
കൊല്ലം: കണ്ണൂര്‍ വിമാനത്താവള ഓഹരിയുമായി ബന്ധപ്പെട്ട അഴിമതി ആരോപണത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മകന്‍ ബിനീഷ് കോടിയേരിക്കുമെതിരെ സിബിഐക്ക് മുമ്പാകെ മാണി സി കാപ്പന്‍ നല്‍കിയ മൊഴിയുടെ രേഖകള്‍ പുറത്ത്. ആര്‍എസ്പി നേതാവ് ഷിബു ബേബി ജോണാണ് പാലായില്‍ നിന്നും ഇടത് സ്ഥാനാര്‍ത്ഥിയായി ജയിച്ച മാണി സി കാപ്പന്‍ കോടിയേരിക്കും മകനുമെതിരെ നല്‍കിയ മൊഴിയുടെ രേഖകള്‍ പുറത്ത് വിട്ടത്. തന്‍റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഷിബു ബേബിജോണ്‍ സിപിഎമ്മിന് തലവേദനയുണ്ടാക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്.
കണ്ണൂർ വിമാനത്താവളത്തിന്റെ ഓഹരികൾ വാങ്ങുന്നതുമായി ബന്ധപ്പെട്ട് കോടിയേരിബാലകൃഷ്ണനും മകന്‍ ബിനീഷ് കോടിയേരിക്കും മുംബൈ മലയാളി ദിനേശ് മേനോൻ പണം നൽകിയെന്നു സൂചിപ്പിക്കുന്ന മാണി സി. കാപ്പന്റെ നിർണായക മൊഴിയുടെ പകർപ്പാണു ഷിബു ബേബിജോൺ പുറത്തുവിട്ടത്.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ രൂപം
മാണി സി കാപ്പൻ 3.5 കോടി രൂപ തട്ടിയെടുത്തെന്ന് മുംബൈ മലയാളി വ്യവസായി ദിനേശ് മേനോൻ സിബിഐക്ക് പരാതി നൽകിയിരുന്നു.!
സിബിഐയുടെ ചോദ്യങ്ങൾക്ക് നൽകിയ മറുപടിയിൽ മാണി സി കാപ്പൻ പറയുന്നത് -
"കണ്ണൂർ എയർപോർട്ട് ഷെയറുകൾ വിതരണം ചെയ്യാൻ പോകുമ്പോൾ, ദിനേശ് മേനോന് അന്നത്തെ ആഭ്യന്തര മന്ത്രിയായിരുന്ന കോടിയേരി ബാലകൃഷ്ണനെയും അദ്ദേഹത്തിന്റെ മകൻ ബിനീഷിനെയും പരിചയപ്പെടണം, ഞാൻ അവരെ ദിനേശ് മേനോന് പരിചയപ്പെടുത്തി. പണം കൊടുക്കൽ നടത്തിയതിന് ശേഷം ദിനേശ് മേനോൻ എന്നോട് പറഞ്ഞപ്പോളാണ് ചില പേയ്‌മെന്റുകൾ ദിനേശ് മേനോൻ നടത്തിയെന്ന് ഞാൻ മനസ്സിലാക്കിയത്"
- ഈ വിഷയത്തിൽ ഉൾപ്പെട്ടവരോട് സംസാരിക്കാമെന്ന് പറഞ്ഞുവെന്നും മാണി സി കാപ്പൻ സിബിഐക്ക് നൽകിയ മറുപടിയിൽ പറഞ്ഞിരിക്കുന്നു.!
ഇനി അറിയാൻ താൽപര്യം, ഇപ്പോൾ എൽഡിഎഫ് എംഎൽഎയായ മാണി സി കാപ്പൻ, നിലവിലെ സിപിഐ (എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പേര് പരാമർശിച്ച് സിബിഐക്ക് എഴുതിനൽകിയ ഈ മൊഴിയിൽ ഉറച്ചുനിൽക്കുന്നുണ്ടോ?
കേരളത്തിന്റെ ആഭ്യന്തര മന്ത്രിയായിരുന്ന ഇപ്പോഴത്തെ സിപിഐ (എം) സംസ്ഥാന സെക്രട്ടറിക്കും മകനും കൈക്കൂലി കൊടുത്തതു സംബന്ധിച്ച് സിബിഐയ്ക്ക് മൊഴി നൽകിയ മാണി സി കാപ്പൻ ഇപ്പോൾ ഇടതുമുന്നണിയുടെ എംഎൽഎയാണ്. ഇക്കാര്യത്തിൽ നിജസ്ഥിതി അറിയാൻ കേരളത്തിലെ ജനങ്ങൾക്ക് അവകാശമുണ്ട്.!
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam