വൈക്കത്ത് അഞ്ചുദിവസത്തേക്ക് കടകൾ അടച്ചിടും

By Web TeamFirst Published Jul 17, 2020, 3:59 PM IST
Highlights

നിരീക്ഷണത്തിൽ ഉള്ളവരുൾപ്പടെ  കടകളിൽ എത്തുന്നതിനെ തുടർന്നാണ് നടപടിയെന്ന് വ്യാപാരികൾ
പറഞ്ഞു. 

കോട്ടയം: വൈക്കത്ത് കടകൾ അടച്ചിടാൻ വ്യാപാരികളുടെ തീരുമാനം. അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ നിശ്ചിത സമയത്തേക്ക് തുറക്കും. നിരീക്ഷണത്തിൽ ഉള്ളവരുൾപ്പടെ  കടകളിൽ എത്തുന്നതിനെ തുടർന്നാണ് നടപടിയെന്ന് വ്യാപാരികൾ പറഞ്ഞു.  അഞ്ച് ദിവസത്തേക്കാണ് കടകള്‍ അടച്ചിടുക. വൈക്കം ടിവിപുരം പഞ്ചായത്ത് പത്താം വാര്‍ഡ് കണ്ടെയിന്‍മെന്‍റ് സോണ്‍ ആക്കി. കോട്ടയം ജില്ലയില്‍ ഇപ്പോള്‍ ഒന്‍പതു പഞ്ചായത്തുകളിലായി 11 കണ്ടെയിന്‍മെന്‍റ് സോണുകളാണുള്ളത്. 

ജീവനക്കാരിക്ക് രോഗം സ്ഥിരീകരിച്ചതോടെ കോട്ടയം മാഞ്ഞൂര്‍ പഞ്ചായത്ത് ഓഫീസ് അടച്ചു. ജീവനക്കാരും പഞ്ചായത്ത് അംഗങ്ങളും നിരീക്ഷണത്തിലാണ്. കുറുപ്പന്തറ കുടുംബാരോഗ്യ കേന്ദ്രവും അടച്ചു. അതേസമയം കോട്ടയത്തെ ഏറ്റുമാനൂർ മത്സ്യ മാർക്കറ്റിലെ രണ്ട് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. മത്സ്യമാര്‍ക്കറ്റില്‍ വാഹനങ്ങളിൽ എത്തിക്കുന്ന മത്സ്യബോക്സുകൾ ഇറക്കുന്ന രണ്ട് പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 

ചുമട്ടുതൊഴിലാളിയായ ഏറ്റുമാനൂര്‍ മംഗലം കലുങ്ക് സ്വദേശിയായ 35 കാരനും, ഓണംതുരുത്ത് സ്വദേശിയായ 56 കാരനുമാണ് ഇന്ന് പുലര്‍ച്ചെ മാര്‍ക്കറ്റില്‍ നടത്തിയ പരിശോധനയില്‍ രോഗം സ്ഥിരീകരിച്ചത്. ഇരുവരെയും അകലക്കുന്നത്തെ കൊവിഡ് സെന്‍ററിലേക്ക് മാറ്റി. രോഗ ബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ മാർക്കറ്റ് അടച്ചു. 

രോഗം സ്ഥിരീകരിച്ച കലുങ്ക് സ്വദേശി പനിയും ചുമയും അനുഭവപ്പെട്ടതിനെതുടര്‍ന്ന് ജൂലൈ 13ന് വൈകിട്ട് ഏറ്റുമാനൂര്‍ സാമൂഹികാരോഗ്യകേന്ദ്രത്തില്‍ എത്തി മരുന്ന് വാങ്ങിയിരുന്നു. ഓണംതുരുത്ത് സ്വദേശിക്ക് രോഗലക്ഷണം ഉണ്ടായിരുന്നില്ല. ഇന്ന് കൊവിഡ് സ്ഥിരീകരിച്ച രണ്ട് പേരുടെയും രോഗത്തിന്റെ ഉറവിടം കണ്ടെത്തിയിട്ടില്ലെന്നത് സ്ഥിതി ഗുരുതരമാക്കുന്നു. മത്സ്യമാര്‍ക്കറ്റില്‍ 48 പേരെയാണ് ആന്റിജൻ പരിശോധനയ്ക്ക് വിധേയമാക്കിയത്. 
 

click me!