
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗം കെട്ടിടത്തിൽ വീണ്ടും പുക ഉയര്‍ന്നതിൽ ഗുരുതര വീഴ്ചയെന്ന് ആരോപണം. സൂപ്പര്‍ സ്പെഷ്യാലിറ്റി ഓപ്പറേഷൻ തിയറ്ററുകളടക്കം പ്രവര്‍ത്തിക്കുന്ന ആറാം നിലയിലാണ് ഇന്ന് പുക ഉയര്‍ന്നത്. ഇലക്ട്രിക്കൽ ഇന്‍സ്പെക്ടറേറ്റ് പരിശോധനക്കിടെയാണ് പുക ഉയര്‍ന്നത്. സംഭവത്തിൽ ഗുരുതര വീഴ്ടയുണ്ടെന്നാരോപിച്ച് കോണ്‍ഗ്രസ് രംഗത്തെത്തി. കെട്ടിടത്തിന്‍റെ നിര്‍മാണത്തിലടക്കം അപാകതയുണ്ടെന്ന സംശയമുണ്ടെന്നും ഇതേക്കുറിച്ച് അന്വേഷിക്കാൻ വിശദമായ പരാതി നൽകുമെന്നും എംകെ രാഘവൻ എംപി പറഞ്ഞു. പുക ഉയര്‍ന്ന സംഭവത്തിൽ നിരവധി ചോദ്യങ്ങളാണ് ഉയരുന്നത്.
ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് പരിശോധന പൂർത്തി മുൻപ് എന്തിന് രോഗികളെ പുതിയ ബ്ലോക്കിലേക്ക് മാറ്റിയെന്നതിലും അവ്യക്തത നിലനിൽക്കുകയാണ്. പരിശോധന പൂർത്തിയായശേഷം മാത്രമേ രോഗികളെ മാറ്റൂവെന്ന് പ്രിൻസിപ്പൽ പറഞ്ഞപ്പോൾ രോഗികളെ മാറ്റിയതായി സൂപ്രണ്ടിന്‍റെ അറിയിപ്പ് എത്തി. ആശുപത്രി സൂപ്രണ്ടും പ്രിൻസിപ്പലും പരസ്പര വിരുദ്ധമായി മറുപടി പറയുന്നത് എന്തിനാണെന്ന ചോദ്യവും ബാക്കിയാണ്. പരിശോധനയ്ക്കിടെയാണ് പുക ഉയർന്നത് എന്ന വാദത്തിലും സംശയമുണ്ടെന്നും അങ്ങനെയെങ്കിൽ ബെഡ് ഉൾപ്പെടെ ആശുപത്രി ഉപകരണങ്ങൾ എങ്ങനെ കത്തി നശിച്ചുവെന്നുമുള്ള ചോദ്യവും ഉയരുന്നുണ്ട്.
വീണ്ടും പുക ഉയര്‍ന്ന സംഭവത്തിൽ ഇതുവരെയും അധികൃതര്‍ക്ക് കൃത്യമായ വിശദീകരണം നൽകാൻ കഴിഞ്ഞിട്ടില്ല. പുതിയ ബ്ലോക്കിന്‍റെകെട്ടിട നിർമ്മാണത്തിലെ അപാകതയും വയറിങ്ങിലെ അപാകതയും വെളിവാക്കുന്നതാണ് പുതിയ സംഭവമെന്ന ആരോപണവും ഉയരുന്നുണ്ട്. അത്യാഹിത വിഭാഗവും സൂപ്പർ സ്പെഷ്യാലിറ്റി വിഭാഗവും ഒരേ കെട്ടിടത്തിൽ പ്രവർത്തിക്കുന്നതിന്‍റെ ഭാഗമായിട്ടുള്ള ഓവർലോഡ് ആണോ തീപിടുത്തത്തിലേക്ക് തുടർച്ചയായി നയിക്കുന്നതെന്ന സംശയവും ഉയരുന്നുണ്ട്.
വീണ്ടും പുക ഉയര്‍ന്ന സംഭവത്തിന് പിന്നാലെ കെട്ടിടത്തിന് മുന്നിൽ പ്രതിഷേധവുമായി മുസ്ലീം ലീഗ്, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രംഗത്തെത്തി. കെട്ടിടത്തിന്‍റെ സുരക്ഷ ഉറപ്പാക്കാതെ എന്തിന് രോഗികളെ മാറ്റിയെന്ന് പ്രതിഷേധക്കാർ ചോദിച്ചു. സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയവർക്ക് പണം നൽകാതെയിരിക്കാൻ നിര്‍ബന്ധിച്ച് തിരികെ കൊണ്ടു വന്നോയെന്ന് സംശയമുണ്ടെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് കെ. എം അഭിജിത് ആരോപിച്ചു. പ്രതിഷേധക്കാര്‍ ആശുപത്രിയുടെ അകത്തേക്ക് തള്ളിക്കയറിയെങ്കിലും സുരക്ഷ ജീവനക്കാര്‍ തടഞ്ഞു. തുടര്‍ന്ന് പൊലീസെത്തി പ്രതിഷേധക്കാരെ പുറത്താക്കി. ഇന്ന് ഉച്ചയ്ക്ക് 2.15ഓടെയായിരുന്നു ആറാം നിലയിൽ നിന്ന് പുക ഉയര്‍ന്നത്. തീപിടിച്ച് ഒരു തിയറ്റര്‍ ബെഡ് കത്തിനശിച്ചു.
കോഴിക്കോട് മെഡിക്കൽ കോളേജിൽ വീണ്ടും പുക; ആളുകളെ ഒഴുപ്പിപ്പിച്ചു, ആശങ്ക, ഫയര്‍ഫോഴ്സെത്തി