
തിരുവനന്തപുരം: പത്മനാഭ സ്വാമി ക്ഷേത്രത്തിലെ സുരക്ഷാ വീഴ്ചയുമായി ബന്ധപ്പെട്ട് ഡിജിപി നൽകിയ റിപ്പോർട്ട് ആഭ്യന്തര സെക്രട്ടറി മന്ത്രി രമേശ് ചെന്നിത്തലക്കു കൈമാറും. സുപ്രീം കോടതി പരിഗണിക്കുന്ന വിഷയമായതിനാൽ സർക്കാർ തീരുമാനമെടുക്കുo. പത്മനാഭസ്വാമി ക്ഷേത്രത്തിൻ്റെ ഭരണസമിതിയുടെ അടിയന്തരയോഗം നാളെ നടക്കാനിരിക്കെയാണ് റിപ്പോർട്ട് ആഭ്യന്തര മന്ത്രിക്ക് കൈമാറുന്നത്. കോടികൾ വിലയുള്ള അമൂല്യമായ പല വസ്തുക്കളും ക്ഷേത്രത്തിൽ നിന്ന് കാണാതായിയെന്നാണ് ഡിജിപി റിപ്പോർട്ട് വിശദമാക്കുന്നത്. സ്വർണ്ണ വിളക്ക് അറ്റകുറ്റപ്പണികൾക്കായി മാറ്റിയെങ്കിലും, അത് പിന്നീട് കാണാതായി. പകരം ഔദ്യോഗിക രേഖകളില്ലാതെ വെള്ളി വിളക്ക് സ്ഥാപിച്ചു. വൈര നമ എന്ന ആഭരണം ആറ് മാസമായി കാണാനില്ലെന്നും റിപ്പോർട്ട് വിശദമാക്കുന്നുണ്ട്. രാജകുടുംബവുമായി ബന്ധപ്പെട്ടതെന്ന പേരിൽ പലരും വളരെ സ്വാതന്ത്ര്യത്തോടെ ക്ഷേത്രത്തിൽ പരിശോധനകളില്ലാതെ കയറുകയും ഇറങ്ങുകയും ചെയ്യുന്നുവെന്നും റിപ്പോർട്ട് വിശദമാക്കുന്നു.
പത്മനാഭസ്വാമി ക്ഷേത്രത്തിലെ ചില ജീവനക്കാരും സുരക്ഷാ ഉദ്യോഗസ്ഥരും രാജകുടുംബവുമായി അടുപ്പമുള്ളവരും മറ്റൊരു പ്രവേശന കവാടമായ ചെമ്പകത്തുമൂടിലൂടെ സുരക്ഷാ പരിശോധനകൾ ഒഴിവാക്കി ക്ഷേത്രത്തിലേക്ക് കടക്കുന്നു എന്നും റിപ്പോർട്ടിൽ പറയുന്നു. ആദിത്യവർമ്മയുമായി ബന്ധമുള്ള ചില വ്യക്തികൾ സുരക്ഷക്രമീകരണം മറികടന്ന് ക്ഷേത്രത്തിൽ കയറുന്നു എന്നാണ് റിപ്പോർട്ടിലുള്ള വിവരം. സ്ഥിരമായി ചെമ്പകത്തുമൂട് പ്രവേശന കവാടത്തിലൂടെ കടക്കുന്നവരുടെ പേരുകളടക്കം വ്യക്തമാക്കിയാണ് റിപ്പോർട്ട് നൽകിയിട്ടുള്ളത്. ക്ഷേത്രത്തിലെ സ്വർണകട്ടികൾ സൂക്ഷിക്കുന്നതടക്കമുള്ള ക്രമീകരണം മാറ്റണമെന്നും ഡിജിപി റിപ്പോർട്ടിൽ ശുപാർശ ചെയ്യുന്നു. ഇൻ്റലിജൻസ് റിപ്പോർട്ടിൻ്റ അടിസ്ഥാനത്തിലാണ് സർക്കാരിന് ഡിജിപി റിപ്പോർട്ട് നൽകിയത്.
പൂവട്ടക കാണാതായിയെന്ന് പരാതിയുയർന്നു. നിലവറ എച്ചിൽ നിന്നാണ് പൂവട്ടക ക്ഷേത്രാവശ്യത്തിനായി എടുത്തത്. പിന്നാലെ ഇത് തിരിച്ചുവന്നുവെന്ന് മുതൽപ്പിടി വിശദമാക്കി. ഇതിലൊന്നും അന്വേഷണമില്ലെന്നും റിപ്പോർട്ട് വിശദമാക്കുന്നു. രണ്ട് മാസം മുൻപാണ് ഡിജിപി റിപ്പോർട്ട് തയ്യാറാക്കിയത്. സംസ്ഥാന പൊലീസ് മേധാവിക്ക് വേണ്ടി എഡിജിപി എസ് ശ്രീജിത്താണ് ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്ക് റിപ്പോർട്ട് നൽകിയത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam