജോബിൻ കെ.ജോർജ് തുടങ്ങിയവർ പങ്കെടുത്തു. പരുമല പെരുന്നാൾ ഒക്ടോബർ 26-ന് കൊടിയേറും. നവംബർ മൂന്നിന് സമാപിക്കും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam