അഷിത അനുഭവിച്ചതിന്റെ പത്തിലൊന്നുപോലും അഭിമുഖത്തില്‍ വന്നിട്ടില്ല: ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്

By Web TeamFirst Published May 17, 2019, 3:56 PM IST
Highlights

സഹോദരന്റെ ആരോപണത്തില്‍ സത്യമുണ്ടെന്ന് വിശ്വസിക്കുന്നില്ലെന്ന് ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു.  അവര്‍ പറഞ്ഞതൊക്കെ സ്വന്തം ജീവിതത്തില്‍ അനുഭവിച്ചതിനെക്കുറിച്ച് മാത്രമായിരുന്നു. 

തിരുവനന്തപുരം: എഴുത്തുകാരി അഷിതയുടെ മരണശേഷം സഹോദരന്‍ ഉയര്‍ത്തിയ ആരോപണം അവരെ നിന്ദിക്കലാണെന്ന് അഷിതയുടെ വിവാദ അഭിമുഖം തയ്യാറാക്കിയ മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്. സ്‌കിസോഫ്രേനിയ രോഗത്തിന് അടിമയായിരുന്ന അഷിത പറഞ്ഞ അബദ്ധങ്ങളാണ് അഭിമുഖത്തില്‍ വന്നതെന്നാണ് സഹോദരന്‍ സന്തോഷ് നായര്‍ ദേശാഭിമാനിക്കയച്ച കത്തില്‍ ആരോപിച്ചിരുന്നത്. 

സഹോദരന്റെ ആരോപണത്തില്‍ സത്യമുണ്ടെന്ന് വിശ്വസിക്കുന്നില്ലെന്ന് ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു.  അവര്‍ പറഞ്ഞതൊക്കെ സ്വന്തം ജീവിതത്തില്‍ അനുഭവിച്ചതിനെക്കുറിച്ച് മാത്രമായിരുന്നു. അഷിതയെ കാലങ്ങളായി അടുത്ത പരിചയമുള്ള ബാലചന്ദ്രന്‍ ചുള്ളിക്കാട് പറഞ്ഞതിനപ്പുറമൊന്നും ഈ വിഷയത്തില്‍ പറയേണ്ടതുണ്ടെന്ന് തോന്നുന്നില്ല. 

Read Also: രോഗിയായിരിക്കെ തിരിഞ്ഞുനോക്കാത്ത സഹോദരനാണ് ഇപ്പോള്‍ അഷിതയ്‌ക്കെതിരെ പറയുന്നത് ; ശ്രീബാലാ കെ മേനോന്‍

അഭിമുഖത്തിന് വേണ്ടിയാണ് അഷിതയെ നേരില്‍ പരിചയപ്പെട്ടത്. വിവര്‍ത്തനങ്ങളൊഴികെയുള്ള അവരുടെ എല്ലാ കൃതികളും തയ്യാറെടുപ്പിന്റെ ഭാഗമായി ആഴത്തില്‍ വായിച്ചിരുന്നു. അവയൊന്നും കേവലം കഥകള്‍ മാത്രമല്ലെന്ന് അവരോട് സംസാരിച്ചപ്പോള്‍ ബോധ്യമായി. അവര്‍ അനുഭവിച്ചതിന്റെ പത്തിലൊന്ന് പോലും അഭിമുഖത്തില്‍ പറഞ്ഞിട്ടില്ല. ജീവിതത്തിലൊരിക്കലും താന്‍ നേരിടേണ്ടി വന്ന ദുരിതങ്ങളെക്കുറിച്ച് അവര്‍ എവിടെയും തുറന്നുപറഞ്ഞിരുന്നില്ല. മരണത്തോട് വളരെ അടുത്തിരിക്കുന്നു എന്ന് തോന്നിയപ്പോഴാണ് എല്ലാം ലോകം അറിയണമെന്ന് അവര്‍ തീരുമാനിച്ചത്. ആ തുറന്നുപറച്ചിലിന് അഷിത തന്നെയാണ് തന്നെ തെരഞ്ഞെടുത്തതും. 

Read Also: എന്നെക്കൊണ്ടൊന്നും പറയിപ്പിക്കരുത്‌; അഷിതയുടെ സഹോദരനോട്‌ ബാലചന്ദ്രന്‍ ചുള്ളിക്കാട്‌

ആ പുസ്തകത്തിന്റെ ഫൈനല്‍ ഡ്രാഫ്റ്റ് പ്രസിദ്ധീകരണത്തിന് അയച്ചുകൊടുത്തതു പോലും അഷിത തന്നെയാണ്. അവരുടെ മകളും ആ പുസ്തകത്തില്‍ എഴുതിയിട്ടുണ്ട്. ഓര്‍മ്മകള്‍ ചേര്‍ന്ന് കല്ലിച്ചുപോയ ഒരു കടലായിരുന്നു അഷിത. ഇരുത്തം വന്ന രീതിയില്‍ ശാന്തമായി ആയിരുന്നു അഭിമുഖത്തിലുടനീളം അവര്‍ സംസാരിച്ചത്. പലപ്പോഴും അവര്‍ വികാരാധീനയായി.

അഷിതയ്ക്ക് സഹോദരന്‍ ആരോപിക്കും പോലെയുള്ള ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നോ എന്ന് പറയാന്‍ ആധികാരികതയുള്ളവര്‍ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടല്ലോ. അവര്‍ പറയട്ടെ. മരിച്ച് പട്ടടയിലെ തീയടങ്ങും മുമ്പ് എന്നൊക്കെ പറയുമ്പോലെ ചുരുങ്ങിയനാളുകള്‍ക്കുള്ളില്‍ ഇങ്ങനെ ആരോപണങ്ങള്‍ ഉന്നയിക്കുന്നതിനെക്കുറിച്ച് കൂടുതലെന്ത് പറയാനാണെന്ന് ശിഹാബുദ്ദീന്‍ ചോദിച്ചു. 

click me!