
തിരുവനന്തപുരം: കേരള പൊലീസ് തലപ്പത്ത് വീണ്ടും സമഗ്രമായ മാറ്റങ്ങൾ വരുത്തി സർക്കാർ ഉത്തരവിറങ്ങി. ജയിൽമേധാവി എസ് ശ്രീജിത്തിന് ഡി ജി പി പദവിയിലേക്ക് സ്ഥാനക്കയറ്റം നൽകി. എ ഡി ജി പി സ്ഥാനത്തിരിക്കെ മുൻകൂട്ടി അനുമതിയില്ലാതെ വിദേശയാത്ര നടത്തിയെന്ന ആരോപണങ്ങളും വിവാദങ്ങളും നിലനിൽക്കെയാണ് ആഭ്യന്തര വകുപ്പ് അദ്ദേഹത്തിന് സ്ഥാനക്കയറ്റം നൽകിയിരിക്കുന്നത്. എ ഡി ജി പി സ്ഥാനത്തുള്ള എം ആർ അജിത് കുമാർ സസ്പെൻഷനിലായതാണ് ശ്രീജിത്തിന് ഗുണമായത്. നവകേരള സദസിനിടെ മുൻ മുഖ്യമന്ത്രി പിണറായിക്ക് വേണ്ടിയുള്ള ഗൺമാൻമാരുടെ 'രക്ഷാപ്രവർത്തന' കേസ് അട്ടിമറിക്കാൻ നീക്കം നടത്തിയതുമായി ബന്ധപ്പെട്ടാണ് അജിത് കുമാറിന് സസ്പെൻഷൻ ലഭിച്ചത്. സ്ഥാനക്കയറ്റം ലഭിച്ചെങ്കിലും എസ് ശ്രീജിത്ത് ജയിൽ മേധാവിയായി തന്നെ തുടർന്നും സേവനമനുഷ്ഠിക്കും.
സ്ഥാനചലനങ്ങളുടെ ഭാഗമായി മുതിർന്ന ഐ പി എസ്. ഉദ്യോഗസ്ഥനായ യോഗേഷ് ഗുപ്തയെ ബെവ്കോ സി എം ഡി.യായി നിയമിച്ചു. മറ്റൊരു മുതിർന്ന ഉദ്യോഗസ്ഥനായ ബൽറാം കുമാർ ഉപാധ്യായയെ ഫയർഫോഴ്‌സ് മേധാവിയായും നിയമിച്ചു. സംസ്ഥാനത്തെ ക്രമസമാധാന - ഭരണനിർവഹണ രംഗം കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായാണ് പൊലീസ് തലപ്പത്തെ ഈ പുതിയ അഴിച്ചുപണിയെന്നാണ് വിശദീകരണം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam