'സീറ്റ് ചര്‍ച്ചയില്‍ പങ്കെടുത്തയാള്‍ തന്നെ ആരോപണം ഉന്നയിക്കുന്നു'; കഴമ്പില്ല, വിമതരെ തള്ളി ശ്രേയാംസ് കുമാര്‍

By Web TeamFirst Published Nov 17, 2021, 4:53 PM IST
Highlights

താൻ പുറത്തുപോകണോ എന്നത് തീരുമാനിക്കേണ്ടത് സംസ്ഥാന കൗൺസിലും കമ്മറ്റിയുമാണ്. 76 പേരാണ് സംസ്ഥാന കമ്മറ്റിയിലുള്ളത്. അതിൽ ഒന്‍പതു പേർ മാത്രമാണ് ഇന്നത്തെ ആരോപണത്തിലുള്ളതെന്നും ശ്രേയാംസ് കുമാര്‍ പറഞ്ഞു.
 

തിരുവനന്തപുരം: ഷെയ്ഖ് പി ഹാരിസിന്‍റെ ആരോപണത്തില്‍ കഴമ്പില്ലെന്ന് എൽജെഡി (Loktantrik Janata Dal) സംസ്ഥാന പ്രസിഡന്‍റ് ശ്രേയാംസ് കുമാര്‍ (M V Shreyams Kumar). സീറ്റ് ചര്‍ച്ചയില്‍ പങ്കെടുത്തയാളാണ് ആരോപണം ഉന്നയിക്കുന്നത്. വിഭാഗീയ പ്രവർത്തനം നടത്തുന്നത് ഷെയ്ഖ് പി ഹാരിസാണ്. എല്‍ജെഡിക്ക് നാല് സീറ്റ് എല്‍ഡിഎഫ് വാഗ്ദാനം ചെയ്തിരുന്നില്ല. താൻ പുറത്തുപോകണോ എന്നത് തീരുമാനിക്കേണ്ടത് സംസ്ഥാന കൗൺസിലും കമ്മറ്റിയുമാണ്. 76 പേരാണ് സംസ്ഥാന കമ്മറ്റിയിലുള്ളത്. അതിൽ ഒന്‍പതു പേർ മാത്രമാണ് ഇന്നത്തെ ആരോപണത്തിലുള്ളതെന്നും ശ്രേയാംസ് കുമാര്‍ പറഞ്ഞു.

വടകരയിലെ തോൽവിയെ കുറിച്ച് സിപിഎം തന്നെ അന്വേഷണം നടത്തിയതാണ്. നിയമസഭ തെരഞ്ഞെടുപ്പിൽ സീറ്റ് കിട്ടാത്തതിൻ്റെ പ്രതിഷേധമാണ് ഇപ്പോൾ കാണുന്നത്. പാർട്ടിയിലെ അഭിപ്രായവ്യത്യാസം പൊതുജനമധ്യത്തിൽ വലിച്ചിഴയ്ക്കേണ്ടതില്ല. എൽജെഡി പിളരില്ലെന്നും ശ്രേയാംസ് കുമാര്‍ പറഞ്ഞു. ഷെയ്ഖ് പി ഹാരിസിന്‍റെയും സുരേന്ദ്രന്‍ പിള്ളയുടെയും നേതൃത്വത്തില്‍ തിരുവനന്തപുരത്ത് ചേര്‍ന്ന യോഗം  സ്ഥാനമൊഴിയാന്‍ ശ്രേയാംസിന് അന്ത്യശാസനം നൽകിയിരുന്നു. കെ പി മോഹനന് മന്ത്രിസ്ഥാനം കിട്ടാത്തത് മുതൽ ശ്രേയാംസിനെതിരെ എതിർചേരി നീക്കം തുടങ്ങിയിരുന്നു.  

പ്രസിഡന്‍റ് സ്വന്തം കാര്യംമാത്രം നോക്കുന്നുവെന്നാണ് കുറ്റപ്പെടുത്തൽ. മന്ത്രിസ്ഥാനവും അർഹമായ ബോർഡ്-കോർപ്പറേഷൻ സ്ഥാനങ്ങളും ഉറപ്പാക്കാൻ ശ്രേയാംസ് എൽഡിഎഫിൽ സമ്മർദ്ദം ചെലുത്തുന്നില്ല. പരാതികൾ ചർച്ച ചെയ്യാൻ യോഗം വിളിക്കാൻ പോലും തയ്യാറാകുന്നില്ലെന്നും വിമര്‍ശനമുണ്ട്.  പാർട്ടിയുടെ ഏക എംഎൽഎ കെ പി മോഹനന്‍റെയും ദേശീയ ജനറൽ സെക്രട്ടറി വർഗ്ഗീസ് ജോർജ്ജിന്‍റെയും പിന്തുണ ഉണ്ടെന്നാണ് വിമതരുടെ അവകാശവാദം. ഇടത് നേതൃത്വത്തെ കണ്ട് യഥാർത്ഥ എൽജെഡി തങ്ങളാണെന്ന് ആവശ്യപ്പെടാനാണ് ഷെയ്ഖ് പി ഹാരിസിന്‍റെയും സുരേന്ദ്രൻ പിള്ളയുടെയും നീക്കം. 20 ന് ചേരുന്ന നേതൃയോഗം വിമതർക്കെതിരെ നടപടി എടുക്കാനാണ് സാധ്യത. അതേസമയം എൽജെഡിയിലെ പ്രശ്നങ്ങൾ ആഭ്യന്തര കാര്യങ്ങളെന്നായിരുന്നു കോടിയേരി ബാലകൃഷ്ണന്‍റെ പ്രതികരണം.

click me!