
ദില്ലി: സിപിഎമ്മിലേക്കെത്തിക്കാനുള്ള ചർച്ച ദുബായില്‍ നടന്നെന്ന വാർത്ത തള്ളി ശശി തരൂർ. ദുബായില്‍ ചർച്ച നടത്തിയെന്ന ആരോപണം മാധ്യമങ്ങൾ സൃഷ്ടിച്ചതെന്നാണ് ശശി തരൂർ പറയുന്നത്. നിങ്ങളുടെ ആഹാരത്തിന് വേണ്ടി നിങ്ങൾ ചെയ്യുന്നതാണെന്നും പറയാനുള്ളത് പാർട്ടി നേതൃത്വത്തോടെ പറയൂ. അതിനുള്ള അവസരം വരുമെന്നാണ് വിശ്വാസം. ഇന്നത്തെ യോഗത്തിൽ പങ്കെടുക്കാഞ്ഞത് അവർ ക്ഷണിച്ച സമയത്ത് ഞാൻ ഇവിടെ ഇല്ലാത്തതുകൊണ്ടാണ്. ഈ വിഷയത്തിൽ കൂടുതൽ പറയാനില്ല, കൂടുതൽ പറഞ്ഞാൽ വീണ്ടും ചോദ്യങ്ങൾ വരും. പ്രതികരണത്തിനുള്ള സമയം ഇതല്ല. സമയം വരുമ്പോൾ സംസാരിക്കാമെന്നും തരൂർ വ്യക്തമാക്കി.
നേതൃത്വവുമായി ചർച്ച ഉണ്ടാകുമെന്നുള്ള സൂചനയാണ് തരൂർ നല്‍കിയത്. മഹാപഞ്ചായത്തിൽ രാഹുൽഗാന്ധി കൈകൊടുക്കാൻ മടിച്ച തരൂർ ഇടതിന് കൈകൊടുക്കുമോ എന്നതാണ് നിലവിലെ ചർച്ച. രാഹുൽ അപമാനിച്ചെന്ന വികാരമുള്ള ശശിതരൂരിനെ കൂടെ കൂട്ടാനാണ് സിപിഎമ്മിന്‍റെ നീക്കം. മുഖ്യമന്ത്രിയുമായി അടുപ്പമുള്ള പ്രവാസി വ്യവസായിയാണ് ഇടനിലക്കാരൻ എന്നായിരുന്നു പുറത്തുവന്ന റിപ്പോർട്ടുകൾ. എന്നാല്‍ കൂടിക്കാഴാചയും ചർച്ചയും നടന്നെന്നുള്ള വാർത്തകൾ പൂർണമായി തള്ളിയിരിക്കുകയാണ് തരൂര്‍.
അതേസമയം, ഇന്ന് നടന്ന കോൺഗ്രസ് പാർലമെന്‍ററി നയ രൂപീകരണ യോഗത്തിലും ശശി തരൂർ പങ്കെടുത്തില്ല. നയ രൂപീകരണ യോഗത്തില്‍ പങ്കെടുക്കാൻ ശശി തരൂരിന് പാർട്ടി നേതൃത്വം കത്ത് നൽകിയിരുന്നു. നാളെ നടക്കാനിരുന്ന രാഹുൽ ഗാന്ധിയുമായുള്ള ചർച്ചക്കും അദ്ദേഹം ഇതുവരെ സന്നദ്ധത അറിയിച്ചിട്ടില്ല. ദുബായിൽ നിന്ന് തരൂര്‍ ദില്ലിയിലേക്ക് തിരിച്ചെത്തിയത് ഇന്ന് രാത്രിയാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam