
ദില്ലി: പാര്‍ട്ടി തീരുമാനത്തെ തുടര്‍ന്നാണ് മുന്‍ ആരോഗ്യമന്ത്രി കെ കെ ശൈലജ മഗ്സെസെ അവാര്‍ഡ് നിരസിച്ചതെന്ന് സീതാറാം യെച്ചൂരി. കൊവിഡ് പ്രതിരോധം സര്‍ക്കാരിന്‍റെ കൂട്ടായ പ്രവര്‍ത്തന ഫലമാണ്. ശൈലജയെ പുരസ്ക്കാരത്തിന് പരിഗണിച്ചത് വ്യക്തിയെന്ന നിലയിലാണ്. മഗ്‍സസെ കമ്മ്യൂണിസ്റ്റ് വിരുദ്ധനെന്നും സീതാറാം യെച്ചൂരി പറഞ്ഞു.
കൊവിഡ് പ്രതിരോധ പ്രവർത്തനം കണക്കിലെടുത്തായിരുന്നു കെ കെ ശൈലജയെ അവാർഡിന് തെരെഞ്ഞെടുത്തത്. എന്നാല്‍ അവാർഡ് സ്വീകരിക്കാൻ ആകില്ലെന്ന് ശൈലജ സംഘാടക സമിതിയെ അറിയിച്ചു. അവാര്‍ഡ് നിരസിച്ചത് താനടക്കം പാർട്ടി നേതൃത്വം ഒന്നിച്ചെടുത്ത തീരുമാനമെന്ന് കെ കെ ശൈലജ വ്യക്തമാക്കി. ഫിലിപ്പീൻസ് മുൻ പ്രസിഡന്‍റ് രമൺ മഗ്‌സസെയുടെ പേരിലുള്ള പുരസ്കാരത്തിനായിരുന്നു കെ കെ ശൈലജയെ പരിഗണിച്ചത്.
സംസ്ഥാനത്തെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയതിന്‍റെ പേരിലാണ് രമൺ മഗ്‌സസെ അവാർഡ് ഫൗണ്ടേഷൻ ശൈലജയെ 64-ാമത് മഗ്‌സസെ അവാർഡിന് തെരഞ്ഞെടുത്തത്. എന്നാല്‍, കൊവിഡ് പ്രതിരോധം സര്‍ക്കാരിന്‍റെ കൂട്ടായ പ്രവര്‍ത്തനമാണ് എന്ന വിലയിരുത്തലില്‍ പാര്‍ട്ടി ഇടപെട്ട് അവാര്‍ഡ് സ്വീകരിക്കേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു.
ഏഷ്യയിലെ നോബൽ സമ്മാനം എന്ന് അറിയപ്പെടുന്ന മഗ്‍സസെ പുരസ്കാരത്തിന് തെരഞ്ഞെടുത്തതായി ഫൗണ്ടേഷൻ ശൈലജയെ അറിയിക്കുന്നത് മൂന്ന് മാസങ്ങൾക്ക് മുമ്പാണ്. നിപ - കൊവിഡ് കാലത്തെ കേരളത്തിന്‍റെ മികച്ച പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയതിനായിരുന്നു അന്താരാഷ്ട്രാ ബഹുമതി. അവാർഡ് വിവരം സിപിഎം കേന്ദ്ര് കമ്മിറ്റി അംഗമായ ശൈലജ തന്നെയാണ് പാർട്ടിയെ അറിയിച്ചത്. ദേശീയ - സംസ്ഥാന നേതൃത്വങ്ങൾ നടത്തിയ ചർച്ചയിലാണ് നിരസിക്കാനുള്ള തീരുമാനമെടുത്തത്. ഇതിന് മൂന്ന് കാരണങ്ങളാണ് പാർട്ടി നിരത്തുന്നത്.
ഒന്ന് നിപ - കൊവിഡ് പ്രതിരോധ പ്രവർത്തനം ഒരു വ്യക്തിയുടെ മാത്രം നേട്ടമല്ല. എന്നാല്‍ അവാർഡ് വ്യക്തിക്ക് മാത്രമാണ്. രണ്ട് രാഷ്ട്രീയനേതാക്കൾക്ക് മഗ്‍സസെ അവാർഡ് നൽകുന്ന പതിവില്ല. മൂന്ന് ഫിലിപ്പൈൻസിലെ കമ്മ്യൂണിസ്റ്റ് ഗറില്ലകളെ കൊന്നൊടുക്കിയ മുൻ ഭരണാധികാരിയായ റമോൺ മഗ്‍സസെയോടുള്ള എതിർപ്പ്. കഴിഞ്ഞ മാസം ആദ്യമാണ് ശൈലജ അവാർഡ് സ്നേഹപൂർവ്വം നിരസിക്കുന്ന വിവരം ഫൗണ്ടേഷനെ ഇ മെയിലിലൂടെ അറിയിച്ചത്.
പിന്നാലെ കഴിഞ്ഞ ദിവസം ഈ വർഷത്തെ പുരസ്ക്കാരം നാല് പ്രമുഖ വ്യക്തികൾക്ക് പ്രഖ്യാപിച്ചു. മദർ തെരേസ, ആചാര്യ വിനോഭാഭാവെ, സത്യജിത് റായ്, എം എസ് സുബ്ബലക്ഷ്ണി അടക്കം ഇന്ത്യയിലെ മഹത് വ്യക്തികൾക്ക് ഇതുവരെ മഗസസെ പുരസ്ക്കാരം ലഭിച്ചിരുന്നു. രാഷ്ട്രീയത്തിലറങ്ങും മുമ്പ് അഴിമിതി വിരുദ്ധ പ്രവർത്തനങ്ങൾക്ക് അരവിന്ദ് കെജ്രിവാളിന് പുരസ്ക്കാരം കിട്ടിയിരുന്നു. രാജ്യത്ത് സജീവ രാഷ്ട്രീയത്തിലുള്ള വ്യക്തിയെ ആദ്യമായാണ് മഗ്‍സസെക്ക് പരിഗണിക്കുന്നത്.