
തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പദ്ധതിയിൽ വിശദീകരണവുമായി കെ-റെയിൽ. കല്ലിടാൻ കേന്ദ്രാനുമതി ആവശ്യമില്ല. ഭൂമി ഏറ്റെടുക്കുന്നതിന് മുന്നോടിയായി സാമൂഹികാഘാത വിലയിരുത്തല്‍ പഠനം നടത്തുന്നതും അലൈന്‍മെന്റിന്റെ അതിരയാളം സ്ഥാപിക്കുന്നതും പദ്ധതിക്ക് തത്വത്തില്‍ അംഗീകാരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണെന്നും കെ-റെയിൽ വ്യക്തമാക്കി.
സര്‍ക്കാര്‍ പദ്ധതികള്‍ക്ക് നിക്ഷേപത്തിന് മുന്നോടിയായി ചെയ്യാവുന്ന കാര്യങ്ങള്‍ 2016 ഓഗസ്റ്റ് 5ന് കേന്ദ്ര ധനകാര്യ മന്ത്രാലയം പുറത്തിറക്കിയ ഓഫീസ് മെമ്മോറാണ്ടത്തില്‍ പറയുന്നുണ്ട്. അതനുസരിച്ച് താഴെ പറയുന്ന കാര്യങ്ങള്‍ ചെയ്യാവുന്നതാണ്.
1. സാധ്യതാ പഠനങ്ങള്‍ നടത്തുക
2. വിശദമായ പദ്ധതിരേഖകള്‍ തയ്യാറാക്കല്‍
3. പ്രാരംഭ പരീക്ഷണങ്ങള്‍
4. സര്‍വേകള്‍/അന്വേഷണങ്ങള്‍
5. പദ്ധതികള്‍ക്കായി ആവശ്യമായ ഭൂമിക്ക് നഷ്ടപരിഹാരം നല്‍കല്‍
6. അതിര്‍ത്തി മതിലുകളുടെ നിര്‍മാണം
7. റോഡുകളുടെ നിര്‍മാണം
8. ചെറിയ പാലങ്ങളും കള്‍വെര്‍ട്ടുകളും നിര്‍മിക്കല്‍
9. ജല - വൈദ്യുത ലൈനുകളുടെ നിര്‍മാണം
9. പദ്ധതിപ്രദേശത്തെ ഓഫീസുകളുടെ നിര്‍മാണം
10. പദ്ധതി പ്രദേശത്ത് താത്കാലിക താമസ സൗകര്യങ്ങളൊരുക്കല്‍
11. പരിസ്ഥിതി മാനേജ്‌മെന്റ് പ്ലാനുകള്‍ തയ്യാറാക്കല്‍
12. വനം -വന്യജീവി വകുപ്പുകളുടെ അനുമതി
13. ബദല്‍ വനവല്‍ക്കരണം
14. വനഭൂമി തരം മാറ്റുന്നതിനുള്ള പണം നല്‍കല്‍
ഇതനുസരിച്ച് പദ്ധതി നടപ്പാക്കുന്ന സംസ്ഥാന സര്‍ക്കാരിന് ഭൂമി ഏറ്റെടുക്കാനും സാമൂഹികാഘാത വിലയിരുത്തല്‍ പഠനം നടത്താനും അധികാരമുണ്ട്. അതുകൊണ്ടു തന്നെ അലൈന്‍മെന്റിന്റെ അതിര്‍ത്തിയില്‍ അതിരടയാള കല്ലുകള്‍ സ്ഥാപിക്കാനും അധികരമുണ്ട്. ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ സംസ്ഥാന സര്‍ക്കാരിന്റെ അധികാരപരിധിയില്‍ വരുന്ന വിഷയമാണ്. അതിനു കേന്ദ്ര സര്‍ക്കാരിന്റെയോ റെയില്‍വേ ബോര്‍ഡിന്റെയോ പ്രത്യേക അനുമതി വാങ്ങേണ്ടതില്ലെന്നും കെ-റെയിൽ വിശദീകരിക്കുന്നു.
ഡി.പി.ആര്‍ കേന്ദ്ര റെയില്‍വേ ബോര്‍ഡ് പരിശോധിച്ചു വരികയാണ്. പ്രാഥമിക പരിശോധനയ്ക്ക് ശേഷം ബോര്‍ഡ് ആവശ്യപ്പെട്ട റെയില്‍വേ ഭൂമിയുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ സമര്‍പ്പിക്കുമെന്നും കെ-റെയിൽ വ്യക്തമാക്കി.
Read also സിൽവർ ലൈൻ ഭൂമിയേറ്റെടുക്കൽ തുടങ്ങും, പിണറായി സർക്കാരിന്റെ പ്രോഗ്രസ് റിപ്പോർട്ട്
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam