കെ.എൻ.ബാലഗോപാൽ ധനമന്ത്രിയായേക്കും, രാജീവിന് വ്യവസായം, ആരോഗ്യമന്ത്രിയായി വീണയും ബിന്ദുവും പരിഗണനയിൽ

By Web TeamFirst Published May 19, 2021, 10:59 AM IST
Highlights

വകുപ്പ് വിഭജനവുമായി ബന്ധപ്പെട്ട ചർച്ചകൾ പുരോഗമിക്കുമ്പോൾ സുപ്രധാന വകുപ്പുകളെല്ലാം സിപിഎം തന്നെ കൈവശം വയ്ക്കും എന്ന് വ്യക്തമായിട്ടുണ്ട്. ധനമന്ത്രിയായി കെ.എൻ.ബാലഗോപാൽ എത്താനാണ് സാധ്യത. ധ

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിലെ മന്ത്രിമാരുടെ വകുപ്പുകൾ സംബന്ധിച്ച് അന്തിമധാരണ ഇന്നുണ്ടായേക്കും. നാളെ സത്യപ്രതിജ്ഞാ ചടങ്ങ് നടക്കാനിരിക്കേ ഇന്നു തന്നെ വകുപ്പ് വിഭജനം പൂർത്തിയാക്കാനാണ് സിപിഎം ശ്രമം. 

വകുപ്പ് വിഭജനവുമായി ബന്ധപ്പെട്ട ചർച്ചകൾ പുരോഗമിക്കുമ്പോൾ സുപ്രധാന വകുപ്പുകളെല്ലാം സിപിഎം തന്നെ കൈവശം വയ്ക്കും എന്ന് വ്യക്തമായിട്ടുണ്ട്. ധനമന്ത്രിയായി കെ.എൻ.ബാലഗോപാൽ എത്താനാണ് സാധ്യത. ധനമന്ത്രിയാകും എന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്ന പി.രാജീവിനെ വ്യവസായ വകുപ്പിലേക്കാണ് പരിഗണിക്കുന്നത്. എക്സൈസ് മന്ത്രിയായി വി.എൻ.വാസവൻ വരാനാണ് സാധ്യത. ശിവൻകുട്ടിയെ ദേവസ്വം വകുപ്പിലേക്കാണ് പരിഗണിക്കുന്നത്. ടൂറിസം വകുപ്പ് മുഹമ്മദ് റിയാസിന് ലഭിക്കാനാണ് സാധ്യത. 

സിപിഎമ്മിലെ വനിതാ പ്രതിനിധികളായ വീണാ ജോർജിനേയും ആർ.ബിന്ദുവിനേയും സുപ്രധാനമായ ആരോഗ്യം, വിദ്യാഭ്യാസം എന്നീ വകുപ്പുകളിലേക്കാണ് പരിഗണിക്കുന്നത്. ആരോഗ്യവകുപ്പ് വീണയ്ക്കും വിദ്യാഭ്യാസം ബിന്ദുവിനും എന്നാണ് ഒടുവിൽ കിട്ടുന്ന വിവരം. ചിലപ്പോൾ നേരെ തിരിച്ചുമാകാം. 

കേന്ദ്രകമ്മിറ്റി അംഗമായ എം.വി.ഗോവിന്ദന് തദ്ദേശസ്വയംഭരണവകുപ്പ് കിട്ടാനാണ് സാധ്യത. സഹകരണ വകുപ്പിലേക്കും അദ്ദേഹത്തെ പരിഗണിക്കുന്നുണ്ട്. കെ രാധാകൃഷ്ണന് പട്ടികജാതി പട്ടികവർഗ്ഗ വകുപ്പ് ലഭിക്കുമെന്ന് ഉറപ്പായിട്ടുണ്ട്. സജി ചെറിയാന് വൈദ്യുതി വകുപ്പ് കിട്ടാനാണ് സാധ്യത. കെ.ടി.ജലീലിന് പകരക്കാരനായി മലപ്പുറത്ത് നിന്നും മന്ത്രിസഭയിൽ എത്തിയ വി.അബ്ദുറഹിമാന് ന്യൂനപക്ഷക്ഷേമവകുപ്പ് തന്നെ കിട്ടിയേക്കും. കേരള കോൺ​ഗ്രസ് എമ്മിന് ജലവിഭവവകുപ്പ് നൽകാനാണ് ഒടുവിലെ ധാരണ.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!