
കൊച്ചി: തൃക്കാക്കരയിലെ എൽഡിഎഫ് സ്ഥാനാർത്ഥി ഡോ. ജോ ജോസഫിന്റെ സ്ഥാനാർത്ഥിത്വത്തിൽ ഇടപെട്ടിട്ടില്ലെന്ന് സിറോ മലബാർ സഭ. സ്ഥാനാർത്ഥി നിർണയത്തിൽ കർദ്ദിനാളിന്റെ ഇടപെടൽ ഉണ്ടായിട്ടില്ല. സഭയുടെ സ്ഥാനാർത്ഥി എന്ന പ്രചാരണത്തിനു പിന്നിൽ ദുരുദ്ദേശ്യമുണ്ട്. സ്ഥാപിത താൽപര്യക്കാരാണ് ഈ പ്രാചരണത്തിന് പിന്നിലെന്നും സിറോ മലബാർ സഭ പ്രതികരിച്ചു.
അതേ സമയം തൃക്കാക്കരയിലെ ഇടത് സ്ഥാനാർത്ഥി ജോ ജോസഫിനെ പിന്തുണയ്ക്കുന്നതിനെ ചൊല്ലി സിറോ മലബാർ സഭയിൽ തർക്കം. ജോ ജോസഫ് സഭയുടെ സ്ഥാനാർത്ഥി അല്ലെന്നും പിന്തുണയ്ക്കാനാകില്ലെന്നും എറണാകുളം അങ്കമാലി അതിരൂപതയിലെ കർദ്ദിനാൾ വിരുദ്ധ വിഭാഗം വൈദികർ പറയുന്നു. എന്നാൽ സ്ഥാനാർത്ഥി നിർണ്ണയത്തിൽ സഭ ഇടപെട്ടില്ലെന്നാണ് കർദ്ദിനാൾ അനുകൂല വിഭാഗം വ്യക്തമാക്കുന്നത്.
രാഷ്ട്രീയ മത്സരത്തോടൊപ്പം സാമുദായിക വോട്ട് ബാങ്ക് കൂടി ലക്ഷ്യമിട്ടുള്ള സിപിഎം നീക്കമായിരുന്നു ജോ ജോസഫിന്‍റെ സ്ഥാനാർത്ഥിത്വത്തിന് പിറകിൽ ഉള്ളത്. സഭയ്ക്ക് കീഴിലുള്ള ആശുപത്രിയിൽ വൈദികന്‍റെ സാന്നിധ്യത്തിൽ സ്ഥാനാർത്ഥിയെ അവതരിപ്പിച്ച് സഭയുടെയും സ്ഥാനാർത്ഥിയെന്ന പ്രതീതിയുണ്ടാക്കാനും സിപിഎം ശ്രമം നടത്തി. എന്നാൽ സഭ വോട്ട് ലകഷ്യമിടുന്ന സിപിമ്മിനെ വെട്ടിലാക്കുകയാണ് സിറോ മലബാർ സഭ വൈദികർക്കിടിയലെ ഭിന്നത. ആരെങ്കിലും നിർദ്ദേശിച്ചാൽ ജോ ജോസഫിനെ പിന്തുണയ്ക്കാനുള്ള ബാധ്യത അതിരൂപതയ്ക്കില്ലെന്നാണ് എറണാകുളം അങ്കമാലി അതിരൂപതയിലെ കർദ്ദിനാൾ വിരുദ്ധ വിഭാഗത്തിന്‍റെ നിലപാട്.
Read Also: 'ജോ ജോസഫ് സ്വന്തം ആൾ'; തൃക്കാക്കരയിൽ മത്സരിക്കാനില്ലെന്ന് പി സി ജോർജ്
എന്നാൽ, ഇടത് സ്ഥാനാർത്ഥിയുടെ പേര് നിർദ്ദേശിച്ചതിൽ സഭാ നേതൃത്വത്തിന് പങ്കില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറുകയാണ് കർദ്ദിനാൾ പക്ഷം. 41 ശതമാനമുള്ള ക്രിസ്ത്യൻ വിഭാഗങ്ങളുടെ വോട്ട് തൃക്കാക്കരയിൽ നിർണ്ണായകമാണ്. ഇതിൽ വലിയ പങ്കും സിറോ മലബാർ സഭയ്ക്ക് കീഴിലുള്ള വിശ്വാസികളുടേതാണ്. വിശ്വാസികൾ രണ്ട് ചേരിയായി മാറിയതും തെരഞ്ഞെടുപ്പിൽ നിർണ്ണായകമാകും.