
കണ്ണൂർ: കണ്ണൂർ അഞ്ചരക്കണ്ടിയിലെ ഡെന്റൽ കോളേജ് സ്ഥിതി ചെയ്യുന്നത് മിച്ചഭൂമിയിലെന്ന് താലൂക്ക് ലാൻഡ് ബോർഡിന്റെ കണ്ടെത്തൽ. ചട്ടങ്ങൾ ലംഘിച്ച് കൈവശപ്പെടുത്തിയ ഭൂമി ഏറ്റെടുക്കാനും ഉത്തരവായി. ബ്രിട്ടീഷ് ഭരണകാലത്തെ കറുവപട്ട തോട്ടമാണ് അനധികൃതമായി തരം മാറ്റി കോളേജ് നിർമിച്ചത്.
അഞ്ചരക്കണ്ടി, പടുവിലായി വില്ലേജുകളിലായാണ് മുന്നൂറ് ഏക്കറിലധികം വരുന്ന ഭൂമി. ഇതിലാണ് കണ്ണൂർ മെഡിക്കൽ കോളേജും ഡെന്റൽ, നേഴ്സിങ് കോളേജുകളും തുടങ്ങിയത്. ഭൂപരിഷ്കരണ നിയമത്തിലെ ചട്ടങ്ങളിൽ ഇളവുണ്ടെന്ന് കാണിച്ചായിരുന്നു ഇവിടെ ആശുപത്രിയും കോളേജുകളും തുടങ്ങിയത്. ഒട്ടേറെ പരാതികൾ ഉയർന്നതോടെയാണ് ഡെപ്യൂട്ടി കലക്ടർ ചെയർമാനായ താലൂക്ക് ലാൻഡ് ബോർഡ് ഭൂമി ഇടപാടുകൾ വിശദമായി പരിശോധിച്ചത്.
KLR ആക്ട് 81 പ്രകാരം, ഇവയ്ക്ക് ഭൂപരിധിയിൽ ഇളവില്ല. അബ്ദുൽ ജബ്ബാർ ഹാജി, മക്കളായ ജസീറത്ത്, ജാബിർ, ജുനൈദ് എന്നിവരുടെ പേരിലാണ് ഭൂമി കൈമാറ്റം നടന്നത്. ഭൂപരിഷ്കരണ നിയമം അട്ടിമറിക്കാനായി പ്രസ്റ്റീജ് എഡ്യൂക്കേഷണൽ ട്രസ്റ്റ്, റോയൽ പാർക്ക് ഹോട്ടൽ പ്രൈവറ്റ് ലിമിറ്റഡ്, സിനമൺ ക്ലാസിൽ പ്രൈവറ്റ് ലിമിറ്റഡ് എന്നീ സ്ഥാപനങ്ങളുടെ പേരിലേക്കും ഭൂമിയുടെ ഉടമസ്ഥത മാറ്റിയിരുന്നു. ലാൻഡ് ബോർഡിന്റെ താൽക്കാലിക ഉത്തരവുപ്രകാരം ജബ്ബാർ ഹാജിക്കും കുടുംബത്തിനും ഈ ഭൂമിയിൽ നിയമപരമായ അവകാശം ഇല്ലാതാതായി. എന്നാൽ കോടതി വ്യവഹാരം തുടരും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam