പുതിയ ഗതാഗത മന്ത്രി സി പി ജോൺ കെഎസ്ആർടിസിയെ സംരക്ഷിക്കുമെന്നും ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്തെ പ്രതാപത്തിലേക്ക് തിരികെ കൊണ്ടുവരുമെന്നും ഉറപ്പ് നൽകി.
തിരുവനന്തപുരം : പൊതുഗതാഗതത്തെ സംരക്ഷിക്കുന്ന നിലപാടാണ് യുഡിഎഫ് സർക്കാറിനുള്ളതെന്ന് ഗതാഗത മന്ത്രി സി പി ജോൺ. കെഎസ്ആർടിസിയെ പുറമ്പോക്കിലേക്ക് തള്ളിവിടില്ല. ജീവനക്കാരെ വിശ്വാസത്തിൽ എടുത്താവും കെഎസ്ആർടിസിയെ കഴിഞ്ഞ ഉമ്മൻചാണ്ടി സർക്കാറിന്റെ കാലത്തെ പ്രതാപത്തിലേക്ക് കൊണ്ടുവരികയെന്നും മന്ത്രി പറഞ്ഞു.
യുഡിഎഫ് സർക്കാരിന്റെ നയത്തിനനുസരിച്ച് പുതിയ ബസ്സുകൾ വാങ്ങാനും നടപടി സ്വീകരിക്കും. രാഷ്ട്രീയത്തിലും പൊതുജീവിതത്തിലും കെഎസ്ആർടിസിയെ സെൻട്രൽ സ്റ്റേജിൽ നിർത്തുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കെഎസ്ആർടിസി ഡ്രൈവേഴ്സ് യൂണിയന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം ഡ്രൈവേഴ്സ് യൂണിയൻ ഹാളിൽ സംഘടിപ്പിച്ച സ്വീകരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രിയദർശിനി ബസ് സർവീസ് വന്നതോടുകൂടി കെഎസ്ആർടിസിയുടെ നിലവാരം വർധിച്ചിരിക്കുകയാണ്. അതിന് നന്ദി പറയേണ്ടത് രാഹുൽ ഗാന്ധിയോട് ആണെന്നും മന്ത്രി പറഞ്ഞു. സാധാരണക്കാരെ ചേർത്തുപിടിക്കുന്ന സർക്കാർ ആണിത്.
കെഎസ്ആർടിസിയുടെ കാശില്ലാതെ തന്നെ ബസുകൾ വാങ്ങുന്നതിന് എംഎൽഎ ഫണ്ടിൽ നിന്നും തദ്ദേശസ്ഥാപനങ്ങളുടെ പ്ലാൻ ഫണ്ടിൽ നിന്നും തുക അനുവദിക്കുന്നതിനായുള്ള നടപടി സ്വീകരിക്കും. പരസ്യങ്ങൾ നൽകിയും, കാർഗോ സംവിധാനം ശക്തിപ്പെടുത്തിയും ടിക്കറ്റ് ഇതര വരുമാനത്തിലൂടെ കെഎസ്ആർടിസിയുടെ സാമ്പത്തിക വരുമാനം മെച്ചപ്പെടുത്തും.
ജീവനക്കാർ കെഎസ്ആർടിസിയുടെ അംബാസിഡർമാർ ആയി പ്രവർത്തിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ഇന്ധനക്ഷമത കൂടുതൽ നേടുന്ന ഡ്രൈവർമാർക്ക് നിലവിൽ നൽകുന്ന തുക വർദ്ധിപ്പിക്കും എന്നും മന്ത്രി പറഞ്ഞു. യോഗത്തിൽ ഡ്രൈവേഴ്സ് യൂണിയൻ സംസ്ഥാന പ്രസിഡണ്ട് വി.എസ്.ശിവകുമാർ അധ്യക്ഷത വഹിച്ചു. കെഎസ്ആർടിസിയെ ശക്തിപ്പെടുത്തുന്നതിനും, കെ സ്വിഫ്റ്റ് കമ്പനിയെ കെഎസ്ആർടിസി ലയിപ്പിക്കണമെന്നും, ഡ്രൈവർമാരുടെ സ്പെഷ്യൽ അലവൻസ് കൃത്യമായി നൽകണമെന്നും ശിവകുമാർ ആവശ്യപ്പെട്ടു. ജീവനക്കാരുടെ ബത്തകളും, അധിക ഡ്യൂട്ടി സറണ്ടർ തുകകളും അതാത് ദിവസം തന്നെ നൽകാനുള്ള നടപടി ഉണ്ടാകണമെന്നും, ബദലി ജീവനക്കാരുടെ വേദന വർധിപ്പിക്കണമെന്നും ശിവകുമാർ ആവശ്യപ്പെട്ടു. ഡ്രൈവർ യൂണിയൻ ജനറൽ സെക്രട്ടറി സോണി. ടി സ്വാഗതവും, ജോയിൻ സെക്രട്ടറി കാലടി മുഴുവൻ നന്ദിയും രേഖപ്പെടുത്തി. എ ഡി ബിജു, ജോബി അഗസ്റ്റിൻ,പി എം പ്രതീഷ് കുമാർ, എന്നിവർ സംസാരിച്ചു.


