
കൊച്ചി: പാലാരിവട്ടത്തെ വിദ്വേഷ പ്രസംഗത്തിൽ കേസിൽ ഒളിവിൽ കഴിയുന്ന പിസി ജോർജജിനായി കൊച്ചി പൊലീസ് അന്വേഷണം തുടരുന്നു. ഗണ്‍മാനിൽ നിന്നും അടുത്ത ബന്ധുക്കളിൽ നിന്നും പൊലീസ് വിവരങ്ങൾ തേടി. പിസി ജോർജ് എവിടെ എന്ന കാര്യത്തിൽ കൊച്ചി പൊലീസിന് ഇപ്പോഴും വ്യക്തതയില്ല. ഇന്നലെ പി.സി ജോര്‍ജ്ജിന്‍റെ ഈരാറ്റുപേട്ടയിലെ വീട്ടില്‍ എത്തി പൊലീസ് തിരഞ്ഞിരുന്നെങ്കിലും കണ്ടെത്താനായിരുന്നില്ല.ജോർജിന്‍റെ ഗണ്മാനെയും അടുത്ത ബന്ധുക്കളെയും ചോദ്യം ചെയ്തെങ്കിലും വിവരങ്ങൾ കിട്ടിയിട്ടില്ല. വീട്ടിലെ സിസിടിവി പൊലീസ് പരിശോധിച്ചിരുന്നു.
എറണാകുളം വെണ്ണലയിലെ വിദ്വേഷപ്രസംഗക്കേസിൽ മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനു പിന്നാലെയാണ് അറസ്റ്റ് ചെയ്യുന്നതിനായി പൊലീസ് ശ്രമം തുടങ്ങിയത്. മുൻജാമ്യാപേക്ഷ കോടതി തള്ളിയ വിവരമറിഞ്ഞതിനു പിന്നാലെയാണ് പിസി ജോര്‍ജ്ജ് ഒളിവിൽ പോയത്. എറണാകുളത്തിനും കോട്ടയത്തിനും പുറമേ തിരുവനന്തപുരമടക്കം പി.സി ജോര്‍ജ്ജ് പോകാൻ ഇടയുള്ള സ്ഥലങ്ങളില്‍ ഇന്നും തിരച്ചില്‍ തുടരുകയാണ്. ജാമ്യാപേക്ഷ തള്ളിയ എറണാകുളം ജില്ലാ സെഷൻസ് കോടതി ഉത്തരവിനെതിരെ പി സി ജോർജ് നാളെ ഹൈക്കോടതിയെ സമീപിക്കും.
വെണ്ണല പ്രസംഗത്തിന്‍റെ എഡിറ്റ് ചെയ്ത ഭാഗമാണ് സർക്കാർ കോടതിയിൽ ഹാജരാക്കിയതെന്നും കേസിന് പിന്നിൽ രാഷ്ടീയ ലക്ഷ്യങ്ങൾ ഉണ്ടെന്നുമാകും അറിയിക്കുക. മതിവിദ്വേഷം വളർത്തുന്ന രീതിയിലും പൊതു സൗഹാർദം തകർക്കുന്ന രീതിയിലും പ്രസംഗിച്ചെന്നായിരുന്നു കൊച്ചി സിറ്റി പൊലീസ് രജിസ്റ്റർ ചെയ്ത കേസ്. എന്നാൽ ഇത്തരത്തിലൊരു വിദ്വേഷ പ്രസംഗം ആദ്യത്തേതല്ലെന്നും ഇതിന് പിന്നിൽ ഗൂഡാലോചനയുണ്ടെന്നുമുളള പ്രോസിക്യൂഷൻ വാദം കൂടി പരിഗണിച്ചാണ് എറണാകുളം ജില്ലാ സെഷൻസ് കോടതി മുൻകൂർ ജാമ്യാപേക്ഷ തളളിയത്.
രാഷ്ട്രീയ ലക്ഷ്യങ്ങളോടെ സർക്കാർ തനിക്കെതിരെ നീങ്ങുകയാണെന്നും കളളക്കേസെന്നുമാണ് പിസി ജോർജിന്‍റെ നിലപാട്. എന്നാൽ തിരുവനന്തപുരം കിഴക്കേക്കോട്ടയിലെ വിദ്വേഷ പ്രസംഗത്തിന് സമാനമായ നടപടി പിസി ജോർജ് വീണ്ടും ആവർത്തിച്ചത് ഗൂഢലക്ഷ്യങ്ങളോടെ മനപൂർവ്വമാണെന്നാണ് സർക്കാർ നിലപാട് എടുത്തത്. സമാന കുറ്റം ആവർത്തിക്കരുതെന്ന് തിരുവനന്തപുരം കോടതി നിർദേശിച്ചിരുന്നില്ലേയെന്ന് എറണാകുളം സെഷൻസ് കോടതി വാദത്തിനിടെ ചോദിച്ചിരുന്നു.
പി സി ജോർജ് കേസ്; സർക്കാർ ഒളിച്ചുകളിക്കുന്നുവെന്ന് കെ മുരളീധരൻ
കോഴിക്കോട്: പി സി ജോർജ് കേസിൽ സർക്കാർ ഒളിച്ചുകളിക്കുന്നുവെന്ന് കെ മുരളീധരൻ. പി സി ജോർജിനെ അറസ്റ്റ് ചെയ്യാതിരിക്കാനുള്ള നാടകം കളിക്കുകയാണ് പൊലീസ്. എംഎൽഎമാരെ പോലും ഓടിച്ചിട്ട് പിടിച്ച പൊലീസ് പി സി ജോർജിനെ അറസ്റ്റ് ചെയ്യാത്തതിൽ ഒളിച്ചുകളിയുണ്ട്. ഇതിന് സർക്കാരിന്റെ മൗനാനുവാദമുണ്ടെന്നും കെ മുരളീധരൻ ആരോപിക്കുന്നു.
കേന്ദ്രം സഹികെട്ട് ഇന്ധന നികുതി കുറച്ചതാണ്. സംസ്ഥാനം ഇന്ധനവില കുറയ്ക്കണമെന്നും കെ മുരളീധരൻ ആവശ്യപ്പെട്ടു. തൃക്കാക്കരയിൽ മന്ത്രിമാരെ കണ്ട് ജനങ്ങൾ പേടിക്കില്ല. മിക്ക മന്ത്രിമാരെയും ജനങ്ങൾക്കാറിയില്ല. ശശീന്ദ്രനെതിരെയുള്ള ആരോപണമാണ് ആൻ്റണി രാജു നടത്തുന്നത്. അങ്ങനെയെങ്കിലും മന്ത്രിമാരെ ജനങ്ങൾ അറിയട്ടെ എന്ന് കെ മുരളീധരൻ പരിഹസിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam