
തിരുവനന്തപുരം: മുതിർന്ന കോൺഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണപിള്ള അന്തരിച്ചു. 95 വയസായിരുന്നു. വാർധക്യ സംബന്ധിയായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. മുന്‍ കെപിസിസി അധ്യക്ഷനായിരുന്നു തെന്നല ബാലകൃഷ്ണപിള്ള.
കൊല്ലം ജില്ലയിലെ കുന്നത്തൂർ താലൂക്കിലെ ശൂരനാട് ഗ്രാമത്തിൽ തെന്നല എൻ. ഗോവിന്ദപിള്ളയുടേയും ഈശ്വരിയമ്മയുടേയും മകനായി 1931 മാർച്ച് 11നായിരുന്നു ജനനം. ശൂരനാട് വാര്‍ഡ് കമ്മിറ്റി അംഗമായിട്ടാണ് രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയത്. 1977ലും 1982ലും അടൂരിൽ നിന്ന് രണ്ട് തവണ നിയമസഭയിലെത്തി. 1991ലും 1992ലും 2004 ലും മൂന്ന് തവണ രാജ്യസഭാംഗമായി. 1998 ലും 2004ലും രണ്ട് തവണ കെപിസിസി അധ്യക്ഷനായിരുന്നു. 100 സീറ്റ് നേടി അധികാരത്തിലെത്തിയപ്പോള്‍ കെപിസിസി അധ്യക്ഷനായിരുന്നു തെന്നല ബാലകൃഷ്ണപിള്ള.
തിരുവനന്തപുരം എംജി കോളേജിൽ നിന്ന് ബിഎസ്സി യിൽ ബിരുദം നേടി പഠനം പൂർത്തിയാക്കിയ, തെന്നല ബാലകൃഷ്ണപിള്ള കോൺഗ്രസിന്‍റെ പുളിക്കുളം വാർഡ് കമ്മറ്റി പ്രസിഡന്‍റായിട്ടാണ് രാഷ്ട്രീയ ജീവിതം തുടങ്ങിയത്. പിന്നീട് കുന്നത്തൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടേയും ശൂരനാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടേയും പ്രസിഡന്‍റായി പ്രവർത്തിച്ചു. പിന്നീട് കൊല്ലം ഡിസിസി പ്രസിഡന്‍റായി. 1967, 1980, 1987 വർഷങ്ങളിൽ നിയമസഭ തെരഞ്ഞെടുപ്പിൽ അടൂരിൽ നിന്ന് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam