ഭയപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്നും രണ്ട് പേർമാത്രമാണ് നിരീക്ഷണത്തിൽ ഉള്ളതെന്നും ജില്ലാ കളക്ടർ എസ്.സുഹാസ് പറഞ്ഞു.
ചോറ്റാനിക്കര: കോഴിക്കോടിന് പിന്നാലെ എറണാകുളത്തും ഷിഗെല്ല രോഗം സ്ഥിരീകരിച്ചു. ചോറ്റാനിക്കര സ്വദേശിനയായ അമ്പത്തിയാറുകാരിക്കാണ് ഷിഗെല്ല രോഗം സ്ഥിരീകരിച്ചത്. ഇവർ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കഴിഞ്ഞ 23-നാണ് പനിയെ തുടർന്ന് ഇവർ ആശുപത്രിയിൽ ചികിത്സ തേടിയത്.
ഭയപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്നും രണ്ട് പേർമാത്രമാണ് നിരീക്ഷണത്തിൽ ഉള്ളതെന്നും ജില്ലാ കളക്ടർ എസ് സുഹാസ് പറഞ്ഞു. ചോറ്റാനിക്കര കേന്ദ്രീകരിച്ച് രോഗപ്രതിരോധ പ്രവർത്തനം തുടരുകയാണെന്നും പ്രദേശത്ത് അണുനശീകരണം നടത്തുന്നുണ്ടെന്ന് ആരോഗ്യവകുപ്പ് അധികൃതരും വ്യക്തമാക്കി. പ്രദേശത്തെ കുടിവെള്ള സ്രോതസുകളിലും പരിശോധന തുടരുകയാണ്.
കോഴിക്കോട് ചെയ്ത പോലെ പ്രദേശത്തെ എല്ലാവർക്കും ബാക്ടീരിയയെ ചെറുക്കുന്ന ഗുളികകൾ വിതരണം ചെയ്യും. കോഴിക്കോട് ജില്ലയിൽ ഏഴ് പേർക്കാണ് ഷിഗെല്ല രോഗം സ്ഥിരീകരിച്ചത്. രോഗബാധിതനായ ഒരു പതിനൊന്നു വയസ്സുകാരൻ മരണപ്പെടുകയും ചെയ്തിരുന്നു.