
എറണാകുളം: കുമ്പളങ്ങി നൈറ്റ്സ് എന്ന ചിത്രത്തിലൂടെ പ്രശസ്തമായ 'കവര്' എന്ന കായലിലെ നീലവെളിച്ചം കാണാൻ നിരവധി ആളുകൾ കുമ്പളങ്ങിയിലേക്ക് എത്തിയതോടെ മുന്നറിയിപ്പുമായി പൊലീസ്. കൊവിഡ് 19ന്റെ പശ്ചാത്തലത്തിൽ ആൾകൂട്ടം ഒഴിവാക്കുന്നതിന്റെ ഭാഗമായി കവര് കാണാൻ എത്തുന്നവരെ മടക്കി അയയ്ക്കുമെന്ന് പള്ളുരുത്തി പൊലീസ് സിഐ ജോയ് മാത്യു അറിയിച്ചു.
ഇതിന്റെ ഭാഗമായി കുമ്പളങ്ങി വഴി, ചെല്ലാനം തീരദേശ റോഡ്, എഴുപുന്ന പാലം എന്നിവിടങ്ങളിൽ പൊലീസ് വാഹന പരിശോധന ഏർപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്നലെ മുതൽ കവര് കാണാൻ എത്തുന്നവർക്ക് ഇതുസംബന്ധിച്ച ബോധവത്ക്കരണം നൽകുന്നുണ്ട്. ഇപ്പോഴത്തെ സാഹചര്യത്തിൽ ഹെൽത്ത് എമർജൻസി ആക്റ്റ് പ്രകാരം ആളുകൾ കൂട്ടം ചേരുന്നത് ഒഴിവാക്കണമെന്നാണ് അറിയിച്ചിരിക്കുന്നത്. ഇത് പാലിക്കാതെയാണ് കഴിഞ്ഞ ഒരാഴ്ചയായി രൂപപ്പെട്ട കവര് കാണാൻ ജനങ്ങൾ എത്തുന്നതെന്ന് ഹെൽത്ത് അധികൃതർ വ്യക്തമാക്കുന്നു.
കുമ്പളങ്ങി നെറ്റ്‌സിലൂടെ പ്രേക്ഷകർ അറിഞ്ഞ അത്ഭുത പ്രതിഭാസമാണ് കവര് (ബയോലുമിൻസെൻസ്). ബാക്ടീരിയ, ഫങ്കസ്, ആൽഗേ പോലെയുള്ള സൂക്ഷ്മ ജീവികൾ പ്രകാശം പുറത്തുവിടുന്ന പ്രതിഭാസമാണിത്. മാർച്ച്, ഏപ്രിൽ മാസങ്ങളിലാണ് ഇത് കാണാനാവുക. കായലിൽ ഇളക്കം തട്ടുന്നതോടെ ഇളം നീല വെളിച്ചത്തിലാണ് ഇവ ദൃശ്യമാവും. കായലിൽ ഉപ്പിന്റെ അളവു കൂടുന്തോറും പ്രകാശം വർധിക്കും. മഴക്കാലമായാൽ ഇവ അപ്രത്യക്ഷമാവുകയും ചെയ്യും. വൈകിട്ട് 7 മുതൽ പുലർച്ചെ വരെ ആഞ്ഞിലിത്തറ, കുമ്പളങ്ങി -കണ്ടക്കടവ് റോഡ് എന്നിവിടങ്ങളിൽ കവരു കാണാനെത്തുന്നവരുടെ തിരക്കാണ്.
കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യു
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam